ഡൽഹി: ഇന്ത്യയുമായുള്ള സിന്ധു നദീജല കരാർ (ഐ.ഡബ്ല്യു.ടി) പുനഃസ്ഥാപിക്കുന്നതിൽ കാനഡയുടെ പിന്തുണ തേടി പാക്കിസ്ഥാൻ. കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദിന്റെ പാകിസ്താൻ സന്ദർശനവേളയിൽ ഇസ്ലാമാബാദിൽ നടന്ന സംയുക്ത വാർത്താസമ്മേളനത്തിൽ പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറാണ് ഈ ആവശ്യം ഉന്നയിച്ചത്. ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് 2025-ലാണ് ഇന്ത്യ ഈ കരാർ മരവിപ്പിച്ചത്. അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ പാക്കിസ്ഥാൻ വിശ്വസനീയമായ നടപടി സ്വീകരിക്കുന്നതുവരെ കരാർ താൽക്കാലികമായി നിർത്തിവച്ചിരിക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇന്ത്യയുടെ ഈ നടപടി മേഖലയിലെ സുരക്ഷാ അന്തരീക്ഷം വഷളാക്കിയെന്നും രാജ്യത്ത് ജലക്ഷാമത്തിന് കാരണമായെന്നും ഇഷാഖ് ദാർ ആരോപിച്ചു. അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും അനുസരിച്ച് കരാർ ഉടൻ പുനഃസ്ഥാപിക്കാനും ജലത്തെ ആയുധമാക്കുന്നത് അവസാനിപ്പിക്കാനും കാനഡ പോലുള്ള സൗഹൃദ രാജ്യങ്ങൾ പിന്തുണ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, അനിത ആനന്ദ് ഇതിനോട് പരസ്യമായി പ്രതികരിക്കാൻ തയ്യാറായില്ല. കാനഡ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലും സിന്ധു നദീജല കരാറിനെക്കുറിച്ചോ പാകിസ്ഥാന്റെ ആവശ്യത്തെക്കുറിച്ചോ പരാമർശിച്ചിട്ടുമില്ല. ഉഭയകക്ഷി ബന്ധങ്ങളിലും പരസ്പര സഹകരണത്തിലുമാണ് കാനഡയുടെ ഔദ്യോഗിക പ്രസ്താവന ശ്രദ്ധ കേന്ദ്രീകരിച്ചത്.
എന്നാൽ സിന്ധു നദീജല കരാറിലെ നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുകയാണ്. കരാർ സസ്പെൻഡ് ചെയ്തതിന് സമയപരിധികളൊന്നുമില്ലെന്നും, പാക്കിസ്ഥാൻ ഭീകരവാദത്തിനുള്ള പിന്തുണ അവസാനിപ്പിക്കുന്നത് വരെ ഇത് മരവിപ്പിച്ച് തുടരുമെന്നുമാണ് ഇന്ത്യയുടെ വ്യക്തമാക്കിയത്. കരാറിൽ നിന്ന് പൂർണ്ണമായി പിന്മാറുന്ന കാര്യം ഇന്ത്യ നിലവിൽ സജീവമായി ആലോചിക്കുന്നില്ലെങ്കിലും, രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയാൽ ഏതൊരു അന്താരാഷ്ട്ര കരാറും അവസാനിപ്പിക്കാനുള്ള പരമാധികാര അവകാശം ഇന്ത്യക്കുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. കൂടാതെ, കരാർ താൽക്കാലികമായി നിർത്തിവെച്ചത് പാക്കിസ്ഥാനിൽ ജലക്ഷാമത്തിന് കാരണമായെന്ന വാദത്തെയും ഇന്ത്യ തള്ളിക്കളഞ്ഞു.
ലോകബാങ്കിന്റെ മധ്യസ്ഥതയിൽ 1960 സെപ്റ്റംബർ 19-ന് കറാച്ചിയിൽ വെച്ച് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവും പാക്കിസ്ഥാൻ പ്രസിഡന്റ് അയൂബ് ഖാനുമാണ് സിന്ധു നദീജല ഉടമ്പടി ഒപ്പുവെച്ചത്. സിന്ധു നദീതടത്തിലെ ആറ് നദികളിലെ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട ഈ കരാർ പ്രകാരം സത്‌ലജ്, ബിയാസ്, രാവി എന്നീ കിഴക്കൻ നദികളുടെ പൂർണ്ണ നിയന്ത്രണവും ഉപയോഗാധികാരവും ഇന്ത്യക്ക് ലഭിച്ചു. സിന്ധു, ഝലം, ചെനാബ് എന്നീ പടിഞ്ഞാറൻ നദികളിലെ ജലം പാക്കിസ്ഥാനുമാണ് നൽകിയിട്ടുള്ളത്. എങ്കിലും, പടിഞ്ഞാറൻ നദികളിലെ വെള്ളത്തിന്റെ ഏകദേശം 20 ശതമാനം ജലം ഗാർഹിക ആവശ്യങ്ങൾക്കും കൃഷിക്കും വൈദ്യുതി ഉത്പാദനത്തിനുമായി നിബന്ധനകൾക്ക് വിധേയമായി ഉപയോഗിക്കാൻ ഇന്ത്യക്കും അനുവാദമുണ്ട്.
Pakistan seeks Canada’s support for restoration of Indus Waters Treaty with India
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla






