മോൺട്രിയൽ: 18 വർഷമായി ഒരു കുഞ്ഞിനായി കാത്തിരുന്ന ക്യുബെക്കിലെ ദമ്പതികൾക്ക് ഒടുവിൽ ലെബനനിൽ നിന്ന് ഒരു പെൺകുഞ്ഞിനെ ദത്തെടുക്കാൻ കഴിഞ്ഞെങ്കിലും, ക്യുബെക് സർക്കാർ ദത്തെടുക്കൽ അംഗീകരിക്കാത്തതിനെ തുടർന്ന് അമ്മയും കുഞ്ഞും യുദ്ധബാധിത പ്രദേശമായ ലെബനനിൽ കുടുങ്ങിയിരിക്കുകയാണ്. സർക്കാർ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട തർക്കം മൂലം സ്വന്തം വീട്ടിലേക്ക് മടങ്ങാനാകാത്ത അവസ്ഥയാണെന്ന് മോൺട്രിയൽ സ്വദേശിനിയായ റൗല ബൂ ഷഹ്ല പറയുന്നു. അന്തർദേശീയ ദത്തെടുക്കൽ സേവനത്തിന്റെ സഹായത്തോടെ അഞ്ച് മാസം പ്രായമുള്ള ലിയാന എന്ന കുഞ്ഞ് തന്റെ ജീവിതത്തിലേക്ക് എത്തിയതോടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമായെന്ന് റൗല പറയുന്നു.
ഇന്ന് 22 മാസം പ്രായമായ ലിയാനയെ സ്വന്തം ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായാണ് അവർ വിശേഷിപ്പിക്കുന്നത്. എന്നാൽ സന്തോഷത്തോടെ തുടങ്ങിയ ആ യാത്ര അധികം വൈകാതെ തന്നെ ആശങ്കയുടെയും അനിശ്ചിതത്വത്തിന്റെയും ജീവിതമായി മാറി. റൗലയും ഭർത്താവ് ജീൻ അബൂ ഘന്നാമും 13 വർഷത്തോളം ക്യുബെക്കിന്റെ ഔദ്യോഗിക ദത്തെടുക്കൽ കാത്തിരിപ്പ് പട്ടികയിലായിരുന്നു. എന്നാൽ ഇനിയും 12 മുതൽ 20 വർഷം വരെ കാത്തിരിക്കേണ്ടി വരാമെന്ന് അധികൃതർ അറിയിച്ചതോടെയാണ് അവർ ലെബനനിലെ അന്തർദേശീയ ദത്തെടുക്കൽ സംവിധാനത്തിന്റെ സഹായം തേടിയത്.
ക്യുബെക് സർക്കാരിന്റെ അന്തർദേശീയ ദത്തെടുക്കൽ സേവനമായ SASIEയുടെ നിർദേശപ്രകാരമാണ് അവർ അപേക്ഷാ നടപടികൾ ആരംഭിച്ചത്. അവരുടെ നിർദേശപ്രകാരം ആവശ്യമായ അപേക്ഷകളും രേഖകളും സമർപ്പിച്ചെങ്കിലും സർക്കാർ കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ട് മറുപടി നൽകിയതായി റൗല പറയുന്നു. ലെബനനിലെ അധികൃതരിൽ നിന്ന് ദത്തെടുക്കൽ നിയമാനുസൃതമാണെന്നും മനുഷ്യക്കടത്തോ നിയമവിരുദ്ധ ഇടപാടുകളോ ഇതിൽ ഇല്ലെന്നുമുള്ള രേഖകളും ശേഖരിക്കാൻ ശ്രമിച്ചെന്ന് അവർ പറയുന്നു.
