ന്യൂഡൽഹി: പെട്രോളിൽ 25 ശതമാനം എഥനോൾ കലർത്താനുള്ള (E25) നീക്കത്തിന് വേഗത കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. പൊതുജനങ്ങളിൽ നിന്നും വാഹന ഉടമകളിൽ നിന്നും ഉയർന്നുവരുന്ന ശക്തമായ രോഷവും പരാതികളും കണക്കിലെടുത്താണ് ഈ പിൻമാറ്റം. നിലവിൽ വിതരണം ചെയ്യുന്ന E20 പെട്രോളിനെതിരെ വ്യാപകമായ അസംതൃപ്തി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ ഇന്ധനത്തിലേക്കുള്ള മാറ്റം തൽക്കാലത്തേക്ക് നീട്ടിവെക്കാൻ കേന്ദ്രം നിർബന്ധിതരായത്.
നിലവിൽ രാജ്യത്തെ പമ്പുകളിൽ ലഭ്യമാകുന്ന 20% എഥനോൾ കലർന്ന പെട്രോൾ ഉപയോഗിക്കുന്നത് മൂലം വാഹനങ്ങൾക്കും അവയുടെ യന്ത്രഭാഗങ്ങൾക്കും ഗുരുതരമായ കേടുപാടുകൾ സംഭവിക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. മൈലേജ് വലിയ തോതിൽ കുറയുന്നതായും എൻജിൻ തകരാറിലാകുന്നതായും കാണിച്ച് ചിത്രങ്ങളും വീഡിയോകളും സഹിതം നിരവധി പേരാണ് ദിവസേന സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തെത്തുന്നത്. ഈ പശ്ചാത്തലത്തിൽ, കഴിഞ്ഞയാഴ്ച ചേർന്ന കേന്ദ്ര ഉദ്യോഗസ്ഥരുടെ യോഗത്തിൽ ജനങ്ങളുടെ പരാതികൾ ഗൗരവമായി പരിശോധിക്കാനും ഇന്ധന നിർമാണ മേഖലയിലുള്ളവരുമായി അടിയന്തര ചർച്ച നടത്താനും തീരുമാനിച്ചിരുന്നു.
പെട്രോളിൽ എഥനോൾ അളവ് 25 ശതമാനമാക്കാൻ കേന്ദ്രം ഔദ്യോഗികമായി സമയപരിധിയൊന്നും നിശ്ചയിച്ചിരുന്നില്ലെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ പുറത്തിറങ്ങിയ രണ്ട് ഉത്തരവുകൾ വാഹന ഉടമകളിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. 22% മുതൽ 30% വരെ എഥനോൾ അടങ്ങിയ മിശ്രിത ഇന്ധനങ്ങൾക്ക് കേന്ദ്ര എക്സൈസ് തീരുവയിൽ ഇളവ് പ്രഖ്യാപിച്ചതും, ഇവയ്ക്കായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) പ്രത്യേക മാനദണ്ഡങ്ങൾ നിശ്ചയിച്ചതുമായിരുന്നു ആ നടപടികൾ. E25 ഇന്ധനം ഉടൻ നിർബന്ധമാക്കുമെന്ന ഭയമാണ് ഇതോടെ പരന്നത്. എന്നാൽ, E20 പെട്രോളിലേക്കുള്ള മാറ്റം പെട്ടെന്നായിപ്പോയെന്നും അത് വലിയ വിമർശനം വിളിച്ചുവരുത്തിയെന്നും ബോധ്യപ്പെട്ടതോടെയാണ് E25 ഘട്ടം ഘട്ടമായി മാത്രം നടപ്പാക്കിയാൽ മതി എന്ന് കേന്ദ്രം ഇപ്പോൾ തീരുമാനിച്ചത്.
E20 പെട്രോളുമായി ബന്ധപ്പെട്ട് രാജ്യത്ത് വലിയ ജനരോഷം ഉയരുമ്പോഴും കേന്ദ്രസർക്കാരിന് പൂർണ്ണ പിന്തുണയുമായി വാഹന, ഊർജ മേഖലയിലെ പ്രമുഖ വിദഗ്ധർ രംഗത്തെത്തിയിട്ടുണ്ട്. എഥനോൾ ചേർത്ത പെട്രോൾ മൂലം വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകുമെന്ന വാദം തെറ്റാണെന്ന് വാർത്താ സമ്മേളനത്തിൽ അവർ വ്യക്തമാക്കി. വർഷങ്ങൾ നീണ്ട ശാസ്ത്രീയ പരിശോധനകൾക്കും പരീക്ഷണങ്ങൾക്കും ശേഷമാണ് ഈ ഇന്ധനം പുറത്തിറക്കിയതെന്നും, റേസിംഗ് കാറുകളിൽ വരെ എഥനോൾ പെട്രോൾ ഉപയോഗിക്കുന്നുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.
എഞ്ചിനീയർസ് ഇന്ത്യ ലിമിറ്റഡ് സിഎംഡി വാതിക ശുക്ല, ബജാജ് ഓട്ടോ സർക്കിൾ ഹെഡ് മൻപ്രീത്ത് സിങ് എന്നിവരും ടിവിഎസ്, ടൊയോട്ട, മാരുതി സുസുകി, ഹ്യൂണ്ടായ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ പ്രതിനിധികളുമാണ് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്. പുതിയ ഇന്ധനത്തിന് അനുയോജ്യമായ എഞ്ചിൻ മാറ്റങ്ങൾ വരുത്താൻ വാഹന നിർമ്മാതാക്കൾക്ക് കൂടുതൽ സമയം നൽകാനാണ് നിലവിൽ സർക്കാർ ആലോചിക്കുന്നത്.
Central government makes a U-turn; Petrol mixed with 25% ethanol will not be available soon!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





