പൂനെ: മഹാരാഷ്ട്രയിൽ കോട്ട സന്ദർശനത്തിനിടെ ട്രെക്കിംഗിനിടയിൽ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. പ്രമുഖ ബിൽഡർ വിശാൽ അഗർവാളിന്റെ മകനും വ്യവസായിയുമായ കേതൻ വിശാൽ അഗർവാളാണ് കൊല്ലപ്പെട്ടത്. കേതന്റെ പ്രതിശ്രുത വധുവായ സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്നാണ് ഈ ക്രൂരകൃത്യം നടത്തിയത്. ആഡംബര വിവാഹത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്.
കൊലപാതകത്തിന് ശേഷം ആർക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു സിയയുടെ പെരുമാറ്റം. കേതൻ അബദ്ധത്തിൽ കാൽ വഴുതി വീണതാണെന്നാണ് ഇവർ പോലീസിനോടും വീട്ടുകാരോടും പറഞ്ഞത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ സിയ പങ്കുവെച്ച വൈകാരികമായ കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. “എന്റെ ജന്മദിനത്തിൽ തന്നെ നീ എന്നെ വിട്ടുപോയി. നമ്മൾ വിവാഹിതരാകാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ എന്നോട് നീ എന്തിനിത് ചെയ്തു? നിന്നെ ഇത്രയുമധികം സ്നേഹിച്ചിട്ടും എന്തിനാണ് എന്നെ തനിച്ചാക്കിയത്?” എന്നായിരുന്നു സിയയുടെ കുറിപ്പ്. എന്നാൽ ഈ നാടകങ്ങളെല്ലാം പോലീസിനെ വഴിതിരിച്ചുവിടാനായിരുന്നു എന്ന് പിന്നീട് വ്യക്തമായി.
കേതൻ മികച്ചൊരു ട്രക്കർ ആയിരുന്നതിനാൽ ഇത്തരമൊരു അപകടം സംഭവിക്കില്ലെന്ന് ബന്ധുക്കൾ ഉറച്ചു വിശ്വസിച്ചിരുന്നു. മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് നാലാം ദിവസം സിയ കേതന്റെ വീട്ടിലെത്തിയപ്പോഴുള്ള അസ്വാഭാവികമായ പെരുമാറ്റവും ചോദ്യങ്ങൾക്കുള്ള പരസ്പരവിരുദ്ധമായ മറുപടികളും കേതന്റെ സഹോദരിയിലാണ് ആദ്യം സംശയമുണ്ടാക്കിയത്. തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അരുംകൊലയുടെ ചുരുളഴിയുന്നത്. സിയയും കാമുകൻ ചേതനും ചേർന്ന് അഞ്ച് ദിവസം മുൻപും കേതനെ വധിക്കാൻ ശ്രമിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ആ ശ്രമം പരാജയപ്പെട്ടതോടെയാണ് ജൂൺ 18-ന് കോട്ടയിലേക്ക് കൂട്ടിക്കൊണ്ടുപോയി തള്ളിയിട്ട് കൊലപ്പെടുത്തിയത്.
ലൊക്കേഷൻ ട്രാക്ക് ചെയ്യാതിരിക്കാൻ പ്രതിയായ ചേതൻ ചൗധരി വലിയ മുൻകരുതലുകൾ എടുത്തിരുന്നു. കൊലപാതകം നടന്ന ദിവസം സ്വന്തം ഫോൺ കടയിൽ വെച്ച് ഇന്റർനെറ്റ് ഓഫ് ചെയ്യുകയും പകരം ജീവനക്കാരന്റെ ഫോൺ ഉപയോഗിച്ച് യാത്ര ചെയ്യുകയുമാണ് ഇയാൾ ചെയ്തത്. എന്നാൽ സിയയും ചേതനും തമ്മിൽ കഴിഞ്ഞ ആറ് മാസത്തിനിടെ 2,004 തവണ ഫോണിൽ ബന്ധപ്പെടുകയും 238 മണിക്കൂറോളം സംസാരിക്കുകയും ചെയ്തതായി സൈബർ സെൽ കണ്ടെത്തി. വരാനിരിക്കുന്ന നവംബർ 25-ന് ജയ്പൂരിലെ കൊട്ടാരത്തിൽ വെച്ച് ചാർട്ടേഡ് വിമാനങ്ങൾ ഉൾപ്പെടെ ബുക്ക് ചെയ്ത് നടത്താനിരുന്ന ആഡംബര വിവാഹമാണ് പ്രതികളുടെ ക്രൂരമായ പ്രണയപ്പകയിൽ ചോരക്കളമായി മാറിയത്. കേസിലെ ഇരുപ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.
‘Rest in Peace’ note after murder; This is how the planned murder that shook Pune unfolded!
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