അതേസമയം, ക്യുബെക് സർക്കാരിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരുന്നാൽ ലെബനനിലെ ജഡ്ജിയെ നേരിൽ കാണാനുള്ള നിശ്ചയിച്ചിരുന്ന അവസരം നഷ്ടപ്പെടുമെന്ന സാഹചര്യം ഉണ്ടായതോടെ, റിസ്ക് ഏറ്റെടുത്ത് ദമ്പതികൾ ലെബനനിലേക്ക് യാത്ര തിരിക്കുകയായിരുന്നു. അവിടെ ആദ്യമായി ലിയാനയെ കണ്ടുമുട്ടിയതിന് പിന്നാലെയാണ് ക്യുബെക് സർക്കാർ ഈ ദത്തെടുക്കൽ അംഗീകരിക്കില്ലെന്ന അറിയിപ്പ് ലഭിച്ചത്. ആ തീരുമാനത്തിന് ശേഷം ഭർത്താവിന് കാനഡയിലേക്ക് മടങ്ങേണ്ടിവന്നെങ്കിലും, കഴിഞ്ഞ 18 മാസമായി റൗല കുഞ്ഞിനൊപ്പം ലെബനനിൽ തന്നെ തുടരുകയാണ്.
കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കുമെന്ന വാഗ്ദാനം പാലിക്കാനാകാതെ പോകുന്നുവെന്ന കുറ്റബോധം തന്നെ വേദനിപ്പിക്കുന്നതായി അവർ പറയുന്നു. കുടുംബമായി ഒരുമിച്ച് ജീവിക്കാനുള്ള സ്വപ്നം തകർന്നുവെന്നും, ലിയാനയ്ക്ക് അച്ഛനും അമ്മയും ഒരുമിച്ച് കഴിയുന്ന സുരക്ഷിതമായ ഒരു വീടാണ് വേണ്ടതെന്നും റൗല പറയുന്നു. ക്യുബെക്കിലേക്ക് മടങ്ങാൻ കഴിയില്ലെങ്കിൽ മറ്റൊരു പ്രവിശ്യയിലേക്കോ മറ്റൊരു രാജ്യത്തേക്കോ താമസം മാറ്റേണ്ട സാഹചര്യം പോലും പരിഗണിക്കേണ്ടിവരുമെന്നാണ് അവരുടെ മുന്നറിയിപ്പ്. അങ്ങനെ സംഭവിച്ചാൽ സ്വന്തം വീട്, സുഹൃത്തുക്കൾ, സമൂഹം, ഏറെ ഇഷ്ടപ്പെട്ട അധ്യാപക ജോലി എന്നിവയെല്ലാം ഉപേക്ഷിക്കേണ്ടി വരുമെന്നും അവർ പറയുന്നു.
ലെബനനിലെ നിലവിലെ സുരക്ഷാ സാഹചര്യം കുഞ്ഞിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുന്നതായും റൗല പറയുന്നു. രാത്രിയിൽ മുകളിലൂടെ പറക്കുന്ന ഡ്രോണുകളുടെ ശബ്ദം കേട്ട് ലിയാന പലപ്പോഴും ഉണരാറുണ്ടെന്നും, സ്വന്തം ജീവനും കുഞ്ഞിന്റെ ജീവനും സംബന്ധിച്ച് ഓരോ ദിവസവും ഭയത്തോടെയാണ് കഴിയുന്നതെന്നും അവർ പറയുന്നു. ദത്തെടുക്കൽ അംഗീകരിക്കാത്ത സാഹചര്യത്തിൽ ജീവിതകാലം മുഴുവൻ ലെബനനിൽ തന്നെ കഴിയേണ്ടിവരുമെന്ന സാധ്യത അംഗീകരിക്കാൻ താൻ തയ്യാറല്ലെന്നും, അവസാന ശ്വാസം വരെ മകൾക്കായി പോരാടുമെന്നും റൗല വ്യക്തമാക്കുന്നു.
