തൃശൂർ: കോടാലിയിൽ പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരൻ മരിച്ച വീടിന്റെ കിടപ്പുമുറിയിൽ നിന്ന് ഇന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ തിരച്ചിലിന് പിന്നാലെ ഇന്ന് നാലാമത്തെ പാമ്പിനെയാണ് വീടിനുള്ളിൽ നിന്ന് പിടികൂടുന്നത്. തുടർച്ചയായി പാമ്പുകളെ കണ്ടെത്തുന്നത് പ്രദേശവാസികളെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
കുട്ടിയെ കടിച്ച അതേ ഇനത്തിൽപ്പെട്ട ‘ശംഖുവരൻ’ പാമ്പിനെയാണ് ഇന്നും വീടിനുള്ളിൽ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം എട്ടു വയസ്സുകാരൻ ആൽജോ മരിച്ചതിന് പിന്നാലെ വീടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മൂന്ന് പാമ്പുകളെ പിടികൂടിയിരുന്നു. കൂടുതൽ പാമ്പിൻ കുഞ്ഞുങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തി വനംവകുപ്പ് ഉദ്യോഗസ്ഥർ വീടിന് ചുറ്റും തീയിട്ട് സുരക്ഷാ നടപടികൾ സ്വീകരിച്ചിരുന്നു. ഇതിനിടയിലാണ് ഇന്ന് വീണ്ടും പാമ്പിനെ കണ്ടത്. ഉടൻ തന്നെ വനംവകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, പാമ്പുകടിയേറ്റ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആൽജോയുടെ സഹോദരൻ അനോഷിന്റെ ആരോഗ്യനിലയിൽ വൻ പുരോഗതിയുണ്ടായി. കുട്ടിയെ വെന്റിലേറ്ററിൽ നിന്നും മാറ്റി. അനോഷ് മാതാപിതാക്കളോടും ബന്ധുക്കളോടും സംസാരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. നേരത്തെ ഭക്ഷണത്തിൽ നിന്നുള്ള വിഷബാധയാണെന്ന നിഗമനത്തിലായിരുന്നെങ്കിലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലൂടെയാണ് ആൽജോയുടെ മരണം ശംഖുവരന്റെ കടിയേറ്റാണെന്ന് സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെയാണ് വീട്ടിൽ തുടർച്ചയായ പരിശോധനകൾ ആരംഭിച്ചത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Another snake found in the axe; Another snake found in the house of a deceased eight-year-old boy




