തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് നിലവിലുണ്ട്. വടക്കൻ കേരളത്തിൽ മഴ അതിതീവ്രമാകാൻ സാധ്യതയുള്ളതിനാൽ കൂടുതൽ മുൻകരുതലുകൾ എടുക്കാൻ ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. മലയോര, തീരദേശ മേഖലകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. അതേസമയം, നാളെയോടെ മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥാ പ്രവചനം.
സംസ്ഥാനത്തുടനീളം പെയ്ത കനത്ത മഴയിൽ വ്യാപക നാശനഷ്ടവും ജീവഹാനിയും റിപ്പോർട്ട് ചെയ്തു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം മഴക്കെടുതികളിൽ എട്ടുപേർ മരണപ്പെട്ടു. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളുടെ മലയോര മേഖലകളിൽ രാത്രിയുണ്ടായ കനത്ത മഴയിൽ വലിയ അളവിൽ നാശനഷ്ടങ്ങളാണുണ്ടായത്. കോട്ടയം, ഇടുക്കി ജില്ലകളിലെ വിവിധ ഭാഗങ്ങളിലുണ്ടായ മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും നാലു പേർക്ക് ജീവൻ നഷ്ടമായി.
കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉരുൾപൊട്ടലിൽ വീട് തകർന്ന് ജോസഫിൻ ജോണി (24), അമ്മ റജീന എന്നിവർ മരിച്ചു. ഇടുക്കി അടൂർമല ഉരുൾപൊട്ടലിൽ കുടയത്തൂർ സ്വദേശി സുമതിയും കോലാഹലമേട്ടിൽ മണ്ണ് ഇടിഞ്ഞുവീണ് വൈക്കം സ്വദേശി പ്രഭാകരൻ നായരും മരണപ്പെട്ടു. മലപ്പുറത്ത് തോട്ടിലെ വെള്ളക്കെട്ടിൽ വീണ് രണ്ടു പിഞ്ചുകുഞ്ഞുങ്ങൾക്ക് ജീവൻ നഷ്ടമായി; വണ്ടൂർ എറിയാട് മൂന്നു വയസ്സുകാരൻ അബ്ദുൽ മുഹൈനിയും കൊണ്ടോട്ടി നീറാട് നാലു വയസ്സുകാരൻ ആദം അയ്മനുമാണ് മരിച്ചത്. വയനാട് പടിഞ്ഞാറെത്തറയിൽ വെള്ളം പമ്പ് ചെയ്യുന്നതിനിടെ മാഞ്ഞൂർ സ്വദേശി ബെന്നി ഷോക്കേറ്റ് മരിച്ചു. കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ പുത്തൻതുറ സ്വദേശി രാധാകൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയപ്പോൾ, മറ്റൊരാൾക്കായി തെരച്ചിൽ തുടരുന്നു.
ഇടുക്കിയിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും മലയോര മേഖലയിലെ ശക്തമായ നീരൊഴുക്ക് കണക്കിലെടുത്ത് നാല് അണക്കെട്ടുകൾ തുറന്നു. കല്ലാർകുട്ടി, കല്ലാർ, പാംബ്ല, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകളാണ് ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. പ്രധാന അണക്കെട്ടായ ഇടുക്കി ഡാമിലെ ജലനിരപ്പ് ഒറ്റദിവസം കൊണ്ട് ഒമ്പത് അടിയോളം ഉയർന്ന് 2339.62 അടിയിലെത്തി. നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 116.7 അടിയായി തുടരുന്നു.
ശക്തമായ മഴയുടെയും മണ്ണിടിച്ചിൽ ഭീഷണിയുടെയും പശ്ചാത്തലത്തിൽ ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന വിലക്കും രാത്രികാല യാത്രാ നിരോധനവും തുടരുകയാണ്. ശക്തമായ കാറ്റിൽ ഇടുക്കിയിൽ മാത്രം 14 വീടുകൾ ഭാഗികമായി തകർന്നു. ദുരിതബാധിതർക്കായി തുറന്ന 7 ക്യാമ്പുകളിലായി 101 പേരെ നിലവിൽ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കുമളി-പൂപ്പാറ സംസ്ഥാന പാതയിൽ പുളിയന്മലയ്ക്ക് സമീപം റോഡിലേക്ക് വീണ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.
Kerala reels under heavy rains: Orange alert in 12 districts, vigilance in North Kerala
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




