മലപ്പുറം: ഒരു മാസത്തിലധികം നീണ്ട കഠിനശ്രമത്തിനൊടുവിൽ ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റ് കീഴടക്കി മഞ്ചേരി സ്വദേശിനി സുഹ്‌റ സിറാജ്. സഫ്രീന ലത്തീഫ്, ശീഷ രവീന്ദ്രൻ എന്നിവർക്ക് ശേഷം എവറസ്റ്റ് കൊടുമുടി വിജയകരമായി കീഴടക്കുന്ന മൂന്നാമത്തെ മലയാളി വനിതയാണ് നാൽപ്പതുകാരിയായ സുഹ്‌റ. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.36-നാണ് സുഹ്‌റ എവറസ്റ്റിന്റെ നെറുകയിൽ എത്തിയത്. എലൈറ്റ് എക്സ്പെഡിഷൻ ഏജൻസിയുടെ 14 അംഗ പർവതാരോഹക സംഘത്തോടൊപ്പമായിരുന്നു സുഹ്‌റയുടെ യാത്ര. ഇതിൽ 12 പേർ ലക്ഷ്യം കണ്ടപ്പോൾ ആരോഗ്യപ്രശ്നങ്ങൾ കാരണം രണ്ടുപേർക്ക് പിന്മാറേണ്ടി വന്നു.
കഴിഞ്ഞ സീസണിൽ എവറസ്റ്റാരോഹണത്തിന്റെ അവസാന ഘട്ടമായ ക്യാമ്പ് നാലിൽ എത്തിനിൽക്കേ മോശം കാലാവസ്ഥയെ തുടർന്ന് സുഹ്‌റയ്ക്ക് തിരികെ ഇറങ്ങേണ്ടി വന്നിരുന്നു. എന്നാൽ ഈ തിരിച്ചടി മറികടന്ന് പരിശീലനം തുടരുകയും ഈ വർഷം വീണ്ടും യാത്ര തിരിക്കുകയുമായിരുന്നു. ഇത്തവണയും വലിയ തടസ്സങ്ങളാണ് സംഘത്തിന് നേരിടേണ്ടി വന്നത്. ക്യാമ്പ് ഒന്നിലേക്ക് എത്തുന്നതിനായി ഖുംബു ഹിമനദി കടക്കുന്നതിനിടെ വലിയ മഞ്ഞുകട്ടകൾ ട്രെക്കിങ്ങിന് ബുദ്ധിമുട്ട് സൃഷ്ടിച്ചു. മെയ് അഞ്ചിന് സംഘത്തിലെ ഒരാൾക്ക് അപകടം സംഭവിക്കുകയും ചെയ്തു. തുടര്‍ന്ന് പർവതാരോഹകർക്ക് ഒരാഴ്ചയോളം ബേസ് ക്യാമ്പിൽ കുടുങ്ങിക്കിടക്കേണ്ടി വന്നു. ഏകദേശം നാൽപ്പതു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് സുഹ്‌റ ഈ ദൗത്യം പൂർത്തിയാക്കിയത്.
മലകൾ കയറണമെന്ന ആഗ്രഹം 2017-ലാണ് സുഹ്‌റയുടെ മനസ്സിൽ ശക്തമാകുന്നത്. ഭർത്താവ് സിറാജിന്റെ നാടായ വയനാട്ടിലെ മലകൾ കയറിയായിരുന്നു തുടക്കം. ‘ബോഷ്’ കമ്പനിയിൽ എഞ്ചിനീയറായ ഭർത്താവിനൊപ്പം ബെംഗളൂരുവിൽ താമസമാക്കിയതോടെ പർവതാരോഹണ പരിശീലനങ്ങൾ കൂടുതൽ സജീവമാക്കി. സുഹ്‌റ എവറസ്റ്റ് സമ്മിറ്റ് പൂർത്തിയാക്കിയ വിവരം എക്സ്പെഡിഷൻ ടീമിന്റെ ബേസ് ക്യാമ്പിലുള്ള സംഘമാണ് ഭർത്താവ് സിറാജിനെ വിളിച്ച് അറിയിച്ചത്. ബേസ് ക്യാമ്പിലേക്ക് തിരികെ നടന്നു കൊണ്ടിരിക്കുന്ന സുഹ്‌റ അവിടെയെത്തിയ ശേഷമേ കുടുംബവുമായി ബന്ധപ്പെടുകയുള്ളൂ. സിറാജും മക്കളായ എമിറും എഹബിനും സുഹ്‌റയുടെ വലിയ നേട്ടത്തിന്റെ സന്തോഷത്തിലാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Another Malayali female power on the summit of Everest; Suhra Siraj defeats crises!










