ഒട്ടാവ: കൺസർവേറ്റീവ് പാർട്ടിയിൽ നിന്ന് പ്രമുഖ അംഗങ്ങൾ ലിബറൽ പാർട്ടിയിലേക്ക് ചേക്കേറുന്ന പശ്ചാത്തലത്തിൽ പാർട്ടിയുടെ നയം വ്യക്തമാക്കി ലിബറൽ നേതാവ് സ്റ്റീവൻ മാക്കിനൺ. മാറ്റാനാവാത്ത ലിബറൽ മൂല്യങ്ങളെ പിന്തുണയ്ക്കുന്ന എല്ലാവർക്കുമായി പാർട്ടിയുടെ വാതിലുകൾ എപ്പോഴും തുറന്നിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കൺസർവേറ്റീവ് പാർട്ടി എംപിയായിരുന്ന മെർലിൻ ഗ്ലാഡു ലിബറൽ പാർട്ടിയിലേക്ക് മാറിയത് വലിയ ചർച്ചയായിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ കൺസർവേറ്റീവ് പാർട്ടി വിട്ട് ലിബറൽ പാർട്ടിയിൽ ചേരുന്ന അഞ്ചാമത്തെ ആളാണ് ഇവർ. കോവിഡ് വാക്സിൻ, ഗർഭച്ഛിദ്രം തുടങ്ങിയ കാര്യങ്ങളിൽ ഗ്ലാഡു മുൻപ് എടുത്തിട്ടുള്ള നിലപാടുകൾ ലിബറൽ പാർട്ടിയുടെ നയങ്ങൾക്ക് വിരുദ്ധമായിരുന്നു. അതുകൊണ്ടുതന്നെ ഈ പാർട്ടി മാറ്റം എല്ലാവരും ഉറ്റുനോക്കുകയാണ്.
ഗ്ലാഡുവിന്റെ പഴയ നിലപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, അവർ വ്യക്തമായ മറുപടി നൽകിയിട്ടുണ്ടെന്ന് ലിബറൽ നേതാവ് മാക്കിനൺ പറഞ്ഞു. എല്ലാവർക്കും തുല്യനീതിയും അവകാശങ്ങളും നൽകുന്നതാണ് പാർട്ടിയുടെ രീതിയെന്നും ഇത് അംഗീകരിക്കുന്ന ആർക്കും പാർട്ടിയിലേക്ക് വരാമെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്ലാഡുവിന്റെ വരവോടെ ഭരണകക്ഷിയായ ലിബറൽ പാർട്ടിക്ക് സഭയിൽ ഭൂരിപക്ഷത്തിന് ആവശ്യമായ 172 സീറ്റുകൾ എന്ന ലക്ഷ്യത്തിലേക്ക് ഒരു സീറ്റിന്റെ കുറവ് മാത്രമാണുള്ളത്.
അതേസമയം, ലിബറൽ പാർട്ടിയുടെ നീക്കങ്ങൾക്കെതിരെ കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്ര രംഗത്തെത്തി. എംപിമാരെ സ്വാധീനിക്കാൻ ലിബറലുകൾ രഹസ്യ കരാറുകൾ ഉണ്ടാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ജനങ്ങൾ ന്യൂനപക്ഷ സർക്കാരിനെയാണ് തിരഞ്ഞെടുത്തതെന്നും പാർട്ടി മാറ്റങ്ങളിലൂടെ ഭൂരിപക്ഷം ഉണ്ടാക്കാനാണ് പ്രധാനമന്ത്രി മാർക്ക് കാർണി ശ്രമിക്കുന്നതെന്നും കൺസർവേറ്റീവ് പക്ഷം കുറ്റപ്പെടുത്തി. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകൾ കാനഡയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണ്ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
'Anyone who accepts liberal values is welcome to the party': Steven Matti



