ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ അപ്രതീക്ഷിതമായ മാറ്റങ്ങൾ കുറിച്ചുകൊണ്ട് ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ രഹസ്യ ചർച്ചകൾ നടക്കുന്നതായി സൂചന. തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിനായി നടൻ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) സഖ്യകക്ഷികളെ തേടി നെട്ടോട്ടമോടുമ്പോൾ, ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) തങ്ങളുടെ ദീർഘകാല ശത്രുവായ എഐഎഡിഎംകെയുമായി രഹസ്യ ചർച്ചകൾ ആരംഭിച്ചതായാണ് വിവരം. അതേസമയം ടിവികെയെ പിന്തുണയ്ക്കില്ലെന്ന് രണ്ട് പാർട്ടികളും വ്യക്തമാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിൽ ഡിഎംകെ 59 സീറ്റുകൾ നേടിയപ്പോൾ എഐഎഡിഎംകെയ്ക്ക് ലഭിച്ചത് 47 സീറ്റുകളാണ്. ഇരുപാർട്ടികളും കൈകോർത്താൽ കേവല ഭൂരിപക്ഷത്തിന് വീണ്ടും 12 സീറ്റുകളുടെ കുറവുണ്ടാകും. ഈ സാഹര്യത്തിൽ പ്രാദേശിക പാർട്ടികളായ വിസികെ ഉൾപ്പെടെയുള്ള ഡിഎംകെ – എഐഎഡിഎംകെ കൂട്ടുകെട്ടിനെ സഹായിക്കാൻ മുന്നിട്ടിറങ്ങണം. എന്നാൽ എഐഎഡിഎംകെയുടെ പകുതിയിലേറെ എംഎൽഎമാർക്കും ടിവികെയെ പിന്തുണയ്ക്കുന്നതിലാണ് താൽപര്യം.
ഡിഎംകെയുടെ കടുത്ത എതിർപ്പിനെ വകവെയ്ക്കാതെയാണ് കോൺഗ്രസ് നിബന്ധനകൾ മുന്നോട്ടുവച്ച് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. രണ്ട് മന്ത്രി സ്ഥാനങ്ങളായിരുന്നു കോൺഗ്രസ് മുന്നോട്ടുവെച്ച നിബന്ധനകളിൽ പ്രധാനപ്പെട്ടത്. വർഗീയശക്തികളിൽ നിന്ന് അകന്നുനിൽക്കണം, തദ്ദേശസ്വയംഭരണ, ലോക്സഭ, രാജ്യസഭ, തെരഞ്ഞെടുപ്പുകളിൽ അടക്കം സഖ്യമുണ്ടായിരിക്കണം തുടങ്ങിയ നിബന്ധനകളും കോൺഗ്രസ് മുന്നോട്ടുവെച്ചിരുന്നു.
വെറും രണ്ട് വർഷത്തിനുള്ളിൽ ടിവികെ നേടിയ വിജയത്തിന്റെ ആഘാതത്തിലാണ് മുൻനിര പാർട്ടികളിലെ നേതാക്കൾ. എന്നാൽ സംസ്ഥാന കോൺഗ്രസിലെ പല നേതാക്കളും വിജയ് സുനാമി സൃഷ്ടിക്കുമെന്ന് മുൻകൂട്ടി കണ്ടിരുന്നു. ടിവികെയുമായുള്ള സഖ്യത്തിനായി കോൺഗ്രസ് എംപി മാണിക്കം ടാഗോറും കോൺഗ്രസ് പ്രൊഫഷണൽ വിങ് മേധാവി പ്രവീൺ ചക്രവർത്തിയും കഠിനമായി പരിശ്രമിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം രാഹുൽ ഗാന്ധിയുമായി നേതാക്കൾ സംസാരിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഡിഎംകെയുമായുള്ള സഖ്യത്തിനെക്കാൾ വിജയ്ക്കൊപ്പം ചേരുക എന്നതാണ് മികച്ച തീരുമാനം എന്നതായിരുന്നു നേതാക്കളുടെ നിലപാട്. എന്നാൽ കൈവിട്ട കളിക്ക് കോൺഗ്രസ് നേതൃത്വം താത്പര്യം പ്രകടിപ്പിച്ചില്ല.
തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചർച്ചകളിൽ നാൽപത് സീറ്റും മന്ത്രിപദവുമായിരുന്നു കോൺഗ്രസ് ആവശ്യപ്പെട്ടത്. എന്നാൽ ഡിഎംകെ ഇത് അംഗീകരിച്ചിരുന്നില്ല. അതേസമയം തന്നെ ടിവികെ കോൺഗ്രസിന് അറുപത് സീറ്റുകൾ നൽകാൻ തയ്യാറായിരുന്നു. മാത്രവുമല്ല മന്ത്രിപദം നൽകുന്നതിലും എതിർപ്പുകളുണ്ടായിരുന്നില്ല. എന്നാൽ അവസാന നിമിഷം ഡിഎംകെക്കൊപ്പം നിൽക്കാൻ ഹൈക്കമാൻഡ് നിർദേശിക്കുകയായിരുന്നു. ഡിഎംകെ മുന്നോട്ടുവെച്ച 28 സീറ്റുകൾ എന്ന നിബന്ധന കോൺഗ്രസ് അംഗീകരിക്കുകയും ചെയ്തു.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം 108 സീറ്റുകൾ നേടി മികച്ച മുന്നേറ്റം കാഴ്ചവെച്ചെങ്കിലും സർക്കാർ രൂപീകരണത്തിന് മുന്നിൽ ചില സാങ്കേതിക തടസ്സങ്ങൾ നിലനിൽക്കുന്നുണ്ട്. രണ്ട് മണ്ഡലങ്ങളിൽ നിന്ന് വിജയിച്ച പാർട്ടി അധ്യക്ഷൻ വിജയ്, നിയമസഭാ ചട്ടപ്രകാരം ഒരു സീറ്റ് രാജിവയ്ക്കേണ്ടി വരും. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ ആവശ്യമാണെന്നിരിക്കെ, നിലവിൽ ടിവികെയ്ക്ക് പത്ത് സീറ്റുകളുടെ കുറവുണ്ട്. ഭരണത്തിലേറാൻ അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടിരുന്നെങ്കിലും ഭൂരിപക്ഷം തെളിയിക്കുന്ന എംഎൽഎമാരുടെ പിന്തുണക്കത്ത് ഹാജരാക്കാൻ ഗവർണർ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ 5 എംഎൽഎമാരുള്ള കോൺഗ്രസിന്റെയും മറ്റ് സ്വതന്ത്രരുടെയും നിലപാട് നിർണായകമാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Another twist in Tamil Nadu; DMK-AIADMK alliance on the move? Rumors of secret talks



