സെന്റ് കാതറൈൻസ്: നയാഗ്ര മേഖലയിൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിന് പിന്നാലെ, പ്രളയബാധിതരായ കുടുംബങ്ങൾക്ക് അമിത തുകയുടെ വൈദ്യുതി ബില്ലുകൾ ലഭിക്കുന്നതായി റിപ്പോർട്ട്. പ്രളയത്തിൽ മുങ്ങിയ വീടുകളിലെ വെള്ളം നീക്കം ചെയ്യാൻ ഡീഹ്യുമിഡിഫയറുകളും സമ്പ് പമ്പുകളും ദിവസങ്ങളോളം തുടർച്ചയായി പ്രവർത്തിപ്പിച്ചതാണ് ഇതിന് കാരണമായത്. ഈ അസാധാരണ സാഹചര്യത്തിൽ വൈദ്യുതി ബില്ലുകൾ സാധാരണയേക്കാൾ മൂന്നും നാലും ഇരട്ടിയായി ഉയർന്നതോടെ, സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബങ്ങളെ സഹായിക്കാൻ ഒന്റാറിയോ എനർജി ബോർഡിനോട് സെന്റ് കാതറൈൻസ് സിറ്റി കൗൺസിൽ എതിർപ്പുകളില്ലാതെ അഭ്യർഥിച്ചു.
ലഭിച്ച ഉയർന്ന ബില്ലുകൾ അടയ്ക്കാൻ ബുദ്ധിമുട്ടുന്ന ജനങ്ങൾക്കായി പ്രാദേശിക വൈദ്യുതി വിതരണ കമ്പനികളുമായി ചേർന്ന് അടിയന്തര ദുരിതാശ്വാസ മാർഗങ്ങൾ കണ്ടെത്തണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു. നവംബർ 18-നകം പ്രവിശ്യയുടെ മുനിസിപ്പൽ ഡിസാസ്റ്റർ അസിസ്റ്റൻസ് പ്രോഗ്രാം വഴി അർഹമായ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാൻ നഗരസഭ തയ്യാറെടുക്കുകയാണ്. കൂടാതെ, വീടുകളിലേക്ക് അഴുക്കുവെള്ളം കയറുന്നത് തടയുന്ന പ്രതിരോധ ഉപകരണങ്ങൾ സ്ഥാപിക്കാൻ 90 ശതമാനം വരെ സാമ്പത്തിക സഹായം നൽകുന്ന 20 മില്യൺ ഡോളറിന്റെ പ്രത്യേക പദ്ധതിയും നഗരം ആരംഭിച്ചിട്ടുണ്ട്.
Also Read: കാനഡയിലെ മിനിമം വേതനത്തിൽ മാറ്റം; ഈ അഞ്ച് പ്രവിശ്യകളിൽ ഒക്ടോബർ 1 മുതൽ പുതിയ നിരക്കുകൾ
വെള്ളപ്പൊക്കത്തിൽ കേടുപാടുകൾ സംഭവിച്ച് ഉപേക്ഷിച്ച സാധനങ്ങളും മാലിന്യങ്ങളും നീക്കം ചെയ്യാനും, പോർട്ട് ഡാൽഹൗസിയിലെ അപകടാവസ്ഥയിലുള്ള ചരിഞ്ഞ പ്രദേശം സുരക്ഷിതമാക്കാനും നഗരസഭ ഇതിനകം വൻ തുക ചെലവഴിച്ചു കഴിഞ്ഞു. കനാൽ സ്ട്രീറ്റിലെ സംരക്ഷണഭിത്തി തകർന്നതിനെ തുടർന്ന് പോർട്ട് ഡാൽഹൗസിയിലെ ചില വീടുകളിൽ നിന്ന് ആളുകളെ അടിയന്തരമായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അതേസമയം, തുടർച്ചയായുണ്ടാകുന്ന പ്രളയത്തിന്റെ കാരണങ്ങൾ കണ്ടെത്താനും ഭാവിയിൽ ഇത് തടയാനുള്ള വഴികൾ നിർദേശിക്കാനും വിദഗ്ധരുടെ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്താൻ മേയർ മാറ്റ് സിസ്കോയുടെ നേതൃത്വത്തിൽ തീരുമാനമായി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









