വാൻകൂവർ: വാടകക്കാരെ ഒഴിപ്പിക്കാൻ വ്യാജ പരാതി നൽകിയ സംഭവത്തിൽ വൻകൂവറിലെ കെട്ടിട ഉടമയ്ക്ക് വൻ തുക പിഴ. റെസിഡൻഷ്യൽ ടെനൻസി ബ്രാഞ്ചിനെ (RTB) തെറ്റിദ്ധരിപ്പിക്കുകയും തെറ്റായ വിവരങ്ങൾ നൽകുകയും ചെയ്ത എ ജാ ഷിൻ എന്ന വ്യക്തിക്കാണ് 7,700 കനേഡിയൻ ഡോളർ പിഴ ചുമത്തിയത്.
നേരത്തെ താമസിച്ചിരുന്ന വാടകക്കാർക്ക് അർഹതപ്പെട്ട സെക്യൂരിറ്റി ഡെപ്പോസിറ്റും മറ്റ് തുകകളും തിരികെ നൽകാൻ ഷിൻ തയ്യാറായിരുന്നില്ല. കോടതി ഉത്തരവുണ്ടായിട്ടും പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇവർക്കെതിരെ ഒന്നിലധികം തവണ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ് പഴയ വാടകക്കാരുടെ പണം ഈടാക്കുന്നതിനായി, ഷിന്റെ പുതിയ വാടകക്കാരോട് വാടക തുക കെട്ടിട ഉടമയ്ക്ക് നൽകുന്നതിന് പകരം നേരിട്ട് കോടതിയിൽ അടയ്ക്കാൻ പ്രൊവിൻഷ്യൽ കോടതി ഗാർണിഷിംഗ് ഉത്തരവിട്ടത്.
കോടതി നിർദേശപ്രകാരം പുതിയ വാടകക്കാർ മെയ് 2-ന് വാടക തുക കോടതിയിൽ അടച്ചു. എന്നാൽ അന്നേ ദിവസം തന്നെ വാടക നൽകിയില്ല എന്ന വ്യാജ ആരോപണം ഉന്നയിച്ച് വാടകക്കാർക്ക് 10 ദിവസത്തിനകം ഒഴിയാനുള്ള നോട്ടീസ് നൽകുകയാണ് ഷിൻ ചെയ്തത്. തുടർന്ന് കോടതി ഉത്തരവിന്റെ വിവരങ്ങൾ മറച്ചുവെച്ച്, വാടകക്കാരെ ഒഴിപ്പിക്കാനായി ഷിൻ തെറ്റായ രേഖകൾ കാണിച്ചു അനുകൂല ഉത്തരവ് സമ്പാദിക്കുകയും ചെയ്തു.
എന്നാൽ വാടകക്കാർ കോടതി രസീതുകളുമായി പുനഃപരിശോധനാ ഹർജി നൽകിയതോടെയാണ് ഈ തിരിമറി വെളിച്ചത്തുവന്നത്. വാടകക്കാരെ വ്യാജമായി ഒഴിപ്പിക്കാനും സാമ്പത്തികമായി ദ്രോഹിക്കാനും ലക്ഷ്യമിട്ടാണ് ഷിൻ ഇത്തരം കള്ളക്കളി നടത്തിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. തുടർച്ചയായി ട്രിബ്യൂണലിനെ തെറ്റിദ്ധരിപ്പിച്ചതിനാണ് മൂന്ന് കേസുകളിലായി ഷിന് ആകെ 7,700 ഡോളർ പിഴ ശിക്ഷ വിധിച്ചത്. ഓഗസ്റ്റ് 10-നകം ഈ തുക അടച്ചുതീർക്കാനാണ് നിർദേശം.
Landlord tried to evict tenants for following B.C. court order regarding rent payments
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla






