ഗ്ലെൻഫീൽഡ്: ഓസ്ട്രേലിയയിലെ പടിഞ്ഞാറൻ തീരത്തുള്ള ഗ്ലെൻഫീൽഡ് ബീച്ചിൽ സർഫിംഗ് നടത്തുന്നതിനിടെ സ്രാവിന്റെ കടിയേറ്റ് 50 വയസ്സുള്ള സർഫർക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 9:45-ഓടെയാണ് സംഭവം നടന്നത്. മെൽ ഇസ്മായിൽ എന്ന വ്യക്തിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പെർത്തിൽ നിന്ന് 400 കിലോമീറ്റർ വടക്കായുള്ള ഈ ബീച്ചിൽ അപകടം നടന്നയുടൻ പ്രാദേശിക ആംബുലൻസ് സർവീസ് എത്തുകയും ഇയാളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നിലവിൽ ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുണ്ടെങ്കിലും തൃപ്തികരമാണെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു.
സംഭവസ്ഥലത്തുനിന്നു കണ്ടെടുത്ത തകർന്ന സർഫ്ബോർഡിന്റെ ചിത്രങ്ങൾ പരിശോധിച്ചാണ് ഏത് ഇനത്തിൽപ്പെട്ട സ്രാവാണ് ആക്രമിച്ചതെന്ന് അധികൃതർ നിർണ്ണയിക്കുന്നത്. അപകടത്തെ തുടർന്ന് തീരപ്രദേശവാസികൾക്കും സന്ദർശകർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം സ്രാവുകളുടെ സഞ്ചാരപാത മാറിയതാണ് ഇവ തീരങ്ങളിലേക്ക് കൂടുതലായി അടുക്കാൻ കാരണമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.
Also Read: തോമസ് കുര്യൻ മാജിക്: മലയാളി കരുത്തിൽ ഗൂഗിൾ ക്ലൗഡിന് റെക്കോർഡ് വളർച്ച
ഈ വർഷം ഓസ്ട്രേലിയൻ തീരങ്ങളിൽ സ്രാവുകളുടെ ആക്രമണം വർദ്ധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജനുവരിയിൽ സിഡ്നി ഹാർബറിലും, മെയ്, ജൂൺ മാസങ്ങളിൽ വിവിധ തീരങ്ങളിലുമായി ഡൈവിംഗ് വിദഗ്ധരുൾപ്പെടെയുള്ള നിരവധി ആളുകൾക്ക് സ്രാവിന്റെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ജനസംഖ്യാ വർദ്ധനവും സർഫിംഗ്, സ്ക്രീബ ഡൈവിംഗ് തുടങ്ങിയ വിനോദങ്ങളുടെ ജനപ്രീതിയുമാണ് ഇത്തരം സംഭവങ്ങൾ വർദ്ധിക്കാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









