ടൊറന്റോ: ടൊറന്റോയിൽ വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന വ്യാജ വാഗ്ദാനം നൽകി ആളുകളിൽ നിന്ന് വൻതോതിൽ പണം തട്ടുന്ന പുതിയ തട്ടിപ്പ് സംഘത്തെക്കുറിച്ച് മുന്നറിയിപ്പുമായി ടൊറന്റോ പൊലീസ് രംഗത്തെത്തി. ഓൺലൈൻ ‘വർക്ക് ടാസ്ക്’ തട്ടിപ്പുകൾ നഗരത്തിൽ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അധികൃതർ കർശന ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.
സോഷ്യൽ മീഡിയയിലും മറ്റ് പ്ലാറ്റ്ഫോമുകളിലും ആകർഷകമായ തൊഴിൽ പരസ്യങ്ങൾ നൽകിയാണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്. താൽപര്യം പ്രകടിപ്പിക്കുന്നവരെ വ്യാജ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്ക് ക്ഷണിക്കുകയും അവിടെ അക്കൗണ്ട് സൃഷ്ടിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ചെറിയ ഓൺലൈൻ ടാസ്കുകൾ പൂർത്തിയാക്കിയാൽ ഉയർന്ന കമ്മീഷൻ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച ശേഷം, അക്കൗണ്ടിൽ സാങ്കേതിക പിഴവുണ്ടെന്നും റേറ്റിംഗ് ശരിയാക്കാനും ശമ്പളം പിൻവലിക്കാനും കൂടുതൽ പണം അടയ്ക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. പണം അടച്ചാലും വിവിധ ഫീസുകളുടെ പേരിൽ വീണ്ടും തുക ആവശ്യപ്പെടുകയും ഒടുവിൽ ഒന്നും ലഭിക്കാതെ ഇരകൾ വഞ്ചിക്കപ്പെടുകയും ചെയ്യുന്നതാണ് രീതി.
യഥാർത്ഥ തൊഴിലുടമകൾ ഒരിക്കലും ജോലി നൽകുന്നതിനോ, ശമ്പളം ലഭിക്കുന്നതിനോ, റേറ്റിംഗ് നിലനിർത്തുന്നതിനോ ജീവനക്കാരിൽ നിന്ന് പണം ഈടാക്കില്ലെന്ന് ടൊറന്റോ പൊലീസ് വ്യക്തമാക്കുന്നു. ഇത്തരം സംശയാസ്പദമായ തൊഴിൽ വാഗ്ദാനങ്ങൾ കാണുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്നും, ഇതിനകം തട്ടിപ്പിന് ഇരയായവർ ഉടൻ തന്നെ പൊലീസിൽ പരാതിപ്പെടണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
Warning issued about widespread online job scams in Toronto.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla






