സംസ്ഥാനത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന അതിവേഗ റെയിൽ പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ നടപടികൾ ഉടനുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കി. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച വിദഗ്ധ സമിതിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനം. ഡിഎംആർസിയുടെ റിപ്പോർട്ട് അപൂർണ്ണമാണെന്നും നിലവിലുള്ള രൂപത്തിൽ ഈ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നുമാണ് റിപ്പോർട്ട് വിശദമായി പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതി നിർദ്ദേശിച്ചിരിക്കുന്നത്. ബുധനാഴ്ച രാവിലെയാണ് സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്.
മെട്രോമാൻ ഇ. ശ്രീധരന്റെ മാർഗ്ഗനിർദ്ദേശപ്രകാരമാണ് ഡിഎംആർസി ഈ റിപ്പോർട്ട് തയ്യാറാക്കിയിരുന്നത്. എന്നാൽ, പദ്ധതിയുടെ സാമൂഹിക-പരിസ്ഥിതി ആഘാത വിലയിരുത്തലുകൾ ഇതിലില്ലെന്നും കൃത്യമായ സാമ്പത്തിക മാതൃകയുടെ കുറവുണ്ടെന്നുമാണ് വിദഗ്ധ സമിതി കണ്ടെത്തിയിരിക്കുന്നത്. കൂടാതെ, റിപ്പോർട്ടിൽ ഭൂമിയുടെ ലഭ്യതയെ കുറിച്ചോ മെട്രോ, ഉൾനാടൻ ജലഗതാഗതം തുടങ്ങിയ മറ്റു ഗതാഗത മാർഗങ്ങളുമാ യുളള പരസ്പര ബന്ധത്തെ കുറിച്ചോ നിർദ്ദേശങ്ങളിൽ പറയുന്നില്ല. എത്ര യാത്രക്കാർ ഇതിൽ സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കുന്ന പഠനങ്ങളും റിപ്പോർട്ടിലില്ലെന്ന് സമിതി ചൂണ്ടിക്കാണിക്കുന്നു.
പദ്ധതി നിർദ്ദേശത്തിൽ യാത്രാ സൗകര്യത്തെ കുറിച്ച് മാത്രമാണ് പറയുന്നതെന്നും ചരക്കുനീക്കത്തെ (ഫ്രൈറ്റ് ആൻഡ് ലോജിസ്റ്റിക്സ്) കുറിച്ച് യാതൊരു പരാമർശവുമില്ലെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. ചരക്ക് നീക്കത്തിനുള്ള സൗകര്യം ഉൾപ്പെടുത്താതെ പദ്ധതിക്കായി വാങ്ങുന്ന വൻ തുകയുടെ കടം തിരിച്ചടയ്ക്കുന്നതിൽ പ്രതിസന്ധി നേരിടും. അതിനാൽ, ചരക്കുനീക്കത്തിന്റെ വശങ്ങളെ കുറിച്ച് വിശദമായ പഠനം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തെ കെ-റെയിൽ പദ്ധതിയിൽ പ്രധാന പഠനങ്ങൾ പൂർത്തിയാകുന്നതിന് മുൻപ് ഭൂമി ഏറ്റെടുക്കാൻ നടപടികൾ തുടങ്ങിയത് പോലുള്ള തെറ്റുകൾ ആവർത്തിക്കരുതെന്ന് സമിതി സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ ഘട്ടത്തിൽ ഭൂമി അതിർത്തി നിർണ്ണയിക്കുന്നതിനോ ഏറ്റെടുക്കുന്നതിനോ ഉള്ള യാതൊരു നടപടിയും സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) ആവശ്യപ്പെടുന്നതിന് മുൻപ് പദ്ധതിയുടെ സാമൂഹിക-പരിസ്ഥിതി ആഘാതം, ചരക്കുനീക്കം തുടങ്ങിയ വിവിധ ഘടകങ്ങൾ സർക്കാർ വിശദമായി പരിശോധിക്കുമെന്നും വിദഗ്ധ സമിതിയുടെ എല്ലാ ശുപാർശകളും വിലയിരുത്തിയ ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
High-speed rail project will not happen soon; CM says action will be taken only after studying
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





