കോഴിക്കോട്: തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടിയെ അടിമുടി നവീകരിക്കുകയെന്ന ലക്ഷ്യത്തോടെ സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് കോഴിക്കോട്ട് തുടക്കമായി. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സുപ്രധാന യോഗത്തിന് തുടക്കം കുറിച്ച് മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി പതാക ഉയർത്തി. സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സംഘടനാ രേഖ അവതരിപ്പിക്കും. ചരിത്രത്തിലില്ലാത്ത വിധം തിരിച്ചടി നേരിട്ട സാഹചര്യത്തിൽ വീഴ്ചകളിലെ കർശന സ്വയംവിമർശനങ്ങളും തിരുത്തൽ നടപടികളുമാകും യോഗത്തിൽ വിശദമായി ചർച്ച ചെയ്യുകയെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
സാധാരണയായി തെരഞ്ഞെടുപ്പ് അവലോകനങ്ങളിൽ മേൽക്കമ്മിറ്റികൾ തയ്യാറാക്കുന്ന റിപ്പോർട്ട് കീഴ്ഘടകങ്ങളിലേക്ക് ചർച്ചക്കായി നൽകുന്ന പരമ്പരാഗത സംഘടനാ രീതിയിൽ നിന്ന് മാറിയാണ് ഇത്തവണ പാർട്ടി നടപടികൾ സ്വീകരിച്ചിരിക്കുന്നത്. പരാജയകാരണങ്ങൾ കണ്ടെത്താൻ ബ്രാഞ്ച് തലം മുതൽ ചർച്ചകൾ നടത്തി, അവ ക്രോഡീകരിച്ച് മേൽഘടകങ്ങളിലെത്തിച്ചാണ് ഈ അസാധാരണ വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലേക്ക് പാർട്ടി കടന്നത്. ഒമ്പത് പോളിറ്റ് ബ്യൂറോ അംഗങ്ങൾ പങ്കെടുക്കുന്ന യോഗത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും പോഷക സംഘടനാ പ്രതിനിധികളുമാണ് ചർച്ചയിൽ പങ്കാളികളാകുന്നത്. എന്നാൽ, സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഈ ഘട്ടത്തിലെ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന പ്രത്യേകതയുമുണ്ട്.
നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉൾക്കൊള്ളുന്നതാണ് യോഗത്തിൽ അവതരിപ്പിക്കുന്ന സംഘടനാ രേഖ. വീഴ്ചകൾ തിരിച്ചറിഞ്ഞ് പരിഹാരമാർഗങ്ങൾ നടപ്പിലാക്കാൻ വൈകിയാൽ ഇതിലും വലിയ തിരിച്ചടിയുണ്ടാകുമെന്ന ശക്തമായ മുന്നറിയിപ്പാണ് രേഖ നൽകുന്നത്. ജനങ്ങളുമായി നേതൃത്വം വിനയത്തോടെ ഇടപെടണമെന്നും നഷ്ടപ്പെട്ട ജനകീയ ബന്ധം പുനഃസ്ഥാപിക്കണമെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്. പരാജയങ്ങളുടെ ഉത്തരവാദിത്തം നേതാക്കൾ കൂടി ഏറ്റെടുക്കണമെന്ന ആത്മപരിശോധനയും സംഘടനാ രേഖ മുന്നോട്ടുവെക്കുന്നു.
യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കുക, പുതിയ തലമുറയിലെ നേതൃനിരയെ വളർത്തിയെടുക്കുക, വർഗ-ബഹുജന സംഘടനകളുടെ ദൗർബല്യങ്ങൾ പരിഹരിക്കുക, മതനിരപേക്ഷ നിലപാടുകൾ ശക്തമായി ഉയർത്തിപ്പിടിക്കുക, കേഡർമാരെയും പാർട്ടി കമ്മിറ്റികളെയും വീണ്ടും കർമ്മനിരതമാക്കുക എന്നിവയാണ് പാർട്ടി നിർദ്ദേശിച്ചിട്ടുള്ള പ്രധാന തിരുത്തൽ നിർദ്ദേശങ്ങൾ. സമീപകാല ചരിത്രത്തിലെ നിർണ്ണായക വഴിത്തിരിവാകാൻ സാധ്യതയുള്ള ഈ വിപുലീകൃത യോഗത്തിന്റെ തീരുമാനങ്ങളിലേക്ക് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.
CPI(M) Begins Unprecedented Corrective Measures in Kerala
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









