മാനിറ്റോബ: കനത്ത മഴയെത്തുടർന്ന് അസിനിബോയിൻ, ഷെൽമൗത്ത് നദീതടങ്ങളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ മാനിറ്റോബയിലെ രണ്ടാമത്തെ വലിയ നഗരമായ ബ്രാൻഡനിൽ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അടുത്ത ദിവസങ്ങളിൽ അസിനിബോയിൻ നദിയിലെ ജലനിരപ്പ് ഗണ്യമായി ഉയരുമെന്നും ജൂലൈ 12-ഓടെ സ്ഥിതി രൂക്ഷമാകുമെന്നുമാണ് പ്രവിശ്യാ ഫ്ലഡ് ഫോർകാസ്റ്റ് സെന്ററിന്റെ മുന്നറിയിപ്പ്. ജൂലൈ 11-നും 14-നും ഇടയിൽ ജലനിരപ്പ് ഏറ്റവും ഉയർന്ന നിലയിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ അടിയന്തര സാഹചര്യങ്ങളെ നേരിടാനും പൊതുസുരക്ഷ ഉറപ്പാക്കാനും നഗരസഭയ്ക്ക് കൂടുതൽ അധികാരം ലഭിക്കും. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് മുൻകൂട്ടി അറിയാൻ സാധിച്ചതിനാൽ വളരെ വേഗത്തിൽ പ്രതികരിക്കാൻ നഗരം സജ്ജമാണെന്നും, വലിയ തോതിലുള്ള മുൻകരുതൽ പെട്ടെന്ന് എടുക്കുക എന്നതാണ് തങ്ങളുടെ നയമെന്നും ബ്രാൻഡൻ മേയർ ജെഫ് ഫോസെറ്റ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി നഗരത്തിലെ സുപ്രധാന ഭാഗങ്ങളിൽ താൽക്കാലിക തടയണകൾ ഇതിനകം നിർമ്മിച്ചുകഴിഞ്ഞു. കൂടാതെ, അടിയന്തര സാഹചര്യത്തിൽ സ്വകാര്യ മേഖലയുടെ സഹായം തേടാനുള്ള അനുമതിയും നഗരസഭയ്ക്കുണ്ട്.
2011-ലെ ചരിത്രപരമായ പ്രളയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതിനാൽ 2011-ൽ ഉണ്ടായതുപോലെയുള്ള വ്യാപകമായ ഒഴിഞ്ഞുപോക്ക് ഇത്തവണ ഒഴിവാക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. എങ്കിലും, ജാഗ്രതയുടെ ഭാഗമായി തടയണകൾ, അടച്ചിട്ടിരിക്കുന്ന നടപ്പാതകൾ, പാർക്കുകൾ, നദീതീരങ്ങൾ എന്നിവടങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും, മുന്നറിയിപ്പ് ബോർഡുകളും ബാരിക്കേഡുകളും കർശനമായി പാലിക്കാനും പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലൂടെ വാഹനമോടിക്കാനോ നടക്കാനോ ശ്രമിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. നഗരത്തിലെ എമർജൻസി ഓപ്പറേഷൻ സെന്റർ 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ട് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
Brandon declares state of emergency
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






