ബെംഗളുരു: ബെംഗളൂരുവിലെ പ്രമുഖ ഐടി കമ്പനിയായ കാപ്‌ജെമിനിയുടെ (Capgemini) ബ്രൂക്ക്ഫീൽഡ് കാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഡേകെയറിൽ രണ്ടും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളോട് ജീവനക്കാരുടെ ക്രൂരത. കുട്ടികൾ കരയുമ്പോൾ അവരെ ഭയപ്പെടുത്താനായി ഫ്രണ്ട് ലോഡിങ് വാഷിങ് മെഷീന്റെ ഡ്രമ്മിനുള്ളിൽ കയറ്റി അടച്ചിടുക, ഇടുങ്ങിയ പൈപ്പുകൾക്കുള്ളിൽ ഇരുത്തുക, ബാത്ത്റൂമുകളിൽ പൂട്ടിയിടുക തുടങ്ങിയ ക്രൂരതകളാണ് ഇവിടെ നടന്നിരുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വാട്സാപ്പിലൂടെ പുറത്തുവന്നതോടെയാണ് മാതാപിതാക്കളെയും പൊതുസമൂഹത്തെയും ഞെട്ടിച്ച സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ ഡേകെയറിലെ അഞ്ച് വനിതാ കെയർഗിവേഴ്സിനെതിരെ എച്ച്എഎൽ (HAL) പൊലീസ് കേസെടുത്തു. മഞ്ജുള, വിജയലക്ഷ്മി, ഭവാനി, സിന്ധു, ബിന്ദു എന്നിവർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കുട്ടികൾ നിർത്താതെ കരയുമ്പോൾ അവരെ നിശബ്ദരാക്കാൻ ജീവനക്കാർ മൃഗീയമായ മാർഗ്ഗങ്ങളാണ് സ്വീകരിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. വെസ്റ്റേൺ സ്റ്റൈൽ കോമഡുകളിൽ കുട്ടികളെ നിർബന്ധിച്ച് ഇരുത്തുകയും, കരയുമ്പോൾ ടോയ്‌ലറ്റ് ജെറ്റ് സ്പ്രേ (Bidet) ഉപയോഗിച്ച് കുഞ്ഞുങ്ങളുടെ വായിലേക്ക് നേരിട്ട് വെള്ളം ചീറ്റിക്കുകയും ചെയ്തിരുന്നു. ഓഫീസുകളിൽ ജോലിക്ക് പോകുന്ന ഐടി പ്രൊഫഷണലുകളുടെ കുട്ടികളാണ് ഈ ക്രൂരതയ്ക്ക് ഇരയായത്. ഡേകെയറിൽ നിന്ന് അടുത്തിടെ പിരിച്ചുവിട്ട ഒരു ജീവനക്കാരിയുടെ സുഹൃത്താണ് അകത്ത് നടക്കുന്ന ക്രൂരതകളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പുറത്തുവിട്ടതെന്നാണ് സൂചന. ഈ ദൃശ്യങ്ങൾ ചൈൽഡ് ലൈൻ ഹെൽപ്‌ലൈനിൽ ലഭിച്ചതോടെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഓഫീസർ തിലകേഷ് കുമാർ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു.
സംഭവം വൻ വിവാദമായതോടെ കാപ്‌ജെമിനി കമ്പനി തങ്ങളുടെ കാമ്പസിനുള്ളിലെ ഡേകെയർ സൗകര്യം താൽക്കാലികമായി അടച്ചുപൂട്ടിയതായി അറിയിച്ചു. തങ്ങളുടെ ജീവനക്കാരുടെയും കുടുംബങ്ങളുടെയും സുരക്ഷിതത്വത്തിനാണ് മുൻഗണനയെന്നും അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും കമ്പനി പ്രസ്താവനയിലൂടെ വ്യക്തമാക്കി. അതേസമയം, പ്രതികളായ അഞ്ച് ജീവനക്കാർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് (കുട്ടികൾക്കെതിരെയുള്ള ക്രൂരത), ഭാരതീയ ന്യായ സംഹിത (BNS) അനുസരിച്ചുള്ള ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങിയ കനത്ത വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. കുറ്റക്കാരെന്ന് തെളിഞ്ഞാൽ 3 മുതൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്.
എച്ച്എഎൽ പൊലീസ് സംഭവസ്ഥലം സന്ദർശിച്ച് ഡേകെയറിലെ സിസിടിവി ദൃശ്യങ്ങളും ഡിവിആറും കസ്റ്റഡിയിലെടുത്തു. പ്രതികളായ അഞ്ച് പേർക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയച്ചിട്ടുണ്ട്. നിലവിൽ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഈ വീഡിയോകളിൽ കാണുന്ന കുട്ടികൾക്ക് പുറമെ മറ്റ് കുട്ടികളും സമാനമായ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. ഇതിനായി ഡേകെയറിൽ കുട്ടികളെ വിട്ടിരുന്ന മുഴുവൻ മാതാപിതാക്കളെയും ബന്ധപ്പെട്ട് കുട്ടികളുടെ പെരുമാറ്റത്തിൽ എന്തെങ്കിലും മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നോ എന്ന് പൊലീസ് ചോദിച്ചറിയും. കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
Cruelty to children at daycare in IT Park; locked in washing machine and bathroom, FIR against 5
.കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




