കാൻബെറ: കുട്ടികളിൽ സോഷ്യൽ മീഡിയ അടിമത്തം വളർത്തുന്നു എന്ന ആരോപണം നേരിടുന്ന മെറ്റ, ഇൻസ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും കൗമാരക്കാരുടെ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്താൻ ധാരണയിലെത്തി. അമേരിക്കയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും നൽകിയ ഹർജികളുടെ അടിസ്ഥാനത്തിലാണ് 10 വർഷം കൊണ്ട് നടപ്പിലാക്കേണ്ട മാറ്റങ്ങൾക്ക് മെറ്റ സമ്മതിച്ചത്. ഇതനുസരിച്ച് 18 വയസ്സിന് താഴെയുള്ള ഉപയോക്താക്കൾക്ക് ദിവസേന പരമാവധി രണ്ട് മണിക്കൂർ മാത്രം ആപ്പുകൾ ഉപയോഗിക്കാവുന്ന തരത്തിൽ ഡിഫോൾട്ട് പരിധി ഏർപ്പെടുത്തും. എന്നാൽ തങ്ങളുടെ ഭാഗത്തുനിന്ന് തെറ്റുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഒത്തുതീർപ്പ് വ്യവസ്ഥകളിൽ മെറ്റ വ്യക്തമാക്കിയിട്ടുള്ളത്.
സമാനമായ നിയന്ത്രണങ്ങൾ ഓസ്‌ട്രേലിയയിൽ നടപ്പിലാക്കിയിരുന്നെങ്കിലും ഏജ് വെരിഫിക്കേഷൻ സംവിധാനത്തിലെ വീഴ്ചകൾ കാരണം അത് പൂർണ്ണമായി വിജയകരമായിരുന്നില്ല. ഡിസംബറിൽ നിരോധനം നിലവിൽ വന്ന് മാസങ്ങൾ കഴിഞ്ഞിട്ടും 80 ശതമാനം പ്രായപൂർത്തിയാകാത്ത കുട്ടികളും ഇപ്പോഴും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെന്നാണ് ഓസ്‌ട്രേലിയൻ ഇന്റർനെറ്റ് റഗുലേറ്റർ ഉൾപ്പെടെയുള്ളവരുടെ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇതേതുടർന്ന് നിയമലംഘനങ്ങൾക്കുള്ള പിഴത്തുക ഇരട്ടിയാക്കാനും റഗുലേറ്ററുടെ അധികാരം വർധിപ്പിക്കാനും ഓസ്‌ട്രേലിയൻ അധികൃതർ തീരുമാനിച്ചു. ഇതിന് പുറമെ കൗമാരക്കാർക്കെതിരായ നിയമവിരുദ്ധ പ്രവർത്തനങ്ങളും സാമ്പത്തിക തട്ടിപ്പുകളും തടയുന്നതിൽ പരാജയപ്പെട്ട മെറ്റയ്ക്ക് 250 ദശലക്ഷം യൂറോ പിഴ ചുമത്തണമെന്ന് പോളണ്ട് ഡിജിറ്റൽ കാര്യ മന്ത്രി ഷിസ്റ്റോഫ് ഗാവ്കോവ്സ്കി യൂറോപ്യൻ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏഷ്യൻ രാജ്യങ്ങളായ ചൈന, ദക്ഷിണ കൊറിയ, ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നിവയും കുട്ടികൾക്കിടയിലെ സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുകയാണ്. പ്രത്യേക വിപണികളിൽ മാത്രം നിയന്ത്രണമേർപ്പെടുത്തുന്നതിന് പകരം ആഗോളതലത്തിൽ മുഴുവൻ കുട്ടികൾക്കും ഇത് ബാധകമാക്കണമെന്ന് ദക്ഷിണ കൊറിയൻ മീഡിയ റഗുലേറ്റർ മെറ്റയോട് ആവശ്യപ്പെട്ടു. കൂടാതെ ഓൺലൈൻ വഴിയുള്ള കുട്ടികളുടെ ലൈംഗിക ചൂഷണം, തട്ടിപ്പുകൾ എന്നിവ തടയുന്നതിനായി ഫിലിപ്പീൻസ് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജി സെക്രട്ടറി ഹെൻറി അഗുഡ സിംഗപ്പൂരിലെ മെറ്റാ ആസ്ഥാനത്തുവെച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.
കുട്ടികളിൽ വിഷാദം, ഉത്കണ്ഠ, ആത്മഹത്യാ പ്രവണത തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന രീതിയിലാണ് പ്ലാറ്റ്‌ഫോമുകൾ രൂപകൽപ്പന ചെയ്തതെന്നാരോപിച്ച് അമേരിക്കയിലെ ഫെഡറൽ, സ്റ്റേറ്റ് കോടതികളിൽ പതിനായിരക്കണക്കിന് കേസുകളാണ് മെറ്റയ്ക്കെതിരെ നിലവിലുള്ളത്. വ്യക്തികൾക്ക് പുറമെ സ്കൂൾ ഡിസ്ട്രിക്റ്റുകളും തദ്ദേശ ഭരണകൂടങ്ങളും കമ്പനിക്കെതിരെ നിയമപോരാട്ടം നടത്തുന്നുണ്ട്.
അമേരിക്കയിലെ കേസിന് നേതൃത്വം നൽകിയ പ്രമുഖ അഭിഭാഷകൻ മാർക്ക് ലാനിയറുമായി ചേർന്ന് ഓസ്‌ട്രേലിയയിലും സമാനമായ ക്ലാസ് ആക്ഷൻ ഹർജി നൽകാനുള്ള സാധ്യതകൾ പരിശോധിക്കുകയാണെന്ന് പ്രമുഖ നിയമസ്ഥാപനമായ ഷൈൻ ലോയേഴ്സ് വ്യക്തമാക്കി. വർഷങ്ങളായി രക്ഷിതാക്കൾ ഉന്നയിക്കുന്ന ആശങ്കകൾ പരിഗണിക്കേണ്ടതുണ്ടെന്നും ഓസ്‌ട്രേലിയൻ കുടുംബങ്ങൾക്കും കുട്ടികൾക്കും നേരിട്ട നാശനഷ്ടങ്ങൾക്ക് കൃത്യമായ മറുപടി ലഭിക്കേണ്ടതുണ്ടെന്നും ഷൈൻ ലോയേഴ്സ് അധികൃതർ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




