ക്യുബെക്ക്: എട്ട് വർഷമായി ക്യുബെക്കിൽ സ്ഥിരതാമസമാക്കിയിരുന്ന ഇന്ത്യൻ കുടുംബത്തിന് അഭയാർത്ഥി അപേക്ഷ നിരസിക്കപ്പെട്ടതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. 2018 ഏപ്രിലിൽ കാനഡയിലെത്തി അഭയം തേടിയ ഹരീഷ് കുമാറും കുടുംബവുമാണ് സെപ്റ്റംബർ 7-ന് ഇന്ത്യയിലേക്ക് വിമാനം കയറിയത്. ഇന്ത്യയിൽ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഹരീഷ് കാനഡയിൽ അഭയാർത്ഥി അപേക്ഷ നൽകിയിരുന്നത്.
ഓഗസ്റ്റ് 4-നാണ് കുടുംബത്തിന്റെ അപേക്ഷ കാനഡ ഭരണകൂടം തള്ളിയതും സെപ്റ്റംബർ 7-നകം രാജ്യം വിടണമെന്ന് ഉത്തരവിട്ടതും. മാനുഷിക പരിഗണന മുൻനിർത്തി കാനഡയിൽ തുടരാൻ ഇവർ അപേക്ഷ നൽകിയെങ്കിലും അതും നിരസിക്കപ്പെട്ടു. നിലവിൽ ഈ തീരുമാനത്തിനെതിരെ ഇവർ ജുഡീഷ്യൽ റിവ്യൂ ഹർജി നൽകിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഹരീഷിന്റെ ഭാര്യയെ കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
കോവിഡ് കാലഘട്ടത്തിൽ അവശ്യ സർവീസ് ജീവനക്കാരനായി സേവനമനുഷ്ഠിച്ച ട്രക്ക് ഡ്രൈവറാണ് ഹരീഷ് കുമാർ. അദ്ദേഹത്തിന്റെ മക്കളായ ജപേഷ് (14), ഗൗരേഷ് (12) എന്നിവർ തങ്ങളുടെ കുട്ടിക്കാലം മുഴുവൻ ചെലവഴിച്ചത് ക്യുബെക്കിലാണ്. ഇന്ത്യയെക്കുറിച്ച് കാര്യമായി ഒന്നും അറിയില്ലെന്നും തങ്ങളുടെ സുഹൃത്തുക്കളെയും ജീവിതത്തെയും ഉപേക്ഷിച്ച് മടങ്ങുന്നത് വലിയ സങ്കടമുണ്ടാക്കുന്നുവെന്നും കുട്ടികൾ പറയുന്നു.
ALSO READ: ഒന്റാരിയോ നിവാസികളെ അറിഞ്ഞോ? ഈ മാസം രണ്ട് CRA ആനുകൂല്യങ്ങൾ അക്കൗണ്ടിലെത്തും, തീയതികൾ അറിയാം
2026-ന്റെ ആദ്യ പകുതിയിൽ കാനഡയിൽ നടന്ന നാടുകടത്തലുകളിൽ പകുതിയിലധികവും ക്യുബെക്കിലാണ് നടന്നതെന്ന് സി.ബി.എസ്.എ ഡാറ്റ വ്യക്തമാക്കുന്നു. ഇമ്മിഗ്രന്റ് വർക്കേഴ്സ് സെന്ററിലെ മുസ്തഫ ഹെനാവി ഉൾപ്പെടെയുള്ള മനുഷ്യാവകാശ പ്രവർത്തകർ കുടുംബത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. വർഷങ്ങളോളം രാജ്യത്തിന് സേവനം ചെയ്ത കുടുംബത്തെ തിരിച്ചയക്കുന്ന കാനഡയുടെ തീരുമാനം നിരാശാജനകമാണെന്ന് ഇവർ പ്രതികരിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









