ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി സബ്വേയിൽ റെയിൽവേ ട്രാക്കിലിരിക്കുകയായിരുന്ന ഇന്ത്യൻ വംശജരായ യുവാവും യുവതിയും ട്രെയിൻ തട്ടി ദാരുണാന്ത്യം. മലൈക ചിത്ര, നവം കൗൾ എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. ഇരുവർക്കും 24 വയസായിരുന്നു പ്രായം. മാൻഹാട്ടൻ ഡൗൺടൗണിലെ സ്പ്രിങ് സിറ്റി റെയിൽവെ സ്റ്റേഷനിൽ പുലർച്ചെയോടെയാണ് ഈ അപകടമുണ്ടായത്.
സംഭവം നടക്കുമ്പോൾ ഇരുവരും റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിന് താഴെയുള്ള ട്രാക്കിൽ ഇരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ സമയം പാളത്തിലേക്ക് കടന്നുവന്ന സബ്വേ ട്രെയിൻ ഇവരെ ഇടിക്കുകയായിരുന്നു. ട്രെയിൻ നിർത്തി ഡ്രൈവർ പരമാവധി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ഇരുവർക്കും സംഭവസ്ഥലത്തുവെച്ചുതന്നെ ജീവൻ നഷ്ടപ്പെട്ടതായി ന്യൂയോർക്ക് സിറ്റി പൊലീസ് ഡിപ്പാർട്ട്മെന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അപകടകരമായ രീതിയിൽ ഇരുവരും എന്തിനാണ് റെയിൽവേ ട്രാക്കിൽ കയറി ഇരുന്നത് എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. സംഭവത്തെക്കുറിച്ച് പൊലീസ് സമഗ്രമായ അന്വേഷണം നടത്തിവരികയാണ്. സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷി മൊഴികളും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. അപകടത്തെത്തുടർന്ന് ഈ റൂട്ടിലെ സബ്വേ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടുകയും ട്രെയിനുകൾ മറ്റ് വഴികളിലേക്ക് തിരിച്ചുവിടുകയും ചെയ്തിരുന്നു.
ന്യൂയോർക്കിൽ നടന്ന ഈ ദാരുണ അപകടത്തിന്റെ വാർത്ത ഇന്ത്യൻ വംശജർക്കിടയിലും വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. യുവതിയുടെയും യുവാവിന്റെയും അപ്രതീക്ഷിത വിയോഗത്തിന്റെ ദുഃഖത്തിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനും മറ്റ് നിയമപരമായ നടപടികൾക്കും ശേഷം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള കാര്യങ്ങൾ അധികൃതരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








