പിഇഐ; പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ (PEI) തൊഴിലാളി ക്ഷേമത്തിനായി മാറ്റിവെച്ച ഇൻഷുറൻസ് ഫണ്ടിന്റെ മിച്ചത്തുക വൻകിട കമ്പനികൾക്ക് ബോണസായി വീതിച്ചുനൽകുന്ന ഔദ്യോഗിക നയത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ 185 മില്യൺ ഡോളറാണ് (ഏകദേശം 18.5 കോടി ഡോളർ) വർക്കേഴ്സ് കോമ്പൻസേഷൻ ബോർഡ് (WCB) ഇത്തരത്തിൽ ഉടമകൾക്ക് തിരികെ നൽകിയത്. തൊഴിലിടങ്ങളിൽ ഗുരുതരമായ അപകടങ്ങൾ ഉണ്ടാക്കുന്ന കമ്പനികൾക്കുപോലും യാതൊരു നിയന്ത്രണവുമില്ലാതെ ഈ തുക ലഭിക്കുന്നുണ്ടെന്ന വിവരമാണ് ഇപ്പോൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
കമ്പനികൾ അടയ്ക്കുന്ന പ്രീമിയം തുക ഓഹരി വിപണിയിൽ നിക്ഷേപിച്ചാണ് ബോർഡ് ലാഭമുണ്ടാക്കുന്നത്. ഈ ലാഭവിഹിതമാണ് പിന്നീട് ജീവനക്കാരുടെ എണ്ണവും മുൻകാല പ്രീമിയവും കണക്കാക്കി ഉടമകൾക്ക് ബോണസായോ ക്രെഡിറ്റായോ തിരികെ നൽകുന്നത്. എന്നാൽ, തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുന്ന സ്ഥാപനങ്ങളെപ്പോലും ഇതിൽനിന്ന് ഒഴിവാക്കുന്നില്ല എന്നതാണ് തൊഴിലാളി സംഘടനകളെ ചൊടിപ്പിക്കുന്നത്. സ്വന്തം സഹപ്രവർത്തകൻ അപകടത്തിൽ മരിച്ച വർഷം പോലും കമ്പനികൾക്ക് ബോർഡ് വൻതുക സമ്മാനമായി നൽകുന്ന സാഹചര്യം നിലവിലുണ്ടെന്ന് ഒന്റാറിയോയിലെ ഇൻജേർഡ് വർക്കേഴ്സ് കമ്മ്യൂണിറ്റി ലീഗൽ ക്ലിനിക്കിലെ ക്രിസ് ഗ്രേവി ചൂണ്ടിക്കാണിക്കുന്നു.
കൃത്യമായ മാനദണ്ഡങ്ങളില്ലാതെ പണം വിതരണം ചെയ്യുന്നത് കോർപ്പറേറ്റ് കൊലപാതകികൾക്ക് നൽകുന്ന പ്രതിഫലമാണെന്നും അദ്ദേഹം വിമർശിച്ചു. നിലവിലെ നിയമപ്രകാരം തൊഴിലിടങ്ങളിൽ അപകടമുണ്ടായാൽ കമ്പനികൾക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്യാനോ നഷ്ടപരിഹാരം ഈടാക്കാനോ തൊഴിലാളികൾക്ക് സാധിക്കില്ല. പകരം ബോർഡിൽ നിന്നുള്ള ആനുകൂല്യങ്ങൾ മാത്രമാണ് ലഭിക്കുക.
കഴിഞ്ഞ വർഷം ജൂലൈയിൽ കാർഡ്ബോർഡ് കംപ്രഷൻ മെഷീനിലെ തടസ്സം മാറ്റുന്നതിനിടെ വീണ് ഇരു കാലുകളും നഷ്ടപ്പെട്ട തൊഴിലാളിയുടെ സംഭവം ഇതിന് ഉദാഹരണമാണ്. ഈ കേസിൽ ‘ലേബൽ റീസൈക്ലിംഗ്’ എന്ന കമ്പനിക്ക് കോടതി 75,000 ഡോളർ പിഴ ചുമത്തിയെങ്കിലും ഇതിൽ ഭൂരിഭാഗവും ബോർഡിന്റെ ബോധവത്കരണ പരിപാടികൾക്കാണ് പോയത്; ഇരയായ തൊഴിലാളിക്ക് നേരിട്ട് പണമൊന്നും ലഭിച്ചതുമില്ല.
ഇത്രയും വലിയ വീഴ്ച വരുത്തിയിട്ടും ഈ കമ്പനിക്ക് തുടർന്നും ബോർഡിന്റെ മിച്ചധനം കൈപ്പറ്റാൻ നിയമപരമായ തടസ്സങ്ങളില്ല. ഒന്റാറിയോ, ആൽബർട്ട തുടങ്ങിയ കനേഡിയൻ പ്രവിശ്യകളിൽ സുരക്ഷാവീഴ്ച വരുത്തുന്ന കമ്പനികൾക്ക് ഇത്തരം ആനുകൂല്യങ്ങൾ നൽകാതിരിക്കാൻ ശക്തമായ നിയമങ്ങളുണ്ട്. എന്നാൽ പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ഇത്തരം നിയന്ത്രണങ്ങളില്ല.
അതേസമയം, ബിസിനസ്സ് സ്ഥാപനങ്ങളുമായി നല്ലൊരു പങ്കാളിത്തം നിലനിർത്താനാണ് ബോർഡ് താല്പര്യപ്പെടുന്നതെന്നും, ഓഹരി വിപണിയിലെ ലാഭം എപ്പോഴും സ്ഥിരമായിരിക്കില്ലെന്നുമാണ് ഡബ്ല്യു.സി.ബി സീനിയർ ലീഗൽ അഡ്വൈസർ സ്റ്റീഫൻ കാർപെന്ററുടെ വിശദീകരണം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ തൊഴിലാളികളുടെ ആനുകൂല്യങ്ങളിൽ വർദ്ധനവ് വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും, കോർപ്പറേറ്റ് താല്പര്യങ്ങൾ സംരക്ഷിക്കുന്ന നിലവിലെ സംവിധാനത്തിൽ സമഗ്രമായ മാറ്റം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് തൊഴിലാളി സംഘടനകൾ.
Companies responsible for safety breaches also receive multi-crore bonuses;
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






