കാരൈക്കുടി: തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ കാരൈക്കുടി കോർപ്പറേഷൻ കൗൺസിൽ ഹാളിൽ മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ ചിത്രത്തിനൊപ്പം നടി തൃഷയുടെ ചിത്രം ഉൾപ്പെടെയുള്ള മുൻ നേതാക്കളുടെ ഫോട്ടോകൾ സ്ഥാപിക്കുന്നതിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ തർക്കം. കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിലാണ് ചിത്രങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അംഗങ്ങൾ തമ്മിൽ തർക്കമുണ്ടായത്. മുഖ്യമന്ത്രിയുടെ ചിത്രത്തിനൊപ്പം നടി തൃഷയുടെ ചിത്രം കൂടി സ്ഥാപിക്കണമെന്ന് കൗൺസിലർ മെയ്യാർ ആവശ്യപ്പെട്ടതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്.
വിജയ് മുഖ്യമന്ത്രിയായതിന് പിന്നിൽ നടി തൃഷയ്ക്ക് പങ്കുണ്ടെന്നും അതിനാൽ കൗൺസിൽ ഹാളിൽ മുഖ്യമന്ത്രിയുടെ ചിത്രത്തിനൊപ്പം തൃഷയുടെ ചിത്രവും തൂക്കണമെന്നുമുള്ള കൗൺസിലറുടെ പ്രമേയത്തെച്ചൊല്ലി ഹാളിൽ പെട്ടെന്ന് തന്നെ തർക്കം ഉടലെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ ചിത്രം ഹാളിൽ സ്ഥാപിക്കണമെന്ന് അണ്ണാ ഡിഎംകെ (AIADMK) അംഗങ്ങൾ ആവശ്യപ്പെടുകയും തൽസമയം ചിത്രം എത്തിച്ച് മുഖ്യമന്ത്രി വിജയ്‌യുടെ ചിത്രത്തിന് സമീപം സ്ഥാപിക്കുകയും ചെയ്തു. തുടർന്ന് ഡിഎംകെ (DMK) അംഗങ്ങൾ തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ചിത്രവും പുറത്തുനിന്ന് എത്തിച്ച് ഹാളിൽ തൂക്കാൻ ശ്രമിച്ചതോടെ കൗൺസിൽ യോഗം പൂർണ്ണമായും തടസ്സപ്പെടുകയായിരുന്നു.
തമിഴ്‌നാട് രാഷ്ട്രീയത്തിൽ ജനപ്രതിനിധി സഭകളിലും സർക്കാർ ഓഫീസുകളിലും ഭരണാധികാരികളുടെയും രാഷ്ട്രീയ നേതാക്കളുടെയും ചിത്രങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് മുൻപും വലിയ തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. കാരൈക്കുടി കോർപ്പറേഷനിൽ കൗൺസിലർമാർ തമ്മിലുള്ള ഫോട്ടോ തർക്കം രൂക്ഷമായതിനെ തുടർന്ന് മറ്റ് ഭരണപരമായ കാര്യങ്ങൾ ചർച്ച ചെയ്യാൻ സാധിക്കാതെയാണ് കഴിഞ്ഞ ദിവസത്തെ യോഗം അവസാനിച്ചത്. നടി തൃഷയുടെ ചിത്രം കൗൺസിൽ ഹാളിൽ എത്തിക്കാൻ സാധിക്കാത്തതിനാൽ തൽക്കാലം സ്ഥാപിച്ചില്ലെങ്കിലും, വരും ദിവസങ്ങളിൽ ചിത്രം എത്തിച്ച് സ്ഥാപിക്കുമെന്ന് ആവശ്യപ്പട്ട കൗൺസിലർ അറിയിച്ചിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
'Trisha's picture should be hung along with Vijay's picture'; Councilors clash in Karaikudi Corporation








