ന്യൂ ഡൽഹി : ഡൽഹി ജന്തർ മന്തറിലെ ഒന്നാം ഘട്ട പ്രക്ഷോഭങ്ങൾക്ക് ശേഷം ‘ജന്തർ മന്തർ സീസൺ 2’ എന്ന പേരിൽ പുതിയ പ്രതിഷേധ പരിപാടികൾ ഉടൻ ആരംഭിക്കുമെന്ന് കോക്ക്‌റോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത്ത് ദീപ്കെ പ്രഖ്യാപിച്ചു. പുതിയ സമരപരിപാടികൾ എപ്പോൾ തുടങ്ങുമെന്ന ചോദ്യങ്ങൾക്ക് ‘വളരെ വേഗം തന്നെ അതുണ്ടാകും’ എന്നാണ് ദീപ്കെ വ്യക്തമാക്കിയത്. വരും ദിവസങ്ങളിൽ യുവാക്കളെയും പൊതുജനങ്ങളെയും അണിനിരത്തി സമരം കൂടുതൽ ശക്തമാക്കാനാണ് പാർട്ടിയുടെ തീരുമാനം.
ഡൽഹിയിലെ നാരൈനയിൽ സംഘടിപ്പിക്കാനിരുന്ന പ്രവർത്തകരുടെ യോഗത്തിന് അവസാന നിമിഷം വേദി നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് അഭിജിത്ത് ദീപ്കെ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. മുന്നകൂട്ടി ബുക്ക് ചെയ്ത ഹാളിന്റെ ഉടമകൾക്ക് കേന്ദ്ര ഭരണകക്ഷിയിൽ നിന്നും ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്നും കടുത്ത ഭീഷണിയുണ്ടായതായി അദ്ദേഹം ആരോപിച്ചു. യോഗം നടത്താൻ അനുവദിച്ചാൽ ഹാൾ ഉടമകളെ ‘തലകീഴായി കെട്ടിത്തൂക്കും’ എന്ന തരത്തിലുള്ള സമ്മർദ്ദങ്ങളാണ് ഉണ്ടായതെന്ന് ദീപ്കെ ചൂണ്ടിക്കാട്ടി.
ബിജെപി എത്രത്തോളം യുവാക്കളുടെ സംഘടിത കരുത്തിനെ ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് ഇത്തരം തടസങ്ങളെന്ന് ദീപ്കെ പറഞ്ഞു. ഭീഷണിപ്പെടുത്തുന്തോറും വീര്യം കൂടുകയേയുള്ളൂവെന്നും തടസങ്ങൾ കൊണ്ട് പ്രക്ഷോഭങ്ങളെ പിന്നോട്ടടിക്കാൻ കഴിയില്ലെന്നും പാർട്ടി വ്യക്തമാക്കി. അതേസമയം ഉയർന്നുവന്ന ആരോപണങ്ങളിൽ ബിജെപി ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.
പൊതുജനങ്ങളിൽ നിന്നും യുവാക്കളിൽ നിന്നും നിർദേശങ്ങൾ സ്വീകരിക്കുന്നതിനായി പാർട്ടി ഉടൻ തന്നെ ഒരു ദേശവ്യാപക ‘ലിസണിങ് ടൂർ’ ആരംഭിക്കുമെന്ന് സിജെപി ചീഫ് സ്‌പോക്‌സ്‌പേഴ്‌സൺ സൗരവ് ദാസ് അറിയിച്ചു. വരുന്ന സ്വാതന്ത്ര്യദിനം മുതൽ വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾക്കും പരീക്ഷാ ക്രമക്കേടുകൾക്കുമെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകും. അഴിമതിക്കും തട്ടിപ്പിനും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കും സർക്കാരുകൾക്കുമെതിരെ രാജ്യത്തുടനീളം യുവാക്കളെ സംഘടിപ്പിക്കുന്നതാണ് യഥാർത്ഥ ‘സീസൺ 2’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Will not give in to BJP’s threats: Abhijit Deepke says ‘Jantar Mantar Season 2’ will start soon
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




