വാൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിൽ അടിയന്തര സേവന രംഗം പ്രതിസന്ധിയിലേക്ക്. പ്രവിശ്യയിലെ 911 കോൾ ടേക്കർമാരും ഡിസ്പാച്ചർമാരും ഉൾപ്പെടുന്ന ഇ-കോം (E-Comm) ജീവനക്കാർ ഒടുവിൽ പണിമുടക്ക് നോട്ടീസ് നൽകി. ഒടുവിലത്തെ ചർച്ചകളും പരാജയപ്പെട്ടതോടെ 72 മണിക്കൂറിനകം സമരം ആരംഭിക്കുമെന്നാണ് ജീവനക്കാരുടെ സംഘടനയായ ‘ക്യുപി 8911’ (CUPE 8911) അറിയിച്ചിരിക്കുന്നത്. ഇതനുസരിച്ച് തിങ്കളാഴ്ച (ജൂൺ 8) ഉച്ചയ്ക്ക് ശേഷം 3:29 മുതൽ ജീവനക്കാർ നിയമപരമായ സമരത്തിലേക്ക് കടക്കും. ചർച്ചകൾക്കായി ഒരു പ്രത്യേക മധ്യസ്ഥനെ നിയമിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ജീവനക്കാർ കടുത്ത ജോലി സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, വ്യവസ്ഥിതിയെ സുസ്ഥിരമാക്കാനും ജീവനക്കാരെ പിന്തുണയ്ക്കാനും ഉതകുന്ന ഒരു പുതിയ കരാറാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും യൂണിയൻ പ്രസിഡന്റ് ഡൊണാൾഡ് ഗ്രാന്റ് വ്യക്തമാക്കി. കഴിഞ്ഞ മേയ് മാസത്തിൽ തന്നെ ജീവനക്കാർ സമരത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയിരുന്നു. കോൾ ടേക്കർമാർക്ക് പുറമെ നൂറുകണക്കിന് ഡിസ്പാച്ചർമാർ, ഐ.ടി ജീവനക്കാർ എന്നിവരെയും പ്രതിനിധീകരിക്കുന്ന സംഘടനയാണിത്.
അതേസമയം, സമരം പ്രഖ്യാപിച്ച സാഹചര്യത്തിലും പൊതുജനങ്ങൾക്കുള്ള അടിയന്തര സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് ഇ-കോം വൈസ് പ്രസിഡന്റ് ഗ്രെഗ് കോണർ അറിയിച്ചു. ജീവനക്കാർക്കായി മാനേജ്‌മെന്റ് പുതിയൊരു ഓഫർ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതനുസരിച്ച് രാത്രിയിലും വാരാന്ത്യങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാരുടെ വേതനം മണിക്കൂറിന് 5 മുതൽ 8 ഡോളർ വരെ വർദ്ധിപ്പിക്കാനും, മാനസികാരോഗ്യ ആനുകൂല്യങ്ങൾക്കായി പ്രതിവർഷം 4,000 ഡോളർ വരെ നൽകാനും മാനേജ്‌മെന്റ് തയ്യാറായിട്ടുണ്ട്.
പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അടിയന്തര ഘട്ടങ്ങളിൽ ജനങ്ങളെ സഹായിക്കാനുള്ള 911 സേവനങ്ങൾ പൂർണ്ണമായി നിലയ്ക്കില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ ജീവനക്കാരുടെ സമരം വരും ദിവസങ്ങളിൽ അടിയന്തര സേവന മേഖലയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് പ്രവിശ്യാ നിവാസികൾ.
B.C.’s 911 call-takers issue strike notice
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









