കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ മലയാളികളുടെ വിവരങ്ങൾ ലഭ്യമായിത്തുടങ്ങി. ദുരന്തമേഖലയിലുള്ള 32 മലയാളി തീർത്ഥാടകരുടെയും വിനോദസഞ്ചാരികളുടെയും വിവരങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചത്. ബന്ധുക്കൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇതിൽ 18 പേരുമായി നേരിട്ട് സംസാരിക്കാൻ സാധിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ബന്ധപ്പെടാൻ സാധിച്ച 18 പേരും സുരക്ഷിതരാണെന്നും തൽക്കാലം മറ്റ് അപകടങ്ങളൊന്നുമില്ലെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ ശേഷിക്കുന്ന 14 പേരുമായി നിലവിൽ ആശയവിനിമയം നടത്താൻ കഴിഞ്ഞിട്ടില്ല. പ്രളയബാധിത പ്രദേശങ്ങളിൽ ടെലികോം-വൈദ്യുതി സംവിധാനങ്ങൾ തകരാറിലായതാണ് ഇവരുമായി ബന്ധപ്പെടുന്നതിന് തടസ്സമാകുന്നത് എന്നാണ് നിഗമനം.
Also Read : പ്രളയത്തിൽ വിറച്ച് നേപ്പാൾ: മരണസംഖ്യ 170 കടന്നു; 800-ഓളം പേരെ കാണാനില്ല, രക്ഷാപ്രവർത്തനം തുടരുന്നു
വിനോദസഞ്ചാരികളും തീർത്ഥാടകരുമടക്കം 48-ഓളം മലയാളികൾ മേഖലയിലുണ്ടെന്നാണ് പ്രാഥമിക നിഗമനം. നോർക്ക വഴി 20 പേരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ലഭ്യമായ എല്ലാ വിവരങ്ങളും ഇന്ത്യൻ എംബസിക്ക് കൈമാറി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു വരികയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെയും നോർക്കയുടെയും ഹെൽപ്പ് ലൈൻ നമ്പറുകളിലേക്ക് കൂടുതൽ കുടുംബാംഗങ്ങൾ വിവരങ്ങൾ കൈമാറുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




