എഡ്മണ്ടൺ: കാനഡയിൽ നിന്ന് വേർപിരിഞ്ഞ് സ്വതന്ത്ര രാജ്യമാകാനുള്ള ആൽബർട്ടയുടെ നീക്കം വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് പഠന റിപ്പോർട്ട്. വേർപിരിയൽ പ്രക്രിയ പൂർത്തിയാക്കാൻ ആദ്യ 5 വർഷത്തിനുള്ളിൽ 5,000 കോടി മുതൽ 17,000 കോടി കനേഡിയൻ ഡോളർ വരെ (ഏകദേശം $50B – $170B) ചെലവ് വരുമെന്നാണ് വിലയിരുത്തൽ. പ്രവിശ്യാ സർക്കാരിന്റെ ആവശ്യപ്രകാരം കാൽഗറി സർവകലാശാലയിലെ സ്കൂൾ ഓഫ് പബ്ലിക് പോളിസി തയ്യാറാക്കിയ റിപ്പോർട്ട് കഴിഞ്ഞ ബുധനാഴ്ചയാണ് പുറത്തുവിട്ടത്. ജനങ്ങൾക്ക് കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ രണ്ട് സാധ്യതകളാണ് ഗവേഷകർ മുന്നോട്ടുവെക്കുന്നത്.
കാനഡയുമായി സമാധാനപരമായി പിരിയുന്നതാണ് ആദ്യ സാധ്യത. ഇങ്ങനെ സംഭവിച്ചാൽ പോലും ആദ്യ ഘട്ടത്തിൽ വരുമാനത്തിൽ കുറവും സാമ്പത്തിക ഞെരുക്കവും ഉണ്ടാകും. എന്നാൽ 20 വർഷത്തിന് ശേഷം വരുമാനത്തിലും തൊഴിലവസരങ്ങളിലും നേരിയ വളർച്ചയുണ്ടായേക്കാം. നേരെമറിച്ച്, കാനഡ സർക്കാരും മറ്റ് രാജ്യങ്ങളും ശക്തമായി എതിർക്കുന്ന രണ്ടാമത്തെ സാധ്യതയിലാണ് കാര്യങ്ങൾ എത്തുന്നതെങ്കിൽ പ്രവിശ്യ തകർച്ചയിലേക്ക് കൂപ്പുകുത്തും. ആളുകളുടെ ജോലിയും വരുമാനവും കുത്തനെ കുറയുകയും ഓരോ പൗരനും പ്രതിവർഷം 5,500 ഡോളർ വരെ അധിക നികുതി അടയ്ക്കേണ്ടി വരികയും ചെയ്യും.
Also Read : ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ച് അമേരിക്ക: എന്താണ് ‘ഓൺ-ഓർബിറ്റ് സ്പേസ് കൺട്രോൾ’?
അതേസമയം, ഈ റിപ്പോർട്ടിലെ കണക്കുകൾ തെറ്റാണെന്ന് വേർപിരിയൽ വാദികൾ ആരോപിച്ചു. പ്രവിശ്യയിലെ പ്രകൃതിവിഭവങ്ങൾ തങ്ങൾക്ക് കരുത്താകുമെന്നും, അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റുമായി ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നുണ്ടെന്നും സ്വതന്ത്ര ആൽബർട്ട പ്രസ്ഥാനത്തിന്റെ നേതാക്കളായ കീത്ത് വിത്സണും ജെഫ്രി റാത്തും പറഞ്ഞു. എന്നാൽ, കാനഡയ്ക്ക് പുറത്തുള്ള പല കാര്യങ്ങളെയും ആശ്രയിച്ചാണ് വേർപിരിയലിന്റെ ഭാവിയിരിക്കുന്നതെന്നും, കാര്യങ്ങൾ വിചാരിച്ച പോലെ നടന്നില്ലെങ്കിൽ ജനങ്ങൾ വലിയ വില നൽകേണ്ടി വരുമെന്നും ഗവേഷകനായ ടിം സാർജന്റ് മുന്നറിയിപ്പ് നൽകുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









