ടൊറന്റോ: ആഗോള വിപണിയിലെ വിതരണ പ്രതിസന്ധിയെത്തുടർന്ന് കാനഡയിൽ ഇന്ധനവില കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തുടനീളം പെട്രോളിന് ലിറ്ററിന് 5 മുതൽ 10 സെന്റ് വരെയാണ് വർധിച്ചത്. വരും ദിവസങ്ങളിലും വിലക്കയറ്റം തുടരുമെന്നും ജൂലൈ അവസാനത്തോടെയും ഓഗസ്റ്റ് ആദ്യവാരത്തോടെയും നിരക്കുകൾ ഇനിയും ഉയർന്നേക്കുമെന്നുമാണ് ഇന്ധനവില വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ഒന്റാറിയോയിൽ നടത്തിയ സർവേ പ്രകാരം പത്തിൽ ഏഴ് ഡ്രൈവർമാരും ഇന്ധനവില വർധനവ് തങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്.
ആഗോളതലത്തിൽ എണ്ണയുടെയും ഇന്ധന ഉൽപ്പന്നങ്ങളുടെയും വിതരണത്തിൽ നേരിടുന്ന കുറവാണ് കാനഡയിലും വില വർധിക്കാൻ കാരണമെന്ന് ‘കനേഡിയൻസ് ഫോർ അഫോർഡബിൾ എനർജി’ പ്രസിഡന്റ് ഡാൻ മക്‌ടീഗ് അറിയിച്ചു. നിലവിൽ ടൊറന്റോയിൽ ബുധനാഴ്ചയോടെ പെട്രോൾ വില ലിറ്ററിന് 172.9 സെന്റിലെത്തുമെന്നാണ് കരുതുന്നത്. ദേശീയ ശരാശരിയിൽ ഏറ്റവും ഉയർന്ന നിരക്ക് വാങ്കൂവറിലും (ലിറ്ററിന് 198.9 സെന്റ്), ഏറ്റവും കുറഞ്ഞ നിരക്ക് എഡ്മന്റണിലുമായിരിക്കും (165.9 സെന്റ്). വർധിച്ചുവരുന്ന ജീവിതച്ചെലവ് തങ്ങളുടെ കുടുംബ ബജറ്റുകളെ ബാധിക്കുന്നതായി സാധാരണക്കാരായ ഡ്രൈവർമാരും പ്രതികരിച്ചു.
മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സംഘർഷങ്ങളും ഇറാൻ-അമേരിക്ക തർക്കങ്ങളുമാണ് ആഗോള എണ്ണവിപണിയെ പ്രധാനമായും ബാധിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വവും സൗദി അറേബ്യൻ എണ്ണ തുറമുഖങ്ങൾക്ക് നേരെയുള്ള ആക്രമണ ഭീഷണിയും വിപണിയിൽ ആശങ്ക വർധിപ്പിക്കുന്നു. ചൊവ്വാഴ്ച ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 87 ഡോളർ കടന്നിരുന്നു. കഴിഞ്ഞ വർഷം ഇതേ ദിവസം ഇത് 66.84 ഡോളർ മാത്രമായിരുന്നു. രാജ്യാന്തര വിപണിയിലെ ഈ സമ്മർദം തുടരുന്നതിനാൽ വരും ആഴ്ചകളിലും കാനഡയിലെ ഡ്രൈവർമാർക്ക് ഇന്ധനച്ചെലവ് വലിയ ഭാരമായി തുടരുമെന്നാണ് വിലയിരുത്തൽ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Petrol prices are rising again; the latest warning for those in Canada has arrived.






