ഗാൻഡർ: തൊഴിൽ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് കമ്പനിക്കെതിരെ കേസ് എടുത്ത നടപടിക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങി സമർഫോർഡ് ആസ്ഥാനമായ കോട്ടിൽസ് ഐലൻഡ് ലംബർ ഉടമ ലൂറി ഫിൽപോട്ട്. ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ച കുറവുകളെല്ലാം പരിഹരിച്ചെന്നും ഈ വീഴ്ചകൾ കാരണം ജീവനക്കാർക്കാർക്കും പരിക്കേറ്റിട്ടില്ലെന്നും അവർ വ്യക്തമാക്കി. ഗാൻഡറിലെ പ്രൊവിൻഷ്യൽ കോടതിയിലാണ് കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്.
തൊഴിൽ-ആരോഗ്യ സുരക്ഷാ നിയമങ്ങൾ പാലിച്ചില്ലെന്ന് കാട്ടിയാണ് ഗാൻഡർ കോടതിയിൽ കമ്പനിക്കെതിരെ 14 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കമ്പനിക്കെതിരെയുള്ള കേസുകളിൽ ആറെണ്ണം അപകടകരമായ രാസവസ്തുക്കൾ സൂക്ഷിക്കുന്നതിലും യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിലുമുള്ള സുരക്ഷാ വീഴ്ചയ്ക്കാണ്.
ബാക്കി ഏഴ് കേസുകൾ അടിയന്തര ഘട്ടങ്ങളിൽ ‘എമർജൻസി വാഷിംഗ് സൗകര്യമില്ലായ്മ, ഹെൽമറ്റും ഗ്ലൗസും അടക്കമുള്ള സുരക്ഷാ ഉപകരണങ്ങളുടെ കുറവ്, ശുചിത്വമില്ലായ്മ, ഉയർന്ന സ്ഥലങ്ങളിലെ സുരക്ഷാ വേലികളുടെ അഭാവം, പ്രഥമശുശ്രൂഷ നൽകാൻ പരിശീലനം ലഭിച്ച ജീവനക്കാർ ഇല്ലാത്തത് എന്നിവയുമായി ബന്ധപ്പെട്ടാണ്. ആദ്യ പരിശോധനയ്ക്ക് ശേഷം നൽകിയ നിർദ്ദേശം കൃത്യമായി പാലിച്ചില്ലെന്നതാണ് മറ്റൊരു കേസ്.
2024 സെപ്റ്റംബറിലാണ് കമ്പനിയിൽ ആദ്യമായി സാധാരണ പരിശോധന നടന്നത്. തുടർന്ന് 2024 നവംബർ, 2025 മാർച്ച്, 2026 ജനുവരി മാസങ്ങളിലും അധികൃതർ തുടർച്ചയായി പരിശോധനയ്ക്കെത്തി. ഒടുവിൽ നടത്തിയ പരിശോധനയ്ക്ക് ശേഷം കമ്പനിയിലെ പോരായ്മകളെല്ലാം പരിഹരിച്ചതായി ഉടമ ലൂറി ഫിൽപോട്ട് വ്യക്തമാക്കി. ജീവനക്കാരുടെ സുരക്ഷയ്ക്കാണ് കമ്പനി എപ്പോഴും മുൻഗണന നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
തങ്ങൾ എന്തോ വലിയ തെറ്റ് ചെയ്തു എന്ന രീതിയിലാണ് കാര്യങ്ങൾ പുറത്തുവരുന്നത്. ഞങ്ങളുടെ സ്ഥാപനത്തിൽ അപകടങ്ങൾ വളരെ അപൂർവ്വമാണ്. ജീവനക്കാരാണ് തങ്ങളുടെ ശക്തി, അവർക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കഴിഞ്ഞ 57 വർഷത്തെ ചരിത്രത്തിനിടയിൽ ഇവിടെ ഒരു മരണവും നടന്നിട്ടില്ലെന്നും അവർ പറഞ്ഞു.
അതേസമയം, കമ്പനിയിൽ നടത്തിയ പരിശോധനകൾ ഒരു പരാതിയുടെയോ അപകടത്തിന്റെയോ അടിസ്ഥാനത്തിലല്ലെന്ന് പ്രൊവിൻഷ്യൽ ഗവൺമെന്റ് വക്താവ് ടിന ന്യൂഹൂക്കും സ്ഥിരീകരിച്ചു. കൂടാതെ സുരക്ഷാ വീഴ്ചകൾ കാരണം ആർക്കും പരിക്കേറ്റിട്ടില്ലെന്നും അവർ വ്യക്തമാക്കി. എന്നാൽ, നിർദ്ദേശിച്ച ചില കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ കമ്പനിക്ക് വീഴ്ച പറ്റി എന്ന് കണ്ടതിനാലാണ് കേസ് നടപടികളിലേക്ക് കടന്നതെന്നും അവർ വിശദീകരിച്ചു.
കാനഡയ്ക്ക് പുറമെ അമേരിക്ക, ചിലി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് മരം കയറ്റുമതി ചെയ്യുന്ന പ്രമുഖ കമ്പനിയാണിത്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഇപ്പോൾ പാലിച്ചിട്ടുള്ളതിനാലും ആർക്കും അപായം സംഭവിക്കാത്തതിനാലും കോടതി കേസ് തള്ളുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. കേസ് വരുന്ന സെപ്റ്റംബർ 15-ന് ഗാൻഡർ പ്രൊവിൻഷ്യൽ കോടതി പരിഗണിക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









