ടൊറന്റോ: ഇന്ത്യയും കാനഡയും ലോകത്തിലെ ഏറ്റവും മികച്ച സ്വാഭാവിക പങ്കാളികളാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കേവലം വ്യാപാര കരാറുകൾക്കുമപ്പുറം വളരെ ആഴത്തിലുള്ളതാണെന്നും ഇന്ത്യൻ ധനമന്ത്രി നിർമല സീതാരാമൻ . നാല് ദിവസത്തെ ഔദ്യോഗിക കാനഡ സന്ദർശനത്തിന്റെ ഭാഗമായി ടൊറന്റോയിൽ ഇന്ത്യൻ സമൂഹം സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. ജനാധിപത്യം, ബഹുസ്വരത, ശക്തമായ സാമ്പത്തിക സഹകരണം എന്നിവയിലൂന്നിയുള്ളതാണ് ഇരുരാജ്യങ്ങളുടെയും ബന്ധമെന്നും, കനേഡിയൻ വ്യവസായ രംഗത്തും പെൻഷൻ ഫണ്ടുകളിലും സജീവ സാന്നിധ്യമായ ഇന്ത്യൻ സമൂഹം ഇരു രാജ്യങ്ങൾക്കുമിടയിൽ ഒരു തന്ത്രപ്രധാന പാലമായി പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
2025 ജൂണിൽ നടന്ന ജി-7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ച ഉഭയകക്ഷി ബന്ധത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി. തുടർന്ന് സാമ്പത്തിക സഹകരണ കരാർ (CEPA) ചർച്ചകൾ ആരംഭിക്കുകയും ആണവോർജ്ജ മേഖലയിലെ സഹകരണമടക്കം വ്യാപിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി 2030-ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 70 ശതകോടി കനേഡിയൻ ഡോളറായി (70 Billion C$) ഉയർത്താനാണ് ലക്ഷ്യമിടുന്നത്. നിയമവാഴ്ച, സമാനമായ പാർലമെന്ററി ഭരണരീതി, കോമൺവെൽത്ത് പാരമ്പര്യം, ബഹുസംസ്കാരം എന്നിവയാണ് ഇരുരാജ്യങ്ങളെയും കൂടുതൽ അടുപ്പിക്കുന്ന പ്രധാന ഘടകങ്ങൾ.
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ, കനേഡിയൻ കമ്പനികൾക്ക് വലിയ നിക്ഷേപ സാധ്യതകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലെ വേഗത്തിലുള്ള നഗരവൽക്കരണവും ആധുനിക ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളും സാമ്പത്തിക സേവന മേഖലയെ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ യു.പി.ഐ (UPI) മാതൃകയിൽ കനേഡിയൻ ബാങ്കുകൾക്കും ഫിൻടെക് കമ്പനികൾക്കും സഹകരിച്ചു പ്രവർത്തിക്കാൻ മികച്ച അവസരങ്ങളുണ്ട്. കൂടാതെ, ഗുജറാത്തിലെ ‘ഗിഫ്റ്റ് സിറ്റി’ (GIFT City) അന്താരാഷ്ട്ര ധനകാര്യ കേന്ദ്രമായി വളരുന്നതും ഇൻഷുറൻസ്, അസറ്റ് മാനേജ്‌മെന്റ്, പെൻഷൻ മേഖലകൾ വിദേശ നിക്ഷേപത്തിനായി തുറന്നുകൊടുത്തതും കനേഡിയൻ നിക്ഷേപകർക്ക് ഇന്ത്യയിൽ വലിയ സാധ്യതകൾ തുറന്നുനൽകുന്നുവെന്ന് ധനമന്ത്രി കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




