മുംബൈ: ഇന്ത്യയുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) സംബന്ധിച്ച ചർച്ചകൾ ഈ വർഷാവസാനത്തോടെ പൂർത്തിയാക്കാൻ കാനഡ. മുംബൈ സന്ദർശനത്തിനിടെ കാനഡയുടെ അന്താരാഷ്ട്ര വ്യാപാര മന്ത്രി മനീന്ദർ സിദ്ധുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. വരും മാസങ്ങളിൽ ഈ കരാർ യാഥാർഥ്യമാക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത മാസം ഇന്ത്യൻ വ്യാപാര പ്രതിനിധി സംഘം കാനഡ സന്ദർശിക്കും. തുടർന്ന് ഡിസംബറിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ ഇരുരാജ്യങ്ങളിലെയും ഉന്നത നേതാക്കൾ തമ്മിൽ കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചയിൽ ഊർജ മേഖലയ്ക്കാണ് പ്രധാന പ്രാധാന്യം നൽകുന്നത്. കാനഡയിലെ LNG പദ്ധതികളിൽ ഇന്ത്യൻ കമ്പനികൾക്ക് നിക്ഷേപം നടത്താനും, അതുവഴി ദീർഘകാല ഇന്ധന ലഭ്യത ഉറപ്പാക്കാനുമുള്ള വഴികളാണ് തേടുന്നത്. ഇതിന് പുറമെ ആണവോർജ മേഖലയിലും സഹകരണം ശക്തമാക്കാൻ തീരുമാനമുണ്ട്. ആണവോർജ ഉൽപ്പാദനം കൂട്ടാൻ ഇന്ത്യ പദ്ധതിയിടുമ്പോൾ, ഈ രംഗത്ത് ഏറെ പരിചയസമ്പത്തുള്ള കാനഡയ്ക്ക് വലിയ പങ്കുവഹിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
Also Read: മൊളാസസ് ഇറക്കുമതിക്ക് നിരോധനം: കാനഡയ്‌ക്കെതിരെയുള്ള വ്യാപാര യുദ്ധം വീണ്ടും കടുപ്പിച്ച് അമേരിക്ക
കാനഡയിലെ സുപ്രധാന ധാതു മേഖലകളിൽ (Critical Minerals) നിക്ഷേപം നടത്താൻ മുൻനിര ഇന്ത്യൻ കമ്പനികൾ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. റിലയൻസ് ഇൻഡസ്ട്രീസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ജെഎസ്ഡബ്ല്യു ഗ്രൂപ്പ് തുടങ്ങിയ കമ്പനികളാണ് കാനഡയിലെ സാധ്യതകൾ പരിശോധിക്കുന്നത്. മുൻപ് പ്രധാനമന്ത്രി മാർക്ക് കാർണി ന്യൂഡൽഹി സന്ദർശിച്ചപ്പോഴും വ്യാപാര കരാർ വേഗത്തിലാക്കാനുള്ള താല്പര്യം വ്യക്തമാക്കിയിരുന്നു. നിലവിലെ ചർച്ചകൾ പൂർത്തിയാകുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധത്തിൽ വലിയ പുരോഗതി ഉണ്ടാകും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









