ടൊറന്റോ: ടൊറന്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വർഷങ്ങളായി നിർത്തിയിട്ടിരിക്കുന്ന കൂറ്റൻ റഷ്യൻ ചരക്ക് വിമാനമായ ആന്റണോവ് എഎൻ-124 (Antonov AN-124) വിട്ടുകൊടുക്കാനാവില്ലെന്ന് കനേഡിയൻ ഫെഡറൽ കോടതി. റഷ്യൻ കമ്പനിയായ വോൾഗ ഡെൻപ്രെ എയർലൈൻസിന്റെ (VDA) അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ആൽ മേരി മക്ഡൊണാൾഡിന്റെ വിധി.

2022 ഫെബ്രുവരിയിൽ കോവിഡ് പരിശോധനാ കിറ്റുകളുമായി ടൊറന്റോയിലെത്തിയതായിരുന്നു ഈ വിമാനം.എന്നാൽ, ഉക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് റഷ്യൻ വിമാനങ്ങൾക്ക് കാനഡ വ്യോമാതിർത്തി അടച്ചതോടെയാണ് വിമാനം രാജ്യത്ത് കുടുങ്ങിയത്. തുടർന്ന് 2023 ജൂണിൽ റഷ്യക്കെതിരെയുള്ള ഉപരോധങ്ങളുടെ ഭാഗമായി കനേഡിയൻ സർക്കാർ വിമാനം പൂർണ്ണമായും പിടിച്ചെടുക്കുകയായിരുന്നു.
സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചില്ലെന്നും തങ്ങൾ സമാധാനപരമായ സർവീസുകൾ നടത്തുന്ന കമ്പനിയാണെന്നുമുള്ള വോൾഗ ഡെൻപ്രെ എയർലൈൻസിന്റെ വാദം കോടതി തള്ളി. റഷ്യൻ സർക്കാരിൽ നിന്ന് സാമ്പത്തിക ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന കമ്പനി, യുക്രെയ്ന്റെ പരമാധികാരത്തെ ലംഘിക്കുന്ന നടപടികൾക്ക് പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ നൽകുന്നുണ്ടെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ കണ്ടെത്തൽ കോടതി ശരിവെച്ചു. പിടിച്ചെടുത്ത ഈ കൂറ്റൻ വിമാനം യുക്രെയ്ന് കൈമാറാനാണ് കനേഡിയൻ സർക്കാരിന്റെ പദ്ധതി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




