ഒന്റാരിയോ; ബാങ്ക് ഓഫ് കാനഡ തുടർച്ചയായ രണ്ടാമത്തെ തവണയും പലിശ നിരക്കിൽ കാൽ ശതമാനം കുറവ് വരുത്തി. ബുധനാഴ്ചയായിരുന്നു ഈ തീരുമാനം. ഇതോടെ രാജ്യത്തെ അടിസ്ഥാന പലിശ നിരക്ക് 2.25 ശതമാനമായി കുറഞ്ഞു. 2022 മധ്യത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.
പലിശ കുറച്ചെങ്കിലും, ഈ നിരക്ക് ഇനി കുറയ്ക്കാനുള്ള സാധ്യത കുറവാണെന്ന സൂചനയാണ് ബാങ്ക് ഓഫ് കാനഡ നൽകുന്നത്. പണപ്പെരുപ്പം നിയന്ത്രിച്ച് നിർത്താനും സാമ്പത്തിക വളർച്ചയെ സഹായിക്കാനും ഈ നിലവിലെ 2.25 ശതമാനം നിരക്ക് “ഏകദേശം ശരിയായ തലത്തിലാണ്” എന്നാണ് ബാങ്ക് ഓഫ് കാനഡയുടെ ഗവേണിംഗ് കൗൺസിലിന്റെ വിലയിരുത്തൽ. ഈ പ്രസ്താവനയിലൂടെ, തൽക്കാലത്തേക്ക് ഇനി നിരക്ക് കുറയ്ക്കുന്ന പരിപാടി ഉണ്ടാകില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധരും വിപണികളും കണക്കാക്കുന്നു.
രാജ്യത്തെ ദുർബലമായ സമ്പദ്‌വ്യവസ്ഥയും പണപ്പെരുപ്പം നിയന്ത്രണത്തിലായിരിക്കുന്നതുമാണ് ഈ നിരക്ക് കുറയ്ക്കാൻ കാരണമായതെന്ന് ബാങ്ക് ഓഫ് കാനഡ പറയുന്നു. എന്നാൽ ഇത് ഒരു സാധാരണ സാമ്പത്തിക മാന്ദ്യമല്ലെന്നും, സാമ്പത്തിക രംഗം ഒരു ‘ഘടനപരമായ മാറ്റത്തിലൂടെ’ കടന്നുപോകുകയാണെന്നും ബാങ്ക് ഗവർണർ പറഞ്ഞു.
അമേരിക്കയുമായുള്ള വ്യാപാര തർക്കം കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ അടിസ്ഥാനപരമായി മാറ്റിമറിച്ചു എന്നാണ് ബാങ്ക് ഓഫ് കാനഡയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നത്. യുഎസ് ചുമത്തിയ താരിഫുകൾ രാജ്യത്തിന്റെ ഉൽപ്പാദനശേഷിയിൽ കുറവുണ്ടാക്കി. ഈ നഷ്ടവും വർധിച്ചുവരുന്ന ബിസിനസ്സ് ചെലവുകളും കാരണം, പണപ്പെരുപ്പം കൂട്ടാതെ സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കാൻ പണനയത്തിന് പരിമിതിയുണ്ടെന്നും ഗവർണർ സൂചിപ്പിച്ചു.
ഈ ഘടനാപരമായ പ്രശ്നങ്ങൾ കാരണം കാനഡയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (GDP) 2026 അവസാനത്തോടെ ജനുവരിയിൽ പ്രതീക്ഷിച്ചതിലും 1.5 ശതമാനം കുറവായിരിക്കുമെന്നാണ് ബാങ്ക് ഇപ്പോൾ കണക്കാക്കുന്നത്. ഇതിന്റെ പകുതിയോളം ഉൽപ്പാദന ശേഷി കുറഞ്ഞതുകൊണ്ടും ബാക്കി ഡിമാൻഡ് കുറഞ്ഞതുകൊണ്ടുമാണ് സംഭവിക്കുന്നത്.
bank-of-canada-second-rate-cut-mortgage-impact-emi
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



