വെള്ളറട: പ്രസവിച്ച ഉടൻ നവജാത ശിശുവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മാതാവ് ഷംനയെ (21) പൊലീസ് അറസ്റ്റ് ചെയ്തു. ബ്ലേഡുകൊണ്ട് കുഞ്ഞിന്റെ കഴുത്തറക്കുകയും മുഖത്ത് കൈ അമർത്തി ശ്വാസം മുട്ടിച്ചുമാണ് കൊലപാതകം നടത്തിയത്. ഞായറാഴ്ച വീട്ടിൽ വെച്ചായിരുന്നു പ്രസവം നടന്നത്. നിലവിലുള്ള രണ്ട് വയസ്സുകാരനായ കുഞ്ഞിനെ നോക്കാൻ തന്നെ പ്രയാസപ്പെടുകയാണെന്നും മറ്റൊരു കുഞ്ഞിനെ കൂടി വളർത്താനുള്ള ബുദ്ധിമുട്ടുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.
ഇറച്ചിക്കട തൊഴിലാളിയായ ഭർത്താവ് അൽത്താഫ് ജോലി കഴിഞ്ഞ് ഉച്ചയോടെ വീട്ടിലെത്തുമ്പോൾ ഷംന ശാരീരിക അസ്വസ്ഥതകളാൽ അവശനിലയിലായിരുന്നു. തുടർന്ന് അൽത്താഫും ബന്ധുവും ചേർന്ന് ഷംനയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ഓട്ടോറിക്ഷയിൽ കയറ്റി. ഈ സമയം ഷംനയുടെ ചെരുപ്പ് എടുക്കാനായി മുറിയിൽ കയറിയ അൽത്താഫാണ് കട്ടിലിനടിയിൽ രക്തം പുരണ്ട തുണിയിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹത്തിലെ മുറിവുകൾ കണ്ട് സംശയം തോന്നിയ ഡോക്ടർമാർ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഷംന ഗർഭിണിയാണെന്ന വിവരം താനോ വീട്ടുകാരോ അറിഞ്ഞിരുന്നില്ലെന്നാണ് ഭർത്താവ് നൽകിയ മൊഴി. സംഭവത്തിന് ശേഷം പൊലീസിന്റെ നിരീക്ഷണത്തിൽ ചികിത്സയിലായിരുന്ന ഷംനയെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. കേസിൽ കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് ആര്യങ്കോട് എസ്.എച്ച്.ഒ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
A newborn murder case in Vellarada






