ലണ്ടൻ: യുകെയിലെ ഡോവറിലും പോർട്‌സ്മത്തിലും കഴിഞ്ഞ ആഴ്ച്ചയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത കൂറ്റൻ കുടിയേറ്റ വിരുദ്ധ പ്രകടനങ്ങൾ നടന്നു. ശനിയാഴ്ച ഡോവറിലെ പ്രധാന റോഡുകൾ കറുത്ത വസ്ത്രവും മുഖംമൂടിയും ധരിച്ച ഒരുസംഘം ആളുകൾ മണിക്കൂറുകളോളം ഉപരോധിച്ചപ്പോൾ, ഞായറാഴ്ച പോർട്‌സ്മത്തിൽ കുടിയേറ്റക്കാരുമായി വന്ന ബസുകൾ തടയാനാണ് ജനക്കൂട്ടം ശ്രമിച്ചത്. വൻ ഗതാഗത തടസ്സവും ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സാഹചര്യവുമാണ് ഈ പ്രതിഷേധങ്ങൾ കാരണം ഇരു നഗരങ്ങളിലും ഉണ്ടായത്.
രണ്ടിടങ്ങളിലും നടന്ന വലിയ പ്രതിഷേധങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത് ഡാനി തോമസ് (ഡാനി ടോമോ) എന്ന തീവ്ര വലതുപക്ഷ പ്രവർത്തകനാണ്. മാസങ്ങളോളമായി ഇയാൾ ഇതിനുള്ള ആസൂത്രണം നടത്തി വരികയായിരുന്നു. ഒപ്പം, ഇംഗ്ലീഷ് ചാനൽ കടന്നെത്തിയ കുടിയേറ്റക്കാരെ ഇറക്കാൻ ബ്രിട്ടീഷ് ബോർഡർ ഫോഴ്‌സ് അധികൃതർ തിരഞ്ഞെടുത്ത സ്ഥലവും ഇയാൾക്ക് കാര്യങ്ങൾ എളുപ്പമാക്കി. ഡാനി തോമസിന് ശക്തമായ പ്രാദേശിക പിന്തുണയുള്ള പോർട്‌സ്മത്തിലെ ഈസ്റ്റ്‌നിയിലാണ് ബോർഡർ ഫോഴ്‌സ് കുടിയേറ്റക്കാരെ എത്തിച്ചത്. ഇത് മനസ്സിലാക്കിയ ഇയാൾ സോഷ്യൽ മീഡിയ വഴി ആളുകളെ വേഗത്തിൽ സംഘടിപ്പിച്ച് പ്രതിഷേധത്തിന് രംഗത്തിറക്കുകയായിരുന്നു.
ALSO READ ; ട്രംപിന്റെ താരിഫ് നയം തിരിച്ചടിയാകുമോ? കാനഡയുമായുള്ള വ്യാപാരയുദ്ധം തിരഞ്ഞെടുപ്പ് ചർച്ചയിൽ
പഴയൊരു തട്ടിക്കൊണ്ടുപോകൽ കേസിൽ രണ്ട് വർഷം ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള ഡാനി തോമസ്, മുൻപ് പ്രമുഖ കുടിയേറ്റ വിരുദ്ധ നേതാവ് ടോമി റോബിൻസന്റെ പ്രധാന കൂട്ടാളിയായിരുന്നു. ‘പാട്രിയറ്റ് പ്ലാറ്റ്‌ഫോം’ എന്ന സ്വന്തം സംഘടനയിലൂടെ അക്രമരഹിതമായ രീതിയിൽ രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് ഇയാൾ ഇപ്പോൾ ലക്ഷ്യമിടുന്നത്. ഈ ആസൂത്രിത നീക്കങ്ങളെക്കുറിച്ച് പോലീസിന് മുൻകൂട്ടി വിവരമൊന്നും ലഭിക്കാതിരുന്നത് വലിയ വിമർശനത്തിന് വഴിവെച്ചിട്ടുണ്ട്. പ്രതിഷേധക്കാരുടെ ഭീഷണിയും അക്രമസ്വഭാവമുള്ള പെരുമാറ്റവും വെച്ചുപൊറുപ്പിക്കില്ലെന്നും സമാധാനപരമായ പ്രതിഷേധങ്ങൾ അതിരുവിടരുതെന്നും യുകെ സർക്കാർ മുന്നറിയിപ്പ് നൽകി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









