ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെഎൻയു) വൈവ പരീക്ഷയ്ക്കിടെ പ്രൊഫസർ ലൈംഗികാനുകൂല്യം ആവശ്യപ്പെട്ടെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു. പരീക്ഷയിൽ കൂടുതൽ മാർക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത് അധ്യാപകൻ ലൈംഗിക ആവശ്യങ്ങൾ മുന്നോട്ടുവെച്ചെന്നാണ് ആരോപണം. സംഭവത്തിൽ 11 വിദ്യാർത്ഥികൾ പരാതി നൽകിയതിനെ തുടർന്ന് സർവകലാശാലയുടെ ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി (ഐസിസി) നടപടികൾ ആരംഭിച്ചു.
മെയിൽ നടന്ന വൈവ പരീക്ഷയ്ക്ക് ശേഷമാണ് സംഭവങ്ങളുടെ തുടക്കം. ഒരു വിദ്യാർത്ഥിനി തനിക്കുണ്ടായ ദുരനുഭവം വിദ്യാർത്ഥികൾ മാത്രമുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചു. ഇതോടെ മറ്റ് വിദ്യാർത്ഥികളും തങ്ങൾ നേരിട്ട സമാന അനുഭവങ്ങൾ തുറന്നുപറയുകയായിരുന്നു. അധ്യാപകൻ ക്ലാസ് മുറികളിലും ക്യാമ്പസിലെ വസതിയിൽ വെച്ചും അശ്ലീല പരാമർശങ്ങളും ലൈംഗികാതിക്രമങ്ങളും നടത്തിയെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.
പരാതി നൽകിയതിന് പിന്നാലെ സർവകലാശാലയിൽ 45 ദിവസത്തെ അവധി ആരംഭിച്ചിരുന്നു. എന്നാൽ ജൂലൈയിൽ ക്ലാസുകൾ പുനരാരംഭിച്ചതോടെ മുതിർന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ കൂടുതൽ പേർ രംഗത്തെത്തുകയും വിഷയം വീണ്ടും ക്യാമ്പസിൽ വലിയ ചർച്ചയാവുകയും ചെയ്തു. തുടർന്നാണ് പരാതി നൽകിയ വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്താൻ ഐസിസി തീരുമാനിച്ചത്.
സംഭവം സർവകലാശാലയുടെ ആഭ്യന്തര വിഷയമാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വ്യക്തമാക്കിയ ഐസിസി കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ തയ്യാറായിട്ടില്ല. വിഷയത്തിൽ ജെഎൻയു ഭരണകൂടവും ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെയും മറ്റൊരു ലൈംഗികാതിക്രമ പരാതിയിൽ ജെഎൻയു അധ്യാപകനെതിരെ നടപടി സ്വീകരിച്ചിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിലെ മുതിർന്ന പ്രൊഫസറെ സമാനമായ പരാതിയെ തുടർന്ന് സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









