ഹൈദരാബാദ്: വിവാഹവാഗ്ദാനം നൽകി യുകെയിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറിൽ നിന്ന് 9.35 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പ്രശസ്ത നടി അഷു റെഡ്ഡിക്കെതിരെ (വെങ്കട അശ്വിനി റെഡ്ഡി) ഹൈദരാബാദ് പൊലീസ് കേസെടുത്തു. യുവാവിന്റെ പിതാവ് യെനുമല സത്യനാരായണ മൂർത്തി നൽകിയ പരാതിയിൽ ഹൈദരാബാദ് സെൻട്രൽ ക്രൈം സ്റ്റേഷനാണ് നടപടിയെടുത്തത്. നടിയെ കൂടാതെ അച്ഛൻ വെങ്കട കൃഷ്ണ, അമ്മ യശോദ, സഹോദരി ദിവ്യ റെഡ്ഡി എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്.
2018-ൽ ഒരു സുഹൃത്ത് വഴിയാണ് പരാതിക്കാരന്റെ മകൻ ധർമ്മേന്ദ്ര അഷു റെഡ്ഡിയെ പരിചയപ്പെടുന്നത്. തന്റെ സിനിമാ കരിയർ മെച്ചപ്പെടുത്താനും വ്യക്തിപരമായ കടങ്ങൾ വീട്ടാനുമെന്ന പേരിൽ ധർമ്മേന്ദ്രയിൽ നിന്ന് നടി വലിയ തുകകൾ കൈപ്പറ്റി. ഇതിന് പുറമെ ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര കാർ, അഞ്ച് കിലോ സ്വർണ്ണം, ഫ്ലാറ്റ് വാങ്ങാനായി 1.8 കോടി രൂപ എന്നിവയും വിവിധ കാലയളവിലായി നടി കൈക്കലാക്കിയെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. 2020-ൽ വിവാഹത്തിന് ധർമ്മേന്ദ്ര ആവശ്യപ്പെട്ടെങ്കിലും നടി ഒഴിഞ്ഞുമാറുകയായിരുന്നു.
പണം തിരികെ നൽകുമെന്ന് ഇടക്കാലത്ത് സമ്മതിച്ചിരുന്നെങ്കിലും പിന്നീട് നടി വീണ്ടും വിവാഹവാഗ്ദാനം നൽകി ബന്ധം തുടരുകയും പണം വാങ്ങുകയുമായിരുന്നു. എന്നാൽ 2025 ജൂലൈയിൽ വിവാഹത്തിൽ നിന്ന് നടി പൂർണ്ണമായും പിന്മാറി. പണം തിരികെ ചോദിച്ചപ്പോൾ വ്യാജ കേസുകളിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് കുടുംബം പോലീസിനെ സമീപിച്ചത്. സംഭവത്തിൽ ക്രൈം നമ്പർ 78/2026 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ്, ബാങ്ക് ഇടപാടുകൾ അടക്കമുള്ള തെളിവുകൾ ശേഖരിച്ചു വരികയാണ്.
Bigg Boss star’s fraud! 9 crores fraud on the promise of marriage; Case filed against actress Ashu Reddy
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



