കാൽഗറി: കാനഡയിൽ പഠനം പൂർത്തിയാക്കിയ അന്തർദേശീയ വിദ്യാർത്ഥികൾക്ക് രാജ്യം വിട്ടുപോകേണ്ടി വരുന്ന സാഹചര്യമെന്ന് റിപ്പോർട്ട്. പഠനത്തിന് ശേഷം കാനഡയിൽ ജോലി ചെയ്യാനും സ്ഥിരതാമസമാക്കാനും അനുമതി നൽകുന്ന ‘പോസ്റ്റ്-ഗ്രാജുവേഷൻ വർക്ക് പെർമിറ്റ്’ (PGWP) കൂട്ടത്തോടെ നിഷേധിക്കപ്പെടുന്നതാണ് പ്രതിസന്ധിക്ക് കാരണം. കാൽഗറിയിൽ മാത്രം ഇന്ത്യയിൽ നിന്നുള്ളവർ ഉൾപ്പെടെ 1,500-ലധികം വിദ്യാർത്ഥികളെ ഈ തീരുമാനം ബാധിച്ചതായാണ് വിവരം. 2026 ജൂൺ 24-ന് ഇമിഗ്രേഷൻ വിഭാഗം തങ്ങളുടെ വെബ്സൈറ്റിൽ വരുത്തിയ മാർഗനിർദേശ പരിഷ്കരണമാണ് വിദ്യാർത്ഥികൾക്ക് തിരിച്ചടിയായത്.
കാനഡയിൽ സ്ഥിരതാമസത്തിനുള്ള പ്രധാന യോഗ്യതയായ തൊഴിൽപരിചയം നേടാനാണ് വിദ്യാർത്ഥികൾ വർക്ക് പെർമിറ്റിന് അപേക്ഷിക്കുന്നത്. മുൻപ് നിബന്ധനകൾ പാലിച്ച് കോഴ്സ് പൂർത്തിയാക്കിയവർക്കും അപേക്ഷ സമർപ്പിച്ചവർക്കും ഇപ്പോൾ അനുമതി നിഷേധിക്കപ്പെടുന്നു എന്നാണ് വിദ്യാർത്ഥികളുടെ പരാതി. പുതിയ നിയമപ്രകാരം ‘നോൺ-ക്രെഡിറ്റ്’ പ്രോഗ്രാമുകൾ പഠിച്ചവർക്ക് വർക്ക് പെർമിറ്റ് ലഭിക്കില്ലെന്ന് ഇമിഗ്രേഷൻ വിഭാഗം വ്യക്തമാക്കുന്നു. എന്നാൽ തങ്ങൾ അപേക്ഷ നൽകിയ ശേഷമാണ് ഈ നിയമം വന്നതെന്നും, അതിനാൽ പഴയ അപേക്ഷകൾക്ക് ഇത് ബാധകമാക്കരുതെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ ഫെഡറൽ സർക്കാരിന് കത്തയച്ചു കഴിഞ്ഞു. ലക്ഷക്കണക്കിന് രൂപ ലോണെടുത്തും കുടുംബത്തിന്റെ സമ്പാദ്യം ഉപയോഗിച്ചും പഠിക്കാനെത്തിയ തങ്ങൾക്ക് ജോലി ചെയ്യാനുള്ള അനുമതി നിഷേധിക്കുന്നത് സാമ്പത്തികവും മാനസികവുമായ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു.
നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ വിദ്യാർത്ഥികൾ ഇപ്പോൾ നിയമപോരാട്ടത്തിലേക്ക് കടക്കുകയാണ്. പലരും ഇമിഗ്രേഷൻ വിഭാഗത്തോട് അപേക്ഷകൾ പുനഃപരിശോധിക്കാൻ ആവശ്യപ്പെടുകയും ഫെഡറൽ കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, തങ്ങൾ വർക്ക് പെർമിറ്റ് നിയമങ്ങളിൽ പുതിയ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ലെന്നും നിലവിലുള്ള നിയമങ്ങൾ കൂടുതൽ വ്യക്തമാക്കുക മാത്രമാണ് ജൂണിൽ ചെയ്തതെന്നുമാണ് കനേഡിയൻ ഇമിഗ്രേഷൻ വകുപ്പിന്റെ (IRCC) ഔദ്യോഗിക വിശദീകരണം. പ്രശ്നം സങ്കീർണ്ണമായതോടെ കൂടുതൽ വിദ്യാർത്ഥികൾ നിയമസഹായം തേടി അഭിഭാഷകരെ സമീപിച്ചുകൊണ്ടിരിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
No jobs even after completing studies; international students in Calgary face uncertainty.






