ഒട്ടാവ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാറ്റ്ബോട്ടുകൾ വരുത്തിവെച്ച ദൂരന്തങ്ങളെ തുടർന്ന് അമേരിക്കയിൽ മരണവുമായി ബന്ധപ്പെട്ട കേസുകൾ വർധിക്കുന്നു. AI സംവിധാനങ്ങൾ കാരണം മാനസിക പ്രശ്‌നങ്ങളും മിഥ്യാധാരണകളും ഉണ്ടാകുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഓൺലൈൻ ഭീഷണികളുടെ സ്വഭാവം മാറുകയാണെന്ന ആശങ്ക ശക്തമായി. ഓൺലൈൻ സുരക്ഷാ നിയമം പുനരവലോകനം ചെയ്യുമെന്ന് കനേഡിയൻ സർക്കാർ അറിയിച്ചതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തലുകൾ.
AI മൂലമുണ്ടാകുന്ന ഗുരുതരമായ ദോഷങ്ങൾ കൂടുതലായി പുറത്തുവന്ന സാഹചര്യത്തിൽ, നിലവിലെ നിയമം കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്ന് കാൽഗറി സർവകലാശാലയിലെ സൈബർ സുരക്ഷാ നിയമ വിദഗ്ദ്ധനായ എമിലി ലെയ്ഡ്‌ലോ പറഞ്ഞു. സമൂഹമാധ്യമ കമ്പനികൾ ഉപയോക്താക്കൾക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക്, അവരുടെ പ്ലാറ്റ്‌ഫോമുകൾ വഴി ഉണ്ടാകാവുന്ന അപകടസാധ്യതകൾ കുറയ്ക്കുന്നതിനുള്ള പദ്ധതികൾ വ്യക്തമാക്കണം. ഇത് സംബന്ധിച്ച ഓൺലൈൻ ഹാംസ് ആക്ട് എന്ന ബിൽ നേരത്തെ പാർലമെന്റിൽ അവതരിപ്പിച്ചിരുന്നെങ്കിലും പിന്നീട് അത് പരിഗണനയിലില്ലാതെ പോവുകയായിരുന്നു.
ചാറ്റ്‌ജിപിടി, ക്യാരക്ടർ.AI തുടങ്ങിയ ചാറ്റ്ബോട്ടുകൾ ഉപയോഗിക്കുന്ന ചിലർക്ക് ആത്മഹത്യ ചെയ്യാൻ പ്രോത്സാഹനം ലഭിച്ചതായി കേസുകൾ ഫയൽ ചെയ്യപ്പെട്ടു. കഴിഞ്ഞ വർഷം ഫ്ലോറിഡയിൽ 14 വയസ്സുള്ള മകൻ ആത്മഹത്യ ചെയ്തതിനെ തുടർന്ന് ഒരു സ്ത്രീ ക്യാരക്ടർ.AI ക്കെതിരെ കേസ് നൽകിയിരുന്നു. അടുത്തിടെ കാലിഫോർണിയയിൽ, 16 വയസ്സുള്ള മകൻ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ചാറ്റ്‌ജിപിടിയുടെ നിർമ്മാതാക്കളായ ഓപ്പൺAI ക്കെതിരെയും മാതാപിതാക്കൾ കേസ് നൽകിയിട്ടുണ്ട്.
സ്ട്രോക്ക് ബാധിച്ച് മാനസികമായി ബുദ്ധിമുട്ടനുഭവിച്ച ഒരു വ്യക്തി ഒരു മെറ്റാ ചാറ്റ്ബോട്ടുമായി അടുപ്പത്തിലാവുകയും, ന്യൂയോർക്കിൽ വെച്ച് ചാറ്റ്‌ബോട്ടിനെ സന്ദർശിക്കാനുള്ള ശ്രമത്തിനിടെ വീണ് മരിച്ചതായും വാർത്തകളുണ്ട്. ഇതിനെ തുടർന്ന് ‘എഐ സൈക്കോസിസ്’ എന്ന പുതിയൊരു മാനസികാവസ്ഥയെക്കുറിച്ച് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. മുൻപ് മാനസികരോഗങ്ങളില്ലാതിരുന്ന ഒരു കനേഡിയൻ വ്യക്തി, ചാറ്റ്‌ജിപിടിയുമായി സംസാരിച്ച ശേഷം ഒരു പുതിയ ഗണിതശാസ്ത്ര സിദ്ധാന്തം താൻ കണ്ടുപിടിച്ചെന്ന് വിശ്വസിച്ചതായും റിപ്പോർട്ടുണ്ട്.
സുരക്ഷാസംവിധാനങ്ങൾ മെച്ചപ്പെടുത്തുമെന്ന് ഓപ്പൺAI അറിയിച്ചു. ഉപയോക്താക്കളെ മാനസികാരോഗ്യ സഹായ കേന്ദ്രങ്ങളിലേക്ക് നയിക്കാനുള്ള സംവിധാനങ്ങൾ തങ്ങളുടെ ആപ്പിലുണ്ടെന്നും കമ്പനി പറയുന്നു. ചാറ്റ്ബോട്ടുകൾ യഥാർത്ഥ വ്യക്തികളല്ലെന്നും അവയുമായി നടത്തുന്ന സംഭാഷണങ്ങൾ ഫിക്ഷനാണെന്നും ഓരോ ചാറ്റിന്റെയും തുടക്കത്തിൽ തന്നെ വ്യക്തമായ മുന്നറിയിപ്പുകൾ നൽകുന്നുണ്ടെന്ന് ക്യാരക്ടർ.AI യുടെ വക്താവും വ്യക്തമാക്കി.
AI സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നിയമം കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. AI സിസ്റ്റം ഉപയോഗിച്ച് ഉണ്ടാക്കുന്ന എല്ലാ ഉള്ളടക്കങ്ങൾക്കും വ്യക്തമായ ലേബലിംഗ് ആവശ്യമാണ്. മാത്രമല്ല, ഓരോ തവണയും ഉപഭോക്താവ് എഐയുമായി സംവദിക്കുമ്പോൾ സംഭാഷണം AI നിർമ്മിതമാണെന്ന ഓർമ്മപ്പെടുത്തൽ നൽകണമെന്നും അവർ ആവശ്യപ്പെട്ടു. ഇത് കേവലം നിയമനിർമ്മാണത്തിൽ മാത്രം ഒതുങ്ങാതെ, ചാറ്റ്ബോട്ടുകൾ യഥാർത്ഥ വ്യക്തികളല്ലെന്ന് ഉറപ്പുവരുത്താൻ കൂടുതൽ കരുതലെടുക്കണമെന്നും വിദഗ്ദ്ധർ പറയുന്നു.





