സിഡ്‌നി: പഠനത്തിനായി ഓസ്‌ട്രേലിയയിലെത്തുന്ന വിദേശ വിദ്യാർഥികൾക്ക് പങ്കാളിയെയും കുട്ടികളെയും കൂടെ കൊണ്ടുവരുന്നത് തടയാൻ സർക്കാർ നീക്കം. താൽക്കാലിക കുടിയേറ്റക്കാർക്ക് വിസ മാറ്റാനുള്ള നടപടികളിലും കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തും. കുടിയേറ്റ നയത്തിലെ മാറ്റങ്ങൾ സംബന്ധിച്ച് ആഭ്യന്തരകാര്യ മന്ത്രി ടോണി ബർക്ക് വ്യാഴാഴ്ച നാഷനൽ പ്രസ് ക്ലബിൽ നടത്തുന്ന പ്രസംഗത്തിന് മുന്നോടിയായാണ് പുതിയ നിർദേശങ്ങൾ പുറത്തുവന്നത്.
2028ഓടെ വിദേശത്തുനിന്നുള്ള അറ്റ കുടിയേറ്റം നിലവിലെ ഏകദേശം 3 ലക്ഷത്തിൽനിന്ന് 2.25 ലക്ഷമായി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇതുസംബന്ധിച്ച് ടോണി ബർക്കിന്റെ ഓഫീസ് റോയിട്ടേഴ്‌സിന്റെ പ്രതികരണ അഭ്യർഥനയോട് ഉടൻ പ്രതികരിച്ചില്ല. നിലവിൽ ഓസ്‌ട്രേലിയയിൽ പഠിക്കുന്ന വിദേശ വിദ്യാർഥികളുടെ പങ്കാളികൾക്കും ജീവിതപങ്കാളികൾക്കും രാജ്യത്ത് ജോലി ചെയ്യാൻ അനുമതിയുണ്ട്. എന്നാൽ, വിദ്യാർഥി പഠിക്കുന്ന കോഴ്‌സിന്റെ അടിസ്ഥാനത്തിൽ ഇവർക്ക് അനുവദിക്കുന്ന ജോലി സമയത്തിൽ വ്യത്യാസമുണ്ട്. 18 വയസ്സിന് താഴെയുള്ള ആശ്രിതരായ കുട്ടികളെയും വിദ്യാർഥികൾക്ക് ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരാൻ സാധിക്കും.
താൽക്കാലിക കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് സർക്കാർ നീക്കം. വലതുപക്ഷ പാർട്ടിയായ വൺ നേഷൻ അടുത്തിടെ മൂന്ന് വർഷത്തിനിടെ താൽക്കാലിക കുടിയേറ്റക്കാരുടെ എണ്ണം 7.5 ലക്ഷം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഓസ്‌ട്രേലിയക്കാർക്ക് “ശ്വാസമെടുക്കാനുള്ള ഇടം” നൽകുന്നതിനാണ് നടപടിയെന്ന് പാർട്ടി വ്യക്തമാക്കി. ആദ്യ മൂന്ന് വർഷത്തിന് ശേഷം വിദേശത്തുനിന്നുള്ള അറ്റ കുടിയേറ്റം 1.3 ലക്ഷമായി പരിമിതപ്പെടുത്താനും നയം പ്രതിവർഷം പുനഃപരിശോധിക്കാനും വൺ നേഷൻ ലക്ഷ്യമിടുന്നു.
2022 ഫെബ്രുവരിയിൽ ഏകദേശം രണ്ട് വർഷത്തെ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ഓസ്‌ട്രേലിയ അതിർത്തികൾ വീണ്ടും തുറന്നതോടെ രാജ്യത്തെ കുടിയേറ്റം ശക്തമായി ഉയർന്നിരുന്നു. വിദേശ വിദ്യാർഥികൾ, ബാക്ക്‌പാക്കർമാർ, താൽക്കാലിക വിദഗ്ധ തൊഴിലാളികൾ എന്നിവരാണ് ഇതിന് പ്രധാന കാരണം. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി കുടിയേറ്റ നിരക്ക് താഴ്ന്നുവരികയാണ്. അതേസമയം, കുടിയേറ്റക്കാരുടെ വരവ് ഭവന, അടിസ്ഥാന സൗകര്യ മേഖലകളിൽ സമ്മർദം വർധിപ്പിക്കുകയും സാമൂഹിക ഐക്യത്തിന് വെല്ലുവിളിയാകുകയും ചെയ്തതായി വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം 2025 ജൂൺ 30ന് അവസാനിച്ച വർഷത്തിൽ ഓസ്‌ട്രേലിയയിലെ അറ്റ കുടിയേറ്റം 3.06 ലക്ഷമായിരുന്നു. ഇതിൽ പകുതിയിലധികവും വിദേശ വിദ്യാർഥികളായിരുന്നു. 2024ൽ ഇത് 4.29 ലക്ഷവും 2023ൽ 5.18 ലക്ഷവുമായിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








