ഒന്റാറിയോ: വവ്വാലുമായുള്ള സമ്പർക്കത്തെത്തുടർന്ന് ഒന്റാറിയോയിൽ 11 വയസ്സുകാരൻ പേവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. 2024-ൽ നടന്ന ഈ ദാരുണമായ സംഭവത്തെക്കുറിച്ച് കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നത്. വവ്വാലുകൾ വഴി പേവിഷബാധ പകരാനുള്ള സാധ്യതയെക്കുറിച്ച് അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഒന്റാറിയോയിലെ ഒരു കോട്ടേജിൽ അവധിക്കാലം ചെലവഴിക്കുമ്പോൾ ഉറക്കത്തിനിടയിലാണ് കുട്ടിയുടെ മുഖത്ത് വവ്വാൽ വന്നിരുന്നത്. കുട്ടി അതിനെ തട്ടിമാറ്റുകയും പിതാവ് വവ്വാലിനെ പിടികൂടി പുറത്തേക്ക് വിടുകയും ചെയ്തു. കുട്ടിയുടെ ശരീരത്തിൽ കടിയേറ്റ പാടുകളോ മുറിവുകളോ കാണാതിരുന്നതിനാലും വവ്വാലിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത അനുഭവപ്പെടാത്തതിനാലും മാതാപിതാക്കൾ ആദ്യം ഇത് കാര്യമാക്കിയില്ല. എന്നാൽ മൂന്നാഴ്ചയ്ക്ക് ശേഷം കുട്ടിയുടെ മുഖത്ത് മരവിപ്പും തരിപ്പും അനുഭവപ്പെടുകയും തുടർന്ന് ആരോഗ്യനില വഷളായി മരണം സംഭവിക്കുകയുമായിരുന്നു.
വവ്വാലുകൾക്ക് വളരെ ചെറിയ പല്ലുകളായതുകൊണ്ട് കടിയേറ്റത് പലപ്പോഴും തിരിച്ചറിയാൻ കഴിയില്ലെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. മുറിവുകൾ ഇല്ലെങ്കിൽ പോലും വവ്വാലിന്റെ ഉമിനീർ കണ്ണിലൂടെയോ മൂക്കിലൂടെയോ വായയിലൂടെയോ ശരീരത്തിൽ പ്രവേശിച്ചാൽ പേവിഷബാധ ഉണ്ടാകാൻ സാധ്യതയുണ്ട്. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഈ അസുഖം മാറ്റാൻ ചികിത്സകളില്ലാത്തതിനാൽ വവ്വാലുമായി ഏതെങ്കിലും തരത്തിലുള്ള സമ്പർക്കം ഉണ്ടായാൽ ഉടൻ തന്നെ ആരോഗ്യപ്രവർത്തകരെ സമീപിച്ച് വാക്സിനുകളും ആന്റിബോഡികളും അടങ്ങിയ ചികിത്സ തേടണം. ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപ് പ്രതിരോധ നടപടികൾ സ്വീകരിച്ചാൽ പേവിഷബാധയെ ഫലപ്രദമായി തടയാൻ സാധിക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു. കാനഡയിൽ വളരെ അപൂർവ്വമായാണ് ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് എങ്കിലും വവ്വാലുകൾ ഉൾപ്പെടെയുള്ള ജീവികളുമായി ഇടപഴകുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്നാണ് ഈ സംഭവം നൽകുന്ന വലിയ പാഠം.
New details revealed about Ontario child’s 2024 rabies death
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




