വാഷിങ്ടൺ: ഗ്രീൻലാൻഡിൽ അമേരിക്കയ്ക്ക് കൂടുതൽ സൈനിക സാന്നിധ്യം ഒരുക്കുന്നതിനും യുഎസിന്റെ എതിരാളികളായ രാജ്യങ്ങൾക്ക് ദ്വീപിൽ സൈനിക താവളങ്ങൾ സ്ഥാപിക്കുന്നത് തടയുന്നതിനുമായി അമേരിക്കയും ഡെൻമാർക്കും ഗ്രീൻലാൻഡും ധാരണയിലെത്തിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. എന്നാൽ ഗ്രീൻലാൻഡ് സ്വന്തമാക്കണമെന്ന ട്രംപിന്റെ ദീർഘകാല ലക്ഷ്യത്തിൽനിന്ന് കരാർ ഏറെ അകലെയാണ്.
ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെയാണ് ട്രംപ് ധാരണ പ്രഖ്യാപിച്ചത്. യുഎസിന്റെ അനുമതിയില്ലാതെ അമേരിക്കയുടെ ശത്രുരാജ്യങ്ങൾക്ക് ഗ്രീൻലാൻഡിൽ നിർണായക നിക്ഷേപങ്ങൾ നടത്താനാകില്ലെന്നും കരാറിന് കാലാവധി ഇല്ലെന്നും ട്രംപ് പറഞ്ഞു. ഗ്രീൻലാൻഡിന്റെയും അമേരിക്കയുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള യുഎസിന്റെ പൂർണ ശേഷി എന്നേക്കുമായി ഉറപ്പാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്രീൻലാൻഡിൽ യുഎസ് സൈനിക സാന്നിധ്യം വർധിപ്പിക്കുന്നതിലേക്ക് ധാരണ വഴിയൊരുക്കുമെന്ന് ഡെൻമാർക്ക് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. വടക്കൻ അറ്റ്ലാന്റിക്, ആർട്ടിക് മേഖലകളിലെ സുരക്ഷ ശക്തിപ്പെടുത്താൻ ഇത് സഹായിക്കുമെന്നും ഡെൻമാർക്ക് വ്യക്തമാക്കി. ഗ്രീൻലാൻഡിന്റെ താൽപര്യങ്ങളും അന്താരാഷ്ട്ര സഹകരണത്തിലെ ദ്വീപിന്റെ സ്ഥാനവും കരാർ അംഗീകരിക്കുന്നതായി ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ്-ഫ്രെഡറിക് നീൽസൻ പറഞ്ഞു.
എന്നാൽ പുതിയ യുഎസ് സൈനിക താവളങ്ങൾ നിർമ്മിക്കുമോയെന്നത് ഉൾപ്പെടെ കരാറിലെ പല കാര്യങ്ങളും ഇപ്പോഴും വ്യക്തമല്ല. 1951ലെ ഉടമ്പടി പ്രകാരം തന്നെ ഗ്രീൻലാൻഡിൽ യുഎസിന് വ്യോമഗതാഗതത്തിനും സൈനിക താവളങ്ങൾക്കുമായി ഏതാണ്ട് പൂർണ അവകാശമുണ്ട്. ഗ്രീൻലാൻഡിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ഒരു സ്പേസ് ഫോഴ്‌സ് താവളം നിലവിൽ യുഎസിനുണ്ട്. പുതിയ കരാറിലൂടെ അധിക സൈനിക സാന്നിധ്യം ഉടൻ ഒരുക്കുമെന്ന് ട്രംപ് പറഞ്ഞു.
അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും കരാർ യുഎസിന്റെ ദേശീയ സുരക്ഷാ ആശങ്കകൾക്ക് സ്ഥിരമായ പരിഹാരം നൽകുന്നതാണെന്ന് പ്രതികരിച്ചു. നാറ്റോ അംഗമല്ലാത്ത രാജ്യങ്ങൾക്ക് ഗ്രീൻലാൻഡിൽ സൈനിക താവളം സ്ഥാപിക്കാൻ കരാർ വിലക്കേർപ്പെടുത്തുകയും യുഎസിനും സഖ്യകക്ഷികൾക്കും മാത്രമായി നിർണായക നിക്ഷേപങ്ങൾക്ക് അനുമതി നൽകുകയും ചെയ്യുന്നു. ഗ്രീൻലാൻഡ് ഭാവിയിൽ സ്വതന്ത്രമായാലും യുഎസിന്റെ സ്ഥിരമായ പ്രവേശനം, സൈനിക താവള ഉപയോഗം, വ്യോമപാത അവകാശങ്ങൾ എന്നിവ തുടരുമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








