വാഷിംഗ്ടൺ: സ്വന്തം സൈനിക സംവിധാനങ്ങളെ സംരക്ഷിക്കുന്നതിനായി ഭ്രമണപഥത്തിൽ ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് അമേരിക്കൻ വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചു. ശത്രുരാജ്യങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് രാജ്യത്തിന്റെ ഉപഗ്രഹങ്ങളെയും ആശയവിനിമയ സംവിധാനങ്ങളെയും സംരക്ഷിക്കാനാണ് ഈ നീക്കമെന്നാണ് വിശദീകരണം. സംയുക്ത സൈനിക സേനയ്ക്ക് സുരക്ഷയൊരുക്കുന്ന ‘ഓൺ-ഓർബിറ്റ് സ്പേസ് കൺട്രോൾ’ ആയുധങ്ങളാണ് വിന്യസിച്ചിട്ടുള്ളത്. എന്നാൽ ഇവ ഏത് തരത്തിലുള്ള ആയുധങ്ങളാണെന്നോ, ഇവയുടെ പ്രവർത്തനരീതി എന്താണെന്നോ യു.എസ്. വ്യക്തമാക്കിയിട്ടില്ല.
സ്വന്തം ബഹിരാകാശ ശേഷി ഉറപ്പാക്കാനും എതിരാളികളുടെ നീക്കങ്ങൾ തടയാനുമാണ് അമേരിക്ക പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി ‘മെഡോലാർക്സ്’ എന്ന ഇലക്ട്രോമാഗ്നറ്റിക് യുദ്ധസംവിധാനം അമേരിക്ക സ്വന്തമാക്കിയിട്ടുണ്ട്. ശത്രു ഉപഗ്രഹങ്ങളെ നേരിട്ട് തകർക്കാതെ തന്നെ അവയുടെ സിഗ്നലുകൾ തടസ്സപ്പെടുത്താനും ആശയവിനിമയം ഇല്ലാതാക്കാനും ഈ സംവിധാനത്തിന് കഴിയും. ഓർബിറ്റൽ വാർഫെയർ, സൈബർ ആക്രമണങ്ങൾ എന്നിവയും സ്പേസ് ഫോഴ്സിന്റെ പ്രതിരോധ തന്ത്രങ്ങളിൽ ഉൾപ്പെടുന്നു.
Also Read: ഇനി ചികിത്സ വൈകില്ല; എമർജൻസി മെഡിസിൻ റെസിഡൻസി സീറ്റുകൾ 17 ആയി ഉയർത്തി മാനിറ്റോബ
ചൈനയും റഷ്യയും ബഹിരാകാശ ആയുധങ്ങൾ വികസിപ്പിക്കുന്നുവെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു. 1967-ലെ അന്താരാഷ്ട്ര ഉടമ്പടി പ്രകാരം വ്യാപകമായി നാശം വിതയ്ക്കുന്ന ആയുധങ്ങൾക്ക് വിലക്കുണ്ടെങ്കിലും, പരമ്പരാഗത ആയുധങ്ങൾക്ക് സമ്പൂർണ നിരോധനമില്ല. അമേരിക്കയുടെ പുതിയ പ്രഖ്യാപനം ലോകരാഷ്ട്രങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇത് ഭാവിയിൽ പുതിയൊരു ബഹിരാകാശ ആയുധമത്സരത്തിന് വഴിയൊരുക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









