ബ്രിട്ടീഷ് കൊളംബിയ: ബി.സിയിലെ ബോസ്റ്റൺ ബാറിന് സമീപം പടർന്നുപിടിച്ച കാട്ടുതീയിൽ പ്രശസ്തമായ ബ്ലൂ ലേക്ക് റിസോർട്ട് അവധിക്കാല ക്യാമ്പുകൾക്ക് കനത്ത നാശം. ഏഴ് ദിവസമായി തുടരുന്ന ‘ഐൻസ്ലി ക്രീക്ക്’ കാട്ടുതീയിൽപ്പെട്ട് റിസോർട്ടിലെ എട്ട് ക്യാമ്പ് സൈറ്റുകൾ പൂർണ്ണമായും നശിച്ചു. ഫ്രേസർ കാന്യോൺ മേഖലയിൽ 180 ചതുരശ്ര കിലോമീറ്ററിലധികം പ്രദേശത്താണ് കാട്ടുതീ നാശം വിതച്ചത്.

റിസോർട്ടിലെ സ്ഥിരം താമസക്കാരായവർക്ക് തങ്ങളുടെ പ്രിയപ്പെട്ട ഒരിടം നഷ്ടമായതിന്റെ വേദനയിലാണ്. വർഷങ്ങളായി ഇവിടെ അവധിക്കാലം ചിലവഴിക്കുന്നവരാണ് അധികവും. സ്വന്തമായി വീടുകൾ പോലെ നിർമ്മിച്ചെടുത്ത ക്യാമ്പ് സൈറ്റുകളാണ് തീയിൽ വെണ്ണീറായത്. കളിസ്ഥലങ്ങളും അടുക്കളകളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നിമിഷനേരം കൊണ്ട് ഇല്ലാതായി.
“ഞങ്ങളുടെ മനോഹരമായ ഒരിടം വെറും ചാരമായി മാറി, ഒന്നും ബാക്കിയില്ല,” ക്യാമ്പ് നഷ്ടപ്പെട്ട അനിക്ക ലോവൻ എന്ന താമസക്കാരി പറഞ്ഞു. വലിയൊരു സാമൂഹിക കൂട്ടായ്മയായിരുന്നു ഈ റിസോർട്ട് എന്നും, അതിന് ഒരിക്കലും പഴയതുപോലെ ആകാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
റിസോർട്ടിലെ ഭൂരിഭാഗം പേർക്കും ഇൻഷുറൻസ് പരിരക്ഷയില്ലാത്തതിനാൽ പുനർനിർമ്മാണം വലിയൊരു പ്രതിസന്ധിയാണ്. ഈ സാഹചര്യത്തിൽ, തകർന്ന ക്യാമ്പുകൾ പുനർനിർമ്മിക്കാൻ സഹായിക്കാനായി കെൽസി ഫ്രോസ്റ്റ് എന്ന താമസക്കാരി ഓൺലൈൻ ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. റിസോർട്ടിന്റെ നടത്തിപ്പുകാർക്കും സഹായം നൽകാൻ പ്രത്യേക ഫണ്ട് സമാഹരിക്കുന്നുണ്ട്.
കാട്ടുതീ ഇപ്പോഴും നിയന്ത്രണവിധേയമല്ലാത്തതിനാൽ പ്രദേശത്ത് ഒഴിപ്പിക്കൽ ഉത്തരവ് തുടരുകയാണ്. എങ്കിലും, തങ്ങളുടെ പ്രിയപ്പെട്ട ‘ബ്ലൂ ലേക്ക്’ തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഈ സമൂഹം.
B.C. vacation community aims to rebuild after wildfire
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