അതേസമയം, അന്തർദേശീയ ദത്തെടുക്കലുകൾ ക്യുബെക്കിലെ നിയമങ്ങൾ, കുട്ടിയുടെ മാതൃരാജ്യത്തിലെ നിയമങ്ങൾ, കൂടാതെ അന്തർദേശീയ കരാറുകൾ എന്നിവ പാലിച്ചായിരിക്കണമെന്ന് ക്യൂബെക് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മുൻകൂർ അനുമതിയില്ലാതെ നടത്തുന്ന സ്വകാര്യ ദത്തെടുക്കലുകളോ അന്തർദേശീയ ദത്തെടുക്കലുകളോ അംഗീകരിക്കാൻ നിലവിലെ നിയമം അനുവദിക്കുന്നില്ലെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
ദത്തെടുക്കൽ നടപടിക്രമങ്ങൾ നിയമാനുസൃതമായി നടന്നിട്ടുണ്ടോ, ആവശ്യമായ സമ്മതപത്രങ്ങൾ ശരിയായ രീതിയിൽ ലഭിച്ചിട്ടുണ്ടോ, ബന്ധപ്പെട്ട രാജ്യങ്ങളിലെ അധികാരികൾ തമ്മിലുള്ള സഹകരണ സംവിധാനം പാലിച്ചിട്ടുണ്ടോ, ആവശ്യമായ രേഖകൾ സമർപ്പിച്ചിട്ടുണ്ടോ, കുട്ടിയുടെ താൽപര്യവും അവകാശങ്ങളും സംരക്ഷിക്കപ്പെട്ടിട്ടുണ്ടോ എന്നീ കാര്യങ്ങൾ ഉറപ്പാക്കേണ്ടത് നിർബന്ധമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
കുട്ടികളെ മനുഷ്യക്കടത്ത്, തട്ടിക്കൊണ്ടുപോകൽ, മറ്റ് നിയമവിരുദ്ധ ദത്തെടുക്കൽ നടപടികൾ എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ ലക്ഷ്യമിടുന്ന ഹേഗ് അഡോപ്ഷൻ കൺവെൻഷൻ പ്രകാരമുള്ള ബാധ്യതകളും ക്യൂബെക് പാലിക്കേണ്ടതുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. കുട്ടി ക്യൂബെക്കിലെത്തുന്നതുവരെ ദത്തെടുക്കലിന്റെ ഓരോ ഘട്ടത്തിനും അനുമതി നൽകുകയും നിയമങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നത് മന്ത്രാലയത്തിന്റെ ഉത്തരവാദിത്വമാണെന്നും, ഇതിൽ പ്രത്യേക ഇളവുകൾ അനുവദിക്കാനുള്ള അധികാരം അധികൃതർക്കില്ലെന്നും വിശദീകരിച്ചു. ലിയാനയുടെ കേസിനെക്കുറിച്ച് വ്യക്തിഗത വിവരങ്ങളോ തീരുമാനത്തിന് പിന്നിലെ കാരണങ്ങളോ വെളിപ്പെടുത്താനാകില്ലെന്നും മന്ത്രാലയം അറിയിച്ചു.
മറ്റൊരു രാജ്യത്ത് നിയമപരമായി അംഗീകരിക്കപ്പെട്ട ദത്തെടുക്കൽ ക്യുബെക്കിലും സ്വമേധയാ അംഗീകരിക്കണമെന്നില്ലെന്നും, ക്യുബെക്കിലെ നിയമങ്ങളും ബാധകമായ അന്തർദേശീയ മാനദണ്ഡങ്ങളും പൂർണമായി പാലിച്ചിട്ടുണ്ടോയെന്ന് പ്രത്യേകം പരിശോധിച്ച ശേഷമാണ് തീരുമാനം എടുക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, ദത്തെടുക്കൽ നടപടികൾ കുടുംബങ്ങൾക്ക് വലിയ പ്രതീക്ഷകൾ നൽകുന്നവയാണെന്നും, ചില തീരുമാനങ്ങൾ നിരാശയും ആശയക്കുഴപ്പവും ഉണ്ടാക്കാമെന്ന കാര്യവും മന്ത്രാലയം അംഗീകരിക്കുന്നുണ്ട്.
Adoption lacks Quebec's approval; Canadian woman stranded in Lebanon with daughter.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






