കണ്ണൂർ : കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിഥിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ നോയിഡയിൽ നിന്ന് അറസ്റ്റിലായ മൂന്ന് പേരെ കോടതി റിമാൻഡ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശികളായ ഋഷികേശ് തിവാരി, പ്രശാന്ത് ഖേവാൾ, ഹരിയാന സ്വദേശി പ്രകാശ് ജയ് എന്നിവരെയാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. “ഇൻസ്റ്റന്റ് ഫണ്ട്സ്” എന്ന ലോൺ ആപ്പ് വഴി നിഥിൻ പണമെടുത്തിരുന്നതായും ഇത് തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് നിഥിൻ്റെ അധ്യാപകനെ ഭീഷണിപ്പെടുത്തിയെന്നുമാണ് ഇവർക്കെതിരെയുള്ള കേസ്. നിഥിൻ നൽകിയ റഫറൻസ് നമ്പറിൽ അധ്യാപകനെ നിരന്തരം വിളിച്ച് ശല്യപ്പെടുത്തിയതിനെ തുടർന്ന് നൽകിയ പരാതിയിലാണ് സൈബർ ക്രൈം സംഘം നോയിഡയിലെത്തി പ്രതികളെ പിടികൂടിയത്.
അന്വേഷണത്തിൽ പ്രതികൾ കോളുകൾ ചെയ്യാൻ ഫോണുകൾക്ക് പകരം ‘സിം ബോക്സുകൾ’ (VoIP ഗേറ്റ്‌വേ) എന്ന നൂതന ഉപകരണമാണ് ഉപയോഗിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. ഒരേസമയം ഒന്നിലധികം സിം കാർഡുകൾ ഉപയോഗിക്കാൻ കഴിയുന്ന ഈ ഉപകരണം വഴി അധ്യാപകനെ നിരന്തരം ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഒരു നമ്പർ ബ്ലോക്ക് ചെയ്യുമ്പോൾ മറ്റ് നമ്പറുകളിൽ നിന്ന് പീഡനം തുടരുന്ന രീതിയായിരുന്നു ഇവരുടേത്. അറസ്റ്റിലായവർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഉത്തർപ്രദേശ് പോലീസിന്റെ സഹായത്തോടെ നടത്തിയ റെയ്ഡിലാണ് വോയ്‌സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ സജ്ജീകരണങ്ങൾ കണ്ടെടുത്തത്.
അതേസമയം, നിഥിന്റെ മരണത്തിൽ ലോൺ ആപ്പുകൾക്ക് പങ്കില്ലെന്ന ഉറച്ച നിലപാടിലാണ് കുടുംബം. പോലീസിന്റെ നിലവിലെ അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച കുടുംബം, മരണത്തിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടെന്ന് അവകാശപ്പെടുന്നു. ജാതിയുടെയും നിറത്തിന്റെയും പേരിൽ നിഥിൻ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന ആരോപണത്തെത്തുടർന്ന് രണ്ട് ഫാക്കൽറ്റി അംഗങ്ങൾക്കെതിരെ നേരത്തെ ആത്മഹത്യാ പ്രേരണയ്ക്കും എസ്‌സി/എസ്ടി വകുപ്പുകൾ പ്രകാരവും കേസെടുത്തിരുന്നു. ലോൺ ആപ്പുകൾക്കെതിരെ രണ്ട് എഫ്‌ഐആറുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും യഥാർത്ഥ കാരണങ്ങളിലേക്ക് അന്വേഷണം നീളണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
BDS student commits suicide; Three arrested from Noida remanded
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla



