പത്തു വർഷത്തെ കാത്തിരിപ്പിന് ശേഷം വാങ്കഡെ സ്റ്റേഡിയത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു മുംബൈ ഇന്ത്യൻസിനെ നാടകീയമായ 12 റൺസിന് പരാജയപ്പെടുത്തി. ഐപിഎൽ 2025-ലെ മികച്ച പ്രകടനങ്ങൾ നിറഞ്ഞ മത്സരത്തിൽ MI-യുടെ ആവേശകരമായ ബാറ്റിംഗിനെ അതിജീവിച്ച് 222 റൺസ് വിജയലക്ഷ്യം കാത്തുസൂക്ഷിച്ച് ആർസിബി മുംബൈയുടെ തട്ടകത്തിൽ ത്രസിപ്പിക്കുന്ന വിജയം നേടി.
ആർസിബിയുടെ ഇന്നിംഗ്സിന് ശക്തമായ അടിത്തറ നൽകിയത് വിരാട് കോഹ്‌ലിയുടെ മികച്ച ബാറ്റിംഗ് ആയിരുന്നു, 42 പന്തിൽ നിന്ന് 67 റൺസ് നേടിയ കോഹ്ലി ടീമിനെ മുന്നിൽ നിന്ന് നയിച്ചു. മത്സരത്തിന്റെ രണ്ടാം പന്തിൽ തന്നെ ഫിൽ സാൾട്ടിനെ നഷ്ടമായെങ്കിലും, കോഹ്‌ലിയും ദേവദത്ത് പടിക്കലും (22 പന്തിൽ 37) ചേർന്ന് പവർപ്ലേയിൽ 73 രൺസ് നേടി ആർസിബിക്ക് മികച്ച തുടക്കമാണ് നൽകിയത്. മധ്യ ഓവറുകളിൽ രജത് പടിദാർ കത്തികയറി, 25 പന്തിൽ അര്ധസെഞ്ച്വറി തികച്ചശേഷം 64 റൺസിന് പുറത്തായി. ജിതേഷ് ശർമയുടെ അവസാന ഘട്ട ഇന്നിംഗ്സ് (19 പന്തിൽ 40*) ആർസിബിയെ 221/5 എന്ന സ്കോറിലേക്ക് എത്തിച്ചു. MI ടീമിലേക്ക് തിരിച്ചെത്തിയ ജസ്പ്രീത് ബുംറ വിക്കറ്റൊന്നും നേടിയില്ലെങ്കിലും, നാല് ഓവറിൽ 29 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്.
ഉയർന്ന വിജയലക്ഷ്യം പിന്തുടർന്ന MI ആദ്യ ഘട്ടത്തിൽ തന്നെ പ്രതിസന്ധിയിലായി, രോഹിത് ശർമ (17), റയാൻ റിക്കിൾടൺ (17) എന്നിവർ വേഗത്തിൽ പുറത്തായി. സൂര്യകുമാർ യാദവും വിൽ ജാക്സും ചേർന്ന് ഒരു ചെറിയ പാർട്ണർഷിപ് ഉണ്ടാക്കിയെങ്കിലും ആർസിബിയുടെ ബൗളർമാർ നിർണായക നിമിഷങ്ങളിൽ വിക്കറ്റുകൾ വീഴ്ത്തി കൊണ്ടിരുന്നു. തിലക് വർമ്മയുടെ ഫോമിലേക്കുള്ള തിരിച്ചുവരവ് ഇന്നിംഗ്സിന്റെ ഹൈലൈറ്റായിരുന്നു, 26 പന്തിൽ അര്ധസെഞ്ച്വറി നേടിയശേഷം 56 റൺസിൽ പുറത്തായി. ഹാർദിക് പാണ്ഡ്യ 15 പന്തിൽ നിന്ന് 42 റൺസ് നേടി മത്സരം MI-യുടെ കൈകളിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് തോന്നിച്ചെങ്കിലും, 17-ാം ഓവറിൽ പാണ്ട്യയുടെ പുറത്താകൽ കളിയുടെ ഗതി തന്നെ മാറ്റി.
അവസാന ഓവറിൽ 19 റൺസ് വേണ്ടിയിരിക്കെ, നമൻ ധീർ, മിച്ചൽ സാന്റ്‌നർ എന്നിവർ ക്രീസിൽ ഉണ്ടായിരുന്നപ്പോൾ MI-ക്ക് അപ്പോഴും ജയസാധ്യത ഉണ്ടായിരുന്നു. അപ്രതീക്ഷിത നീക്കത്തിൽ, കൃണാൽ പാണ്ഡ്യയെ അവസാന ഓവർ ഏൽപ്പിച്ചു, സമ്മർദ്ദമുള്ള സാഹചര്യത്തിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ച്, അവസാന ഓവറിൽ മൂന്ന് വിക്കറ്റുകൾ നേടി MI-യെ 209/9 എന്ന സ്കോറിൽ ഒതുക്കി. ആർസിബിയുടെ സമഗ്ര പ്രകടനം വാങ്കഡെയിലെ അവരുടെ പരാജയ പരമ്പര അവസാനിപ്പിക്കുക മാത്രമല്ല, ഈ സീസണിലെ മികച്ച ടീം എന്ന നിലയിലുള്ള അവരുടെ വിശ്വാസ്യത വീണ്ടും ഉറപ്പിക്കുകയും ചെയ്തു.



