കാൽഗറി: കാൽഗറി മേഖലയിലുള്ള നിരവധി കോസ്റ്റ്കോ (Costco) സൂപ്പർമാർക്കറ്റുകളിൽ നിന്ന് മൂന്ന് മാസത്തിനിടെ 30,000 ഡോളറിലധികം തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ. വിലകൂടിയ കമ്പ്യൂട്ടർ, ടെലിവിഷൻ, ഗെയിമിംഗ് സാധനങ്ങൾ എന്നിവ വാങ്ങുമ്പോൾ അതിൽ വില കുറഞ്ഞ സാധനങ്ങളുടെ വ്യാജ ബാർകോഡുകൾ ഒട്ടിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്. ഈ രീതിയിലൂടെ ഏകദേശം 30,000 ഡോളറിലധികം തട്ടിയെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഏപ്രിൽ 9 മുതൽ ജൂൺ 30 വരെയുള്ള മാസങ്ങളിലാണ് ഇവർ തുടർച്ചയായി തട്ടിപ്പ് നടത്തിയത്.
മയക്കുമരുന്നും വ്യാജ ബാങ്ക് കാർഡുകളും പിടിച്ചു
സംഭവവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 1-ന് പ്രതികളുടെ വീട്ടിൽ പൊലീസ് സംഘം റെയ്ഡ് നടത്തി. പരിശോധനയിൽ 6,000 ഡോളറിലധികം വിലവരുന്ന ‘മെത്ത്‌അംഫെറ്റമൈൻ’ എന്ന അപകടകരമായ ലഹരിമരുന്നും ഇത് അളക്കുന്ന യന്ത്രങ്ങളും കണ്ടെത്തി. ഇതോടൊപ്പം വ്യാജ ക്രെഡിറ്റ് കാർഡുകൾ ഉണ്ടാക്കുന്ന മെഷീൻ, കാർഡ് സ്കാനറുകൾ, 31 വ്യാജ കാർഡുകൾ, മോഷ്ടിച്ച 65 ഇഞ്ച് ടെലിവിഷൻ, വ്യാജ ഐഡി കാർഡുകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു.
Also Read: വിലക്കയറ്റത്തിൽ വലഞ്ഞ് കുടുംബങ്ങൾ: 1,300 കുട്ടികൾക്ക് കൂടി പ്രഭാതഭക്ഷണം നൽകാനൊരുങ്ങി ഓട്ടവ
പ്രതികൾക്കെതിരെ 189 കേസുകൾ
കടകളിൽ നടത്തിയ വൻ തട്ടിപ്പും ലഹരിമരുന്ന് കൈവശം വെച്ചതുമടക്കം കടുത്ത കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിൽ ഉൾപ്പെട്ട 41-കാരിയായ സ്ത്രീക്കെതിരെ 70 കേസുകളും 39-കാരനായ പുരുഷനെതിരെ 119 കേസുകളും പൊലീസ് രജിസ്റ്റർ ചെയ്തു. ഇവർക്ക് മറ്റ് വലിയ തട്ടിപ്പ് സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
Two arrested for $30,000 fraud involving swapped barcodes at Costco supermarkets in Calgary.









