ന്യൂ ഡൽഹി : കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകൾ ഇനിമുതൽ നിയമപാലകർക്ക് റിപ്പോർട്ട് ചെയ്യാമെന്ന് ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ സമ്മതിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ കർശന നിലപാടുമായി കേന്ദ്ര സർക്കാർ രംഗത്തുവന്നതിന് പിന്നാലെയാണ് ഈ സുപ്രധാന തീരുമാനം. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഏതൊരു സമൂഹമാധ്യമ സ്ഥാപനത്തിനും കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഏറ്റവും പ്രധാനപ്പെട്ടതും യാതൊരു വിട്ടവീഴ്ചയ്ക്കും തയ്യാറാകാത്തതുമായ കാര്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, ഇത്തരം വിഷയങ്ങൾ ഇനിമുതൽ ഐ4സി (I4C) നിയന്ത്രിക്കുന്ന സൈബർ ക്രൈം പോർട്ടലിലേക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുമെന്ന് മെറ്റയുടെ വക്താവ് വ്യക്തമാക്കി. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ പൂർണ്ണ പ്രതിബദ്ധതയുണ്ടെന്നും പ്ലാറ്റ്‌ഫോമിൽ കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്നും കമ്പനി അറിയിച്ചു.
മെറ്റയുടെ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളെയും ചൂഷണങ്ങളെയും കുറിച്ചുള്ള പരസ്യങ്ങൾ വരുന്നുണ്ടെന്ന് കാണിച്ച് ‘ബിബിസി ഐ’ പുറത്തുവിട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (NCPCR) സ്വമേധയാ കേസെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായി കഴിഞ്ഞ ജൂലൈയിൽ കമ്മീഷൻ നോട്ടീസ് അയക്കുകയും മെറ്റ മറുപടി സമർപ്പിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ വിവരങ്ങൾ തേടുന്നതിനായി മെറ്റാ ഇന്ത്യ എം.ഡി-യെയും മേധാവിയെയും സെപ്റ്റംബർ 9-ന് കമ്മീഷൻ വിളിച്ചുവരുത്തുകയായിരുന്നു.
മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാമിൽ പണം നൽകി നൽകുന്ന പരസ്യങ്ങൾ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന ആരോപണത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) ഡൽഹി പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പോക്സോ (POCSO) നിയമപ്രകാരമുള്ള നിർബന്ധിത റിപ്പോർട്ടിങ് വ്യവസ്ഥകൾ മെറ്റയും സമാനമായ മറ്റ് പ്ലാറ്റ്‌ഫോമുകളും പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് പൊലീസ് അന്വേഷണം.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നതിനും ഓൺലൈൻ മാധ്യമങ്ങളിൽ ഹാനികരമായ ഉള്ളടക്കങ്ങൾ പ്രചരിക്കുന്നത് തടയാൻ ആവശ്യമായ നടപടികൾ ഉറപ്പാക്കുന്നതിനും കേന്ദ്ര സർക്കാർ കർശനമായ ശ്രദ്ധയാണ് നൽകി വരുന്നത്. കുട്ടികളെ ബാധിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ തടയാൻ സജീവമായ നടപടികൾ സ്വീകരിക്കാത്ത ഏതൊരു പ്ലാറ്റ്‌ഫോമിനെതിരെയും ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








