വാങ്കൂവർ: കാട്ടുതീ, കടുത്ത വരൾച്ച, മറ്റ് അതിതീവ്ര കാലാവസ്ഥാ പ്രതിസന്ധികൾ എന്നിവ തുടർച്ചയായി ബ്രിട്ടീഷ് കൊളംബിയയെ ബാധിക്കുമ്പോൾ ദുരിതത്തിലായവർക്കൊപ്പം നിന്ന് കൈത്താങ്ങാകുകയാണ് സാധാരണക്കാർ. ഒഴിപ്പിക്കൽ കേന്ദ്രങ്ങളിലെത്തുന്നവർക്ക് ആശ്വാസമാകുന്നതു മുതൽ വീടും കന്നുകാലികളും സംരക്ഷിക്കാൻ അയൽക്കാരെ സഹായിക്കുന്നതുവരെ വിവിധ രൂപങ്ങളിലാണ് മനുഷ്യസ്‌നേഹം പ്രകടമാകുന്നത്. ബ്രിട്ടീഷ് കൊളംബിയയിലെ കാഷ് ക്രീക്കിലുള്ള ഡബിൾ 7 റാഞ്ചിന്റെ മാനേജറായ ജെസിക്ക ഹൈക്സ് ഇതിന് ഉദാഹരണമാണ്.
ക്ലിന്റൺ മേഖലയ്ക്ക് സമീപം നിയന്ത്രണാതീതമായി പടരുന്ന പിയർ ലേക്ക് കാട്ടുതീ ഇതിനകം നിരവധി വീടുകളും കെട്ടിടങ്ങളും നശിപ്പിച്ചു. ക്ലിന്റൺ ഗ്രാമം ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ നിർബന്ധിത ഒഴിപ്പിക്കൽ ഉത്തരവ് നിലവിലുണ്ട്. ഈ സാഹചര്യത്തിൽ ഒഴിപ്പിക്കപ്പെട്ട ഏകദേശം 30 കുതിരകൾക്കും മറ്റ് വളർത്തുമൃഗങ്ങൾക്കും തന്റെ റാഞ്ചിൽ താൽക്കാലിക അഭയം ഒരുക്കുകയായിരുന്നു ജെസിക്ക.
“ആളുകൾക്ക് എല്ലാം നഷ്ടമാകുന്നത് കാണുന്നത് ഏറെ വേദനിപ്പിക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ അവരുടെ മൃഗങ്ങൾക്കായി ഞങ്ങളുടെ വാതിലുകൾ തുറക്കാൻ ഒരു നിമിഷം പോലും ആലോചിക്കേണ്ടിവന്നില്ല,” ജെസിക്ക സിബിസി ന്യൂസിനോട് പറഞ്ഞു. ആളുകൾക്ക് സഹായം ആവശ്യമുള്ളിടത്ത് താൻ ഒപ്പമുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, കെലോനയ്ക്ക് കിഴക്കുള്ള കോൾഡ്‌സ്ട്രീമിലെ സെലാനി ഫാംസും കടുത്ത വരൾച്ചയുടെ ആഘാതം നേരിടുകയാണ്.
മൂന്നാംഘട്ട ജലനിയന്ത്രണത്തിന്റെ ഭാഗമായി കൃഷിയിടങ്ങൾ 70 ശതമാനം വരെ ജല ഉപയോഗം കുറയ്ക്കണമെന്ന് നിർദേശിച്ചതോടെ പ്രധാന വിളയായ കാരറ്റ് കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായിരുന്നുവെന്ന് കർഷകയായ റേച്ചൽ സെലാനി പറഞ്ഞു. എന്നാൽ ഇൻസ്റ്റഗ്രാമിലൂടെ തന്റെ പ്രതിസന്ധി പങ്കുവെച്ചതിനെ തുടർന്ന് സമീപത്തെ കർഷകരും ചെറുകിട ഫാമുകളുടെ ഉടമകളും തങ്ങളുടെ ജലവിഹിതം പങ്കുവെക്കാൻ മുന്നോട്ടുവന്നതോടെ കൃഷി തുടരാൻ സാധിച്ചു.
പ്രതിസന്ധി നേരിടുന്ന മറ്റ് കർഷകർക്കും ഈ സഹായം ലഭ്യമാക്കാൻ അധിക ജലവിഹിതമുള്ളവരെയും ആവശ്യമുള്ള ഫാമുകളെയും ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങളിലും സെലാനി സജീവമാണ്. “പ്രതിസന്ധിയുടെ സമയങ്ങളിൽ പരസ്പരം കൈത്താങ്ങാകാനുള്ള മനോഭാവമാണ് ബ്രിട്ടീഷ് കൊളംബിയയുടെ ശക്തി. ഒരുമിച്ച് നിന്നാൽ ഏത് വെല്ലുവിളിയും അതിജീവിക്കാനാകും,” എന്ന് പ്രവിശ്യയുടെ എമർജൻസി മാനേജ്മെന്റ് ആൻഡ് ക്ലൈമറ്റ് റെഡിനസ് മന്ത്രി കെല്ലി ഗ്രീൻ പ്രസ്താവനയിൽ പറഞ്ഞു.
british-columbia/british-columbians-helping-each-other-through-wildfires
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





