കാൽഗറി: കാൽഗറിയിൽ ദക്ഷിണേഷ്യൻ സമൂഹത്തെ ലക്ഷ്യമിട്ട് നടന്ന തുടർച്ചയായ അക്രമങ്ങൾക്കും പണം തട്ടൽ (extortion) കേസുകൾക്കും പിന്നിൽ പ്രവർത്തിച്ച 15 പ്രതികളുടെ ചിത്രങ്ങൾ കാൽഗറി പോലീസ് സർവീസ് (CPS) പുറത്തുവിട്ടു. പൊതുജനങ്ങളിൽ നിന്ന് പ്രതികളെക്കുറിച്ചും ഇവരുടെ കൂട്ടാളികളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
കേസുമായി ബന്ധപ്പെട്ട് ആകെ 16 പേർക്കെതിരെ 56 കുറ്റങ്ങളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. എന്നാൽ ഇതിൽ ഒരാൾ മാത്രമാണ് നിലവിൽ പോലീസ് കസ്റ്റഡിയിലുള്ളത്. ബാക്കി 15 പേർക്കും കോടതി ജാമ്യം അനുവദിച്ചു. പ്രതികളിൽ ആരും തന്നെ കനേഡിയൻ പൗരന്മാരല്ലെന്നും ഭൂരിഭാഗം പേരും ഇന്ത്യയിലെ പഞ്ചാബ് സ്വദേശികളും വിദ്യാർത്ഥി അല്ലെങ്കിൽ വർക്ക് വിസയിൽ കാനഡയിലെത്തിയവരുമാണെന്നും പോലീസ് അറിയിച്ചു.
ജാമ്യത്തിലിറങ്ങി നടക്കുന്ന പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് തേടുന്നുണ്ട്. പ്രതികൾ എവിടെയൊക്കെ സമയം ചെലവഴിക്കുന്നു, ജോലി ചെയ്യുന്നുണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ നൽകാൻ പൊതുജനങ്ങളോട് പോലീസ് അഭ്യർത്ഥിച്ചു. പ്രതികളിൽ പലരും വ്യാജ പേരുകളിലാണ് (Aliases) അറിയപ്പെടുന്നത്. ഒരു കേസിൽ പ്രതിയുടെ കൂടെ താമസിച്ചിരുന്ന മുറിയിലെ കൂട്ടുകാരന് പോലും പോലീസെത്തി പറഞ്ഞപ്പോഴാണ് യഥാർത്ഥ പേര് മനസ്സിലായതെന്ന് കാൽഗറി പോലീസ് ക്രിമിനൽ ഓപ്പറേഷൻസ് ആന്റ് ഇന്റലിജൻസ് ഡിവിഷൻ സൂപ്രണ്ട് ജെഫ് ബെൽ പറഞ്ഞു. പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചതിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.
ബ്രിട്ടീഷ് കൊളംബിയ, ഗ്രേറ്റർ ടൊറന്റോ ഏരിയ എന്നിവിടങ്ങളിലും സമാനമായ രീതിയിൽ ദക്ഷിണേഷ്യക്കാരെ ലക്ഷ്യമിട്ട് ഭീഷണിപ്പെടുത്തലും പണം തട്ടലും നടക്കുന്നുണ്ട്. ചെറുപ്പക്കാരെ ഉപയോഗിച്ച് വീടുകൾക്കും വാഹനങ്ങൾക്കും നേരെ വെടിയുതിർത്താണ് ക്രിമിനൽ സംഘങ്ങൾ പണം ആവശ്യപ്പെടുന്നത്.2025 ഏപ്രിൽ മുതൽ കാൽഗറിയിൽ മാത്രം 49 പണം തട്ടൽ കേസുകൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 19 വെടിവെപ്പുകൾ ഉൾപ്പെടുന്നു.
അക്രമങ്ങൾ തടയുന്നതിനായി ‘ഓറിയോൺ’ (Orion – അന്വേഷണം), ‘ഔട്ടേജ്’ (Outage – സുരക്ഷ വർദ്ധിപ്പിക്കൽ) എന്നീ രണ്ട് പ്രത്യേക പോലീസ് ഓപ്പറേഷനുകൾ കാൽഗറിയിൽ പുരോഗമിക്കുകയാണ്. ഇതിലൂടെ അക്രമ സംഭവങ്ങൾ കുറയ്ക്കാൻ സാധിച്ചതായി സൂപ്രണ്ട് ബെൽ വ്യക്തമാക്കി. 2026-ന്റെ ആദ്യ 60 ദിവസങ്ങളിൽ 9 വെടിവെപ്പുകൾ റിപ്പോർട്ട് ചെയ്തപ്പോൾ, തുടർന്നുള്ള 100 ദിവസങ്ങളിൽ ഇത് 2 ആയി കുറഞ്ഞു.
ALSO READ: കാനഡയിലേക്ക് പോകാൻ പ്ലാനുണ്ടോ? വിസ പ്രോസസ്സിംഗിൽ വലിയ മാറ്റങ്ങൾ, പുതിയ സമയപരിധി ഇങ്ങനെ
പ്രതികളിൽ ഒരാളായ ജർമ്മൻജീത് സിംഗിനെ (22) കണ്ടെത്താനായി പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കേസിനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ കാൽഗറി പോലീസിനെയോ ക്രൈം സ്റ്റോപ്പേഴ്സിനെയോ രഹസ്യമായി വിവരമറിയിക്കണമെന്ന് അഭ്യർത്ഥിച്ചു. പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ട പോലീസിന്റെ നടപടിയെ പ്രദേശത്തെ ദക്ഷിണേഷ്യൻ സമൂഹം സ്വാഗതം ചെയ്തു. ചിത്രങ്ങൾ പുറത്തുവിട്ടത് വലിയ ആശ്വാസമാണെന്നും, ഇതൊന്നുമില്ലാതെ തങ്ങളുടെ മുന്നിൽ നിൽക്കുന്നയാൾ കുറ്റവാളിയാണോ എന്ന് തിരിച്ചറിയാൻ ജനങ്ങൾക്ക് സാധിക്കില്ലായിരുന്നുവെന്നും സൗത്ത് ഏഷ്യൻ റേഡിയോ സ്റ്റേഷനായ റെഡ് എഫ്.എമ്മിന്റെ ന്യൂസ് ഡയറക്ടർ ഋഷി നഗർ പ്രതികരിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









