സമ്മർസൈഡ്: പ്രിൻസ് എഡ്വേഡ് ഐലൻഡിലുള്ള സൺബാങ്ക് സോളാർ ഫാമിൽ ഉണ്ടായ ബാറ്ററി തീപിടിത്തം ഒരാഴ്ച പിന്നിട്ടിട്ടും പൂർണമായി അണയ്ക്കാനായില്ല. സമ്മർസൈഡിലെ ഈ കേന്ദ്രത്തിൽ വരും ദിവസങ്ങളിലും കൂടുതൽ പുക ഉയരാൻ സാധ്യതയുണ്ടെന്ന് നഗരസഭ മുന്നറിയിപ്പ് നൽകി. കത്തുന്ന ബാറ്ററി സെല്ലുകളിൽ നിന്ന് ഉയരുന്ന പുക പൂർണമായും ശമിക്കുന്നതുവരെ അടിയന്തര പ്രതികരണസംഘം 24 മണിക്കൂറും സ്ഥലത്ത് നിരീക്ഷണം നടത്തുന്നുണ്ട്.
ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളവരും പുകയോട് അലർജിയുള്ളവരും പുറത്തിറങ്ങുന്നത് പരിമിതപ്പെടുത്തണമെന്ന് പ്രവിശ്യാ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഹെതർ മോറിസൺ നിർദേശിച്ചു. തിങ്കളാഴ്ച തീപിടിത്തമുണ്ടായതിനെ തുടർന്ന് പ്രഖ്യാപിച്ച അടിയന്തര ജാഗ്രതാ നിർദേശങ്ങളും റോഡ് ഗതാഗത നിയന്ത്രണങ്ങളും നിലവിൽ പിൻവലിച്ചിട്ടുണ്ട്. നിലവിൽ അന്തരീക്ഷത്തിലെ വാതകങ്ങൾ വേഗത്തിൽ ലയിക്കുന്നതിനാൽ വായു നിലവാരം കൂടുതൽ അപകടകരമല്ലെന്നും അധികൃതർ വ്യക്തമാക്കി.
സോളാർ ഊർജം സംഭരിക്കാൻ ഉപയോഗിക്കുന്ന ലിഥിയം-അയൺ ബാറ്ററികൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ തീപിടിക്കാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ‘തെർമൽ റൺഅവേ’ എന്ന പ്രക്രിയ മൂലം ബാറ്ററികളുടെ താപനില പെട്ടെന്ന് ഉയരുകയും ഇത് സ്വയം ജ്വലനത്തിന് കാരണമാകുകയും ചെയ്യുന്നു. ഇത്തരം സംഭവങ്ങളിൽ ഉണ്ടാകുന്ന രാസപ്രവർത്തനങ്ങൾ മൂലം സാധാരണ രീതികൾ ഉപയോഗിച്ച് തീ അണയ്ക്കുന്നത് വെല്ലുവിളിയാകറുണ്ട്.
Also Read: ‘സച്ചിന്റെ ഡിആർഎസിൽ കൃത്രിമം നടന്നു’: 2011 ലോകകപ്പ് വിവാദം വീണ്ടും പൊക്കി സയീദ് അജ്മൽ
2024 ജനുവരിയിലാണ് 69 മില്യൺ ഡോളർ ചെലവിൽ നിർമ്മിച്ച ഈ സൺബാങ്ക് സോളാർ ഫാം പ്രവർത്തനം ആരംഭിച്ചത്. 48,000 സോളാർ പാനലുകൾ ഉള്ള ഈ കേന്ദ്രത്തിന് 21.6 മെഗാവാട്ട് വൈദ്യുതി ഉൽപാദന ശേഷിയും 20 മെഗാവാട്ട്-മണിക്കൂർ ബാറ്ററി സംഭരണ ശേഷിയുമുണ്ട്. പ്രദേശത്തെ 2,500-ലധികം വീടുകളിലേക്ക് ആവശ്യമായ വൈദ്യുതി നൽകുന്നതാണ് ഈ പദ്ധതി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









